Tuesday 6 December 2011

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ആറ്‌!


പനിയല്ലാതെ കാര്യമായി ഒരു അസുഖവും വന്നിട്ടില്ലേ ഇതേ വരെ. ജീവിതത്തില്‍ ആകെ കൂടി പകുതി ദിവസം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. ചെറുപ്പത്തില്‍ സഹിക്കാനാവാത്ത വയര് വേദന വന്നപ്പോള്‍. രാത്രി എട്ടു മണിയോടെയായിരുന്നു. കാറ് വിളിച്ചു നേരെ എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റലിലെക്ക്. അഡ്മിറ്റ്‌ ചെയ്തു. വലിയ ടെസ്റ്റുകള്‍ ഒന്നും വേണ്ടി വന്നില്ല. ഗ്യാസിന്റെ ആയിരുന്നു. പിറ്റേ ദിവസം കാലത്ത് ഡിസ്ചാര്‍ജ്ജ്!

പറയാന്‍ കാരണം മറ്റൊന്നുമല്ല. ഇന്നലെ മുതല്‍ തുടങ്ങിയതാണ് ക്ഷീണം, തലകറക്കം, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി. മൂത്രം നല്ല മഞ്ഞ കളര്‍. ഇടയ്ക്കു ചുവപ്പ് കളറും ഉണ്ടോ എന്നൊരു സംശയം. പണ്ടേ മുതലേ മരുന്ന് കഴിച്ചു ശീലമില്ല. ഗത്യന്തരമില്ലാതായപ്പോള്‍ ഡോക്റ്ററുടെ അടുത്ത് പോയി. ഗ്ലാ..ഗ്ലാ..ഗ്ലീ..ഗ്ലീ..ഗ്ലൂ..ഗ്ലൂ..ഞാന്‍ തിരിഞ്ഞു നോക്കി. സംശയമില്ല യെല്ലോപ്പിത്തം തന്നെ! വേറെ ചികിത്സയൊന്നും ഇല്ല. എന്തോ ഗുളിക ഉണ്ട്. വെള്ളം നല്ലോണം കുടിക്കണം. പിന്നെ ഉപ്പും മുളകും ഒന്നും കഴിക്കാന്‍ പാടില്ല്യ.

ആരുമില്ല നോക്കാന്‍. റൂമില്‍ തന്നെ മൂടിപ്പുതച്ചു കിടന്നു. ഭാസ്ക്കരേട്ടന്‍ കഞ്ഞി വെച്ച് തന്നു. ഉപ്പില്ലാതെ...എന്തെങ്കിലും തൊട്ടു കൂട്ടാനില്ലാതെ എങ്ങനാ? ചെറുപ്പത്തില്‍ മാസാമാസം നടത്തി വരുന്ന ഒരു പ്രക്രിയ ഉണ്ട്. സ്റ്റൊമാക് ക്ലീനിംഗ്! മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാത്രി തരും അഞ്ചു മക്കള്‍ക്കും ബാലസുധ. തൊട്ടടുത്തുള്ള ബാലന്‍ വൈദ്യരുടെ ആശ്രമത്തില്‍ നിന്നാണ് ആ സാധനം റിലീസവുന്നത്. പിറ്റേ ദിവസം കാലത്ത് ഒരു പത്തു മണി ആവുമ്പോള്‍ ഉമ്മ ഒരു ഗ്ലാസ്‌ ചൂടുള്ള നേര്‍പ്പിച്ച കഞ്ഞിവെള്ളം ഉപ്പിടാതെ. അത് കുടിച്ചു കഴിഞ്ഞാ പിന്നെ ഓട്ടം തുടങ്ങുകയായി! ഉപ്പില്ലാത്ത കഞ്ഞി കുടിക്കുമ്പോള്‍ അതാണ്‌ ഓര്മ വന്നത്.

വീട്ടില്‍ ആയിരുന്നെങ്കില്‍ പൊടിയരിക്കഞ്ഞിക്കൊപ്പം ചുട്ട പപ്പടവും കിട്ടിയേനെ...കോരിക്കുടിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവുമായിരുനില്ല്യ!

ഇരുപത്തി അഞ്ച് ദിവസത്തോളം കിടന്നു. “പച്ച” പിടിച്ചു വന്നിരുന്ന ഷോപ്പ് “മഞ്ഞ” പിടിച്ചു! ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം ഡെയിലി കളക്ഷന്‍ ഉണ്ടായിരുന്നത് അഞ്ഞൂറും അറുന്നൂറും ആയി ചുരുങ്ങുന്നതോടൊപ്പം ഭാസ്കരന്‍ വീര്‍ത്തു വന്നു. പരാതിയുണ്ടായിരുന്നില്ല. ഒരു തരം മടുപ്പ് ആയിരുന്നു.

അസുഖം മാറി ജോലിക്ക് കയറി ആദ്യത്തെ ദൌത്യം ഭാസ്കരനെ നാട്ടില്‍ എത്തിക്കുക എന്നതായിരുന്നു. എളുപ്പമായിരുന്നില്ല. ഇന്നത്തെ പോലെ പൊതു മാപ്പ് ഒന്നും തുടങ്ങിയിരുന്നില്ല. ഒരു ഏജന്റ് വഴി കള്ള പാസ്പ്പോര്‍ട്ട് എടുത്തു (ഫോട്ടോ മാറ്റി വെച്ച്) ജിദ്ദ വഴി കയറ്റി വിടാനുള്ള കരാര്‍ ഉണ്ടാക്കി. ഭാസ്കരന് പകരം മലപ്പുറത്തുകാരന്‍ സോമന്‍ എത്തി.

ഭാസ്കരന് ടിക്കറ്റും ശരിയാക്കി. പോവുന്നതിന്റെ തലേന്ന് കയ്യിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണമാല (വന്നു ഒരു കൊല്ലം തികയുന്ന അന്ന് മൂത്ത സഹോദരന്‍റെ കല്യാണം കഴിഞ്ഞിരുന്നു. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ കുട്ടിയായ മോള്‍ക്ക്‌ കൊടുക്കാന്‍ വേണ്ടി വാങ്ങി വെച്ചത്.) ഭാസ്കരനെ ഏല്‍പ്പിച്ചു. ഇപ്രാവശ്യം കത്തൊന്നും കൊടുത്തില്ല. കത്ത് കൊടുത്തിരുന്നെങ്കില്‍ അതും പോയേനെ! അതെ..നിങ്ങള്‍ ഉദേശിച്ചത്‌ തന്നെ! ഭാസ്കരന്‍ എന്‍റെ വീട്ടിലും പോയില്ല. മാലയും കൊടുത്തില്ല! വീട്ടില്‍ നിന്നും സഹോദരങ്ങള്‍ അവനെ അന്വേഷിച്ചു ഒന്ന് രണ്ടു പ്രാവശ്യം പോയിരുന്നു എങ്കിലും ആള്‍ സ്ഥലലത്തില്ല എന്നാ മറുപടിയാണ് വീട്ടില്‍ നിന്നും കിട്ടിയത്.

ഒരു കൊല്ലത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞാന്‍ അവനെ ഒന്ന് കാണാന്‍ പോയി! ഒരു സൌഹൃദ സന്ദര്‍ശനം! മാലയുടെ കാര്യം ചോദിച്ചുമില്ല പറഞ്ഞുമില്ല. ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വിസ ഉണ്ട്, പോകാന്‍ താല്‍പര്യമുണ്ടോ? താല്‍പ്പര്യമുണ്ടെങ്കില്‍ പൈസയുമായി വന്നാല്‍ അവിടെ എത്തിയതിനു ശേഷം അയച്ചു തരാം. എന്തോ വിശ്വസിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആള്‍ പൈസയുമായി എത്തി. മുഴുവനും ഇല്ലെങ്കിലും മാലയുടെ വിലയുടെ മുക്കാല്‍ ഭാഗത്തോളം കിട്ടി! ചെന്നതിനു ശേഷം അയച്ചു കൊടുക്കാമെന്നു പറഞ്ഞ ഞാന്‍ പിന്നെ ഇതേ വരെ പാക്കാരനെ കണ്ടിട്ടില്ല!

അത് പോലെ തന്നെ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ കാക്കുവിനെയും കാണാന്‍ പോയിരുന്നു. ഒതളൂര്‍ അതായിരുന്നു സ്ഥലത്തിന്‍റെ പേര്. തൊട്ടടുത്ത റൂമില്‍ ഉണ്ടായിരുന്ന അലിക്കാടെ സഹായത്തോടെ കാക്കുവിന്റെ വീട് കണ്ടു പിടിച്ചു. കുട്ടികള്‍ക്ക് ബിസ്ക്കറ്റും മിട്ടായിയും വാങ്ങിയിരുന്നു. കുറച്ചു നേരം ഇരുന്നിട്ടും കാക്കുവിനെ കണ്ടില്ല. കണ്ടാലും പൈസ ചോദിക്കില്ലായിരുന്നു.

 അന്ന് വൈകീട്ട് ഖഫീലിന്റെ പേടകം കടയുടെ മുന്നിലേക്ക്‌ ഒഴുകിയെത്തി. ഇപ്രാവശ്യം കൂടെ ഒരു താടിക്കാരനും കൂടി ഉണ്ടായിരുന്നു. രഹീംക്ക. മുവാറ്റുപുഴ ആണ് ദേശം. ഷോപ്പ് ലീസിനു എടുത്തു നടത്താന്‍ ആണ് അദേഹം എത്തിയിരിക്കുന്നത്.

പരിചയപ്പെട്ടു. നല്ല ഒരു മനുഷ്യന്‍. കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. അടുത്ത മാസം ഒന്നാം തിയതി മുതല്‍ അദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ ഖഫീലുമായി സംസാരിച്ചു ഉറപ്പിച്ചു. പക്ഷെ ഞാന്‍ നാട്ടിലേക്ക് പോകണമെന്ന പിടിവാശിയിലായിരുന്നു. മഞ്ഞപ്പിത്തവും ജോലിയുടെ രീതികളും കൊണ്ട് ശരീരം ഒന്നിനും സമ്മതിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാരുണ്ടായിരുന്നുള്ളൂ. അന്ന് അത് ശീലമായിപ്പോയത് കൊണ്ട് ആയിരിക്കണം ഇപ്പോഴും നാല് അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല!

രഹീംക്കയുടെ അപേക്ഷ പ്രകാരം അദേഹം കൊണ്ട് വരുന്ന ആളുകള്‍ക്ക് ഒരു വിധം ജോലിയെ പറ്റി മനസ്സിലാക്കുന്നത് വരെ, ആറു മാസം നില്‍ക്കാന്‍ തീരുമാനിച്ചു. ശമ്പളം അറുന്നൂറു റിയാലില്‍ നിന്നും ആയിരം റിയാല്‍ ആക്കി വര്‍ധിപ്പിച്ചു. കടയിലെ കളക്ഷന്‍ പൈസ അല്ലാതെ ശമ്പളമായി കാര്യമായൊന്നും പറ്റാതിരുന്ന ഞാന്‍ ആ കണ്ടിഷന്‍ സമ്മതിച്ചു. കാരണം വീട് രക്ഷിക്കാന്‍ വേണ്ടി കടല്‍ കടന്ന മകന്‍ തുച്ചമായ തുകയല്ലാതെ ഇതേ വരെ കാര്യമായൊന്നും അയച്ചു കൊടുത്തിരുന്നില്ല...കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം! ആ ശമ്പളം കിട്ടിത്തുടങ്ങിയ ശേഷമാണ് വീട്ടിലേക്ക് മുടങ്ങാതെ പൈസ അയച്ചു കൊടുത്തു തുടങ്ങിയത്!

കടക്കുള്ളിലും പുറത്തും കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ നടത്തി പൂര്‍വാധികം ഭംഗിയോടെ ഞങ്ങള്‍ ആരംഭിച്ചു. രഹീംക്കാടെ കാര്യക്ഷമമായ മേല്‍നോട്ടത്തില്‍ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു വരാന്‍ തുടങ്ങി.

മിക്കവാറും ഗള്‍ഫുകാര്‍ക്ക് ഒരാഴ്ചയിലെ വെള്ളിയാഴ്ച ദിവസം മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കാരുള്ളൂ. കാരണം അന്നാണ് ചിലര്‍ക്ക് ഒരു ദിവസം മുഴുവനുമോ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കുറച്ചു നേരമെങ്കിലുമോ ഒഴിവു കിട്ടൂ. ദിവസങ്ങള്‍, മാസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയി!

വന്നിട്ട് മൂന്നു വര്‍ഷമായി. ഇനി നാട്ടിലേക്ക് പോകണം. അന്നേ പോവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ആണ് വീട്ടില്‍ നിന്നും ഒരു ഫോണ്‍ കാള്‍. വാപ്പയാണ് അപ്പുറത്ത്. മോന് വേണ്ടി ഒരു പെണ്‍കുട്ടിയെ കണ്ടു ഉറപ്പിച്ചു വെച്ചിട്ടുണ്ട്. നല്ല കുട്ടിയാണ്. നാട്ടില്‍ എത്തിയാല്‍ മോന്റെ നിക്കാഹ് നടത്തണം. ഫോട്ടോ ഒന്നും ഇപ്പൊ അയക്കണില്ല ഇവിടെ വന്നിട്ട് കണ്ടാല്‍ മതി!

നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആ മാസത്തെ ശമ്പളവും രഹീംക്ക ബോണസ്‌ ആയി തന്ന കുറച്ചു പൈസയും! ഓരോരുത്തര്‍ക്കും എന്തൊക്കെയോ വാങ്ങി. നാട്ടിലേക്ക് പോകുന്നതറിഞ്ഞു അത് വരെ ഇല്ലാതിരുന്ന മൂന്നു നാല് നാട്ടുകാരും കൂട്ടുകാരും കാണാനെത്തി. എല്ലാവരുടെയും കയ്യില്‍ ചുരുങ്ങിയത് അഞ്ച് കിലോ വീതമുള്ള ഓരോ പൊതിയും ഉണ്ടായിരുന്നു. എനിക്കല്ല.. അവരുടെ വീട്ടില്‍ ഭദ്രമായി എത്തിക്കാന്‍. കൂടെ അവരുടെയും അവരുടെ കൂട്ടുകാരുടെയും കത്തുകളും. നൂറു നൂറ്റമ്പത് കത്തുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ മൂന്നു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെയും ഉടയവരെയും കണ്കുളിക്കെ കാണാന്‍ കയ്യില്‍ അവശേഷിച്ച മൂവായിരത്തി അഞ്ഞൂറ് രൂപയുമായി നാട്ടിലേക്ക്..!

No comments: