Tuesday 6 December 2011

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – എട്ട്


കാളിംഗ് ബെല്‍ അടിച്ചത് കേട്ടിട്ടുണ്ടാവില്ലേ? എത്തുമെന്ന് പറഞ്ഞതിലും ഒരു മണിക്കൂര്‍ നേരത്തെ ആണ് എത്തിയിരിക്കുന്നത്. ചാറ്റല്‍ മഴ നനഞ്ഞു അങ്ങനെ നില്‍ക്കാന്‍ കൊതി ഉണ്ടായിരുന്നു എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ നിന്നില്ല. അടുത്ത ബെല്ലിനു കാല്‍ പെരുമാറ്റം കേട്ടു!

ഇത്ത ആയിരുന്നു വാതില്‍ തുറന്നത്! ഇതേ വരെ നേരിട്ട് കാണാത്ത, ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള ചേട്ടത്തിയമ്മ. പ്രതീക്ഷിച്ചതിലും നേരത്തെ കണ്ടതിനാല്‍ ആവാം ഒരു നിമിഷത്തേക്ക് പകച്ചു നിന്ന് പോയ അവര്‍ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. ഉമ്മാ...........സിറാജ്!

പിന്നെ എല്ലാം മൂന്നു വര്‍ഷത്തിനു മുന്‍പ് വീട് വിട്ടിറങ്ങുമ്പോഴുണ്ടായിരുന്ന അതെ സീനുകളുടെ ആവര്‍ത്തനം. രണ്ടു വ്യത്യാസം മാത്രം... അന്നത്തേത് ഹൃദയം നുറുങ്ങിയുള്ള കരച്ചിലായിരുന്നെങ്കില്‍ ഇന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍! അന്ന് സ്വന്തം വീട് ആയിരുന്നെങ്കില്‍ ഇന്ന് വാടക വീട്!

വാപ്പ, ഉമ്മ, സഹോദരങ്ങള്‍, ഇത്ത, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്വന്തം തറവാട്ടിലെ ആദ്യത്തെ കണ്മണിയും ആദ്യത്തെ പെണ്തരിയും ആയ കുക്കുമോളെ കണ്ടത്! ഉറങ്ങുകയായിരുന്നു അവള്‍. ഞങ്ങള്‍ അഞ്ചു ആണ്‍മക്കളെ താലോലിച്ചു വളര്‍ത്തിയതിനു ശേഷം വാപ്പാക്കും ഉമ്മക്കും കിട്ടിയ ആദ്യത്തെ പെണ്‍കുഞ്ഞ്! സുന്ദരിക്കുട്ടി!

വിഭവ സമൃദ്ധമായ ഊണ് റെഡിയായിരുന്നു. ഇറച്ചി, മീന്‍, പച്ചക്കറി, ഉപ്പേരി, പപ്പടം, അച്ചാര്‍....സൌദിയില്‍ ദിവസേന കഴിക്കുന്നത് ചിക്കന്‍ കറി ആയിരുന്നു എങ്കിലും ആ ചിക്കന്‍ കറി വേ... ഇത് റെ....! വയറ് വെള്ളം നിറച്ച ബലൂണ്‍ പോലെയായി!

ഊണ് കഴിഞ്ഞു ഒരു പുക വിടണമല്ലോ? എന്താ വഴി? ഇക്കയും ഏറ്റവും താഴെ ഉള്ള അനുജനും ഒഴിച്ച് ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്നു സിഗരറ്റ് വലിച്ചിരുന്നു പണ്ടും! നേരെ താഴെയുള്ള അനിയന് മുട്ടയിടാന്‍ നടക്കണ കോഴിയെ പോലെ നടക്കണ ഇക്കയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി!

മൂന്നു പേരും പതുക്കെ വലിഞ്ഞു തട്ടില്‍ മുകളില്‍ കയറി. എന്റെ റൂം മുകളില്‍ ആയിരുന്നു. പഴയ സ്വന്തം വീട്ടില്‍ ഒരു വലിയ മുറി എനിക്കുണ്ടായിരുന്നെങ്കിലും അവിടെ കിടക്കാന്‍ ഭാഗ്യം കുറവായിരുന്നു എനിക്ക്. കാരണം അടുത്തായിരുന്നു എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റല്‍. ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്ന ഉമ്മയുടെ ഒട്ടു മിക്ക അനുജത്തിമാരുടെയും നാത്തൂന്മാരുടെയും പ്രസവം എലൈറ്റ്‌ ആശുപത്രിയില്‍ ഭംഗിയായി കഴിഞ്ഞു സുഖ ചികില്‍സ എന്റെ വീട്ടിലും പൊറുതി എന്റെ മുറിയിലും ആയിരുന്നത് കൊണ്ട് എനിക്ക് എന്റെ റൂമില്‍ അധികം കിടക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല. മിക്കവാറും ഹോസ്പിറ്റല്‍ ഡ്യൂട്ടിയും എനിക്ക് തന്നെ.

ഗള്‍ഫില്‍ ഗോള്‍ഡ്‌ ലീഫ്‌ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ഈയുള്ളവന്‍ നാട്ടീപ്പോക്ക് പ്രമാണിച്ചു ഇല്ലാത്ത പൈസ കൊടുത്തു വാങ്ങിയ മാല്‍ബരോ സിഗരറ്റിന്റെ ഒരു കാര്ട്ടന്‍ ബാഗിലുണ്ടായിരുന്നത് പൊട്ടിച്ചു മൂന്നാളും പുകവിട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മായിയുടെ മക്കളായ സലീംക്കയും ഷരീഫും എത്തി! (അടുത്തിടെ ഇറങ്ങിയ ഏതോ സിനിമയില്‍ സുരേഷ് ഗോപി മാല്‍ബരോ സിഗരറ്റ് കത്തിച്ചു നിലത്ത് എറിയുമ്പോള്‍ വലിയ ഒരു ശബ്ദത്തോടെ വന്നു വീഴുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും ഞാന്‍ അങ്ങനെ എറിഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഒരു ശബ്ദവും കേട്ടില്ല!). ഒന്നാന്തരം വലിക്കാരനായ സലീംക്കയും ഞങ്ങളുടെ കൂടെ കൂടി!

വലിയൊക്കെ മുറുകിക്കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഗോവണിയില്‍ ഒരു കാല്പെരുമാറ്റം കേട്ടു. വാപ്പ എന്തായാലും വരില്ല. അപ്പൊ ഇക്ക തന്നെ! ഒരു വയസിനേ മൂപ്പുള്ളൂ എങ്കിലും ഇക്കയുടെ മുന്നില്‍ വെച്ച് സിഗരറ്റ്‌ വലിക്കാറില്ലായിരുന്നു! ഒരു മിനിറ്റേ...ഇക്ക മുകളില്‍ എത്തട്ടെ! അപ്പോഴേക്കും നമുക്ക് വേറെ ഒരു സ്ഥലം വരെ പോയി വരാം.

പണ്ട് തൃശ്ശൂര്‍ ത്രിവിക്രമ പാരലല്‍ കോളേജില്‍ വിക്രമന്മാരായി വാനിരുന്ന കാലത്ത് ക്ലാസ്‌ കട്ട് ചെയ്തു പ്രോഗ്രാം ചാര്‍ട്ട് ചെയ്തു സഹപാഠികളായ ഗുരുവായൂരപ്പന്‍ എന്നാ സുരേഷ്, സീതാരാമന്‍, അനന്തരാമന്‍, ഡേവീസ്, ഷിജു, തുടങ്ങി എട്ടംഗ സംഘത്തോടൊപ്പം.

ബിനി റെസ്റ്റോറന്റില്‍ കയറി പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും.അത് കഴിഞ്ഞാല്‍ നേരെ നെഹ്രു പാര്‍ക്കിലേക്ക്..ഒരു പൊക! അവിടന്ന് നേരെ രാഗത്തില്‍ കയറി ഒരു സിനിമ. അതായിരുന്നു പരിപാടി. സ്വരാജ് രൌണ്ടിലൂടെ ആരെയും കൂസാതെ നടന്നു പോകുന്നതിനിടയില്‍ എപ്പോഴോ എന്നെ കണ്ട ഇക്ക ബസില്‍ നിന്നിറങ്ങി ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു!

ബിനി ടൂറിസ്റ്റ്‌ ഹോം. കയറി ചെല്ലുന്നത് ബാറിലെക്കാണ് ! അവിടെ എത്തുന്നതിനു തൊട്ടു മുന്നേ റൈറ്റ് തിരിഞ്ഞാല്‍ റെസ്റ്റോറന്റ്. പക്ഷെ റൈറ്റ് തിരിഞ്ഞത് ഇക്ക കണ്ടില്ല! പുറത്തു കാത്തു നിന്നു....

അപ്പോള്‍ അകത്ത് ഈരണ്ടു പൊറോട്ടയും ഗ്രീന്‍പീസ് കറിയും കഴിക്കാന്‍ ഞങ്ങള്‍ ഷെയര്‍ ഇടുകയായിരുന്നു. അന്ന് ഇക്കാക്ക് പത്തു രൂപ, എനിക്ക് അഞ്ചു, അനിയന്മാര്‍ക്ക് മൂന്നു, രണ്ടു, ഒന്ന് ഇങ്ങനെയായിരുന്നു വാപ്പാടെ വക പോക്കറ്റ്‌ മണി! ഉമ്മക്ക് പത്തു രൂപ മീന്‍ അല്ലെങ്കില്‍ പച്ചക്കറി വാങ്ങാനും! (ഉമ്മാടെ ഈ പത്തു രൂപ പതുക്കെ മേശ വിരിപ്പിനടിയിലേക്ക് തള്ളി വെച്ച്..രണ്ടു ദിവസം കഴിഞ്ഞും അവിടെ ഉണ്ടെങ്കില്‍ അടിച്ചു മാറ്റിയിരുന്നുവെങ്കിലും വാപ്പായോടു ഇങ്ങനത്തെ കുരുത്തക്കേട് കാണിക്കാന്‍ ഭയമായിരുന്നു!)

എന്റെ ഷെയര്‍ അഞ്ചു രൂപയും കൊടുത്തു (സിനിമ ഗുരു സ്പോണ്സര്‍ ചെയ്യാമെന്ന കരാറില്‍) ഭക്ഷണവും കഴിച്ചു മറു വശത്തുണ്ടായിരുന്ന ഡോറിലൂടെ പുറത്തിറങ്ങി. കുറെ നേരം കാത്തു നിന്ന്‍ കാണാതായപ്പോള്‍ അകത്തു വല്ല വാളും വലിച്ചൂരി കിടക്കുന്നുണ്ടാവുമോ എന്നാ സംശയത്തില്‍ ഇക്ക നില്‍ക്കുമ്പോള്‍ ആയിരിക്കണം ഞങ്ങള്‍ ഡേവീസ് ഒഴിച്ച് എഴാളും ഓരോ ഗോള്‍ഡ്‌ ഫ്ലെക്കും കത്തിച്ചു തീവണ്ടി പോകുന്നത് പോലെ റോഡ്‌ ക്രോസ് ചെയ്തു പാര്‍ക്കിലേക്ക് കടക്കുന്നത് കണ്ടിട്ടുണ്ടാവുക!

പാര്‍ക്കിന്റെ ഗേറ്റ് കടന്നു പത്തടി നനന്ന ഞാന്‍ പിന്നില്‍ നിന്നും ഒരു കയ്യടി കേട്ടു തിരിഞ്ഞു നോക്കി! ഇക്കയെ കണ്ടപ്പോള്‍ വായിലുണ്ടായിരുന്ന പുക നവദ്വാരങ്ങളിലൂടെയും പുറത്തോട്ടു പോയി!

ഗുരോ...പ്രശ്നമായി! ചേട്ടച്ചാര് എന്ന് മന്ത്രിച്ച എന്നോട് അവന്‍ ചോദിച്ചു ഞങ്ങള്‍ ഇടപെടണോ എന്ന്. വേഗം വണ്ടി വിട്ടോ എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു. എന്താ ഒരു ശബ്ദം? ഓ..അത് എന്റെ തന്നെ ഹൃദയമിടിപ്പിന്റെ ആയിരുന്നു.

വാ..എന്നും പറഞ്ഞു ഇക്ക മുന്നില്‍ നടന്നു. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ യുദ്ധങ്ങളിലെ അവസാന ഓവറുകളുടെ ടെന്‍ഷനില്‍ ഞാനും പിറകെ!

അടുത്ത് കണ്ട ഒരു സിമന്റു ബഞ്ചില്‍ ഇരുന്നു നിലത്ത് കണ്ട കപ്പലണ്ടി പൊതിഞ്ഞ കടലാസ് എടുത്ത് ഇക്ക വായിച്ചിരുന്നു. ഈ നേരമത്രയും ചെകിടടച്ചു ഒരു അടി പ്രതീക്ഷിച്ചിരുന്ന എന്റെ കൈ ഇക്ക കടന്നു പിടിച്ചു. കുതറിയില്ല. അടി എങ്കി അടി! എന്റെ കൈയും തലയും പിടിച്ചു മൂക്കിനടുത്തേക്ക് കൊണ്ട് പോയി മണപ്പിച്ച ഇക്ക ഒരു ദീര്‍ഘനിശ്വാസം റിലീസ്‌ ചെയ്യുന്നത് കേട്ടു! വെള്ളമടിച്ചിട്ടുണ്ടോ എന്ന ടെസ്റ്റ്‌ ആയിരുന്നു അവിടെ നടന്നത്!

പിന്നെ പതുക്കെ പറഞ്ഞു. സിഗരറ്റ് വലിക്കണ്ട എന്ന് ഇക്ക പറയില്ല! കാരണം കുറെ കാലം കഴിഞ്ഞു ഇക്ക എങ്ങാനും വലിക്കുന്നത് കണ്ടു നീയും ഇക്കാനെ ചോദ്യം ചെയ്യും. അത് കൊണ്ട് വീട്ടില്‍ നിന്റെ റൂമില്‍ ഇരുന്ന് അല്ലെങ്കി രണ്ടു ബാത്ത്‌റൂം ഉണ്ട് അവിടെ ഇരുന്ന് വലിച്ചോ..നാട്ടുകാരെ കാണിച്ചു ഇനി സിഗരറ്റ്‌ വലി വേണ്ട! അത്രേ ഉണ്ടായുള്ളൂ...

ഇക്ക മുകളില്‍ എത്തി! സലീംക്ക ഇക്കയെക്കാള്‍ മുതിര്‍ന്നതാണ്. ബാക്കി എല്ലാവരും സിഗരറ്റ്‌ റൂമില്‍ അവിടേക്കും ഇവിടേക്കും വലിച്ചെറിഞ്ഞു റെഡി ആയി നിന്നു. തൊട്ടടുത്ത്‌ എത്തിയ ഇക്ക കസേരയുടെ താഴെ കിടന്ന പുകയുന്ന സിഗരറ്റ്‌ എടുത്തു വായില്‍ വെച്ച് വെറുതെ ഫൂ.. ഫൂ.. എന്ന് ഊതിയിട്ട് പറഞ്ഞു. എന്താ ഇപ്പൊ എനിക്കൊന്നും തോന്നണില്ല. വെറുതെ എന്തിനാ ആരോഗ്യം കേടാക്കണേ എന്നും ചോദിച്ചു ഇറങ്ങിപ്പോയി!

പക്ഷെ ഇത്രയും നേരം വേറൊരു സംഗതി എന്റെ ഉള്ളില്‍ കിടന്നു പുകയുകയായിരുന്നു. നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്റെ ഫോട്ടോ ഒന്ന് കാണാന്‍ എന്താ വഴി? അഞ്ചാറു പ്രാവശ്യം ഉമ്മാടെ അടുത്ത് പോയി ഒന്ന് കറങ്ങി നിന്നെങ്കിലും ചോദിക്കാന്‍ |”പൌരുഷം” അനുവദിച്ചില്ല! ഒരു പ്രാവശ്യം ഫോട്ടോ ഉണ്ടാകാന്‍ സാധ്യതയുള്ള ഉമ്മയുടെ അലമാരി തുറന്നെങ്കിലും... മോനെ ലുങ്കി ഉമ്മ എടുത്ത് തരാം എന്നും പറഞ്ഞു ഉമ്മ എത്തി!

ഇത്തയെ സോപ്പിട്ടാലോ? ഉച്ചയൂണ് കഴിഞ്ഞു അവരും മയക്കത്തില്‍ ആണ്.

വൈകുന്നേരമായപ്പോഴേക്കും എന്റെ ഹാര്‍ട്ട് പൊട്ടിത്തെറിക്കാനിരിക്കുന്ന “വോള്‍ക്കാനോ” പരുവത്തിലായി! രണ്ടും കല്‍പ്പിച്ചു ഉമ്മാട് ചോദിച്ചു.

ഉമ്മാ... ആ ഫോട്ടോ എവിടെ? ഏതു ഫോട്ടോ മോനെ?

ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്‍റെ?

എന്തിനാ ഇപ്പൊ അത്? അമ്മായി കാണണം എന്ന് പറഞ്ഞു!

അമ്മായി കണ്ടതാണല്ലോ? അല്ല ഉമ്മാ..ഇത് ശരീഫിന്റെ ഉമ്മാക്ക് കാണാന്‍ ആണ്. ശരീഫ്‌ വന്നപ്പോ പറഞ്ഞിരുന്നു. ഉമ്മ വിശ്വസിച്ചു.

കിട്ടി! ഒരു വെള്ള കവറില്‍ ആയിരുന്നു. പുറത്തേക്ക് ഓടി എന്റെ ആ പഴയ സൈക്കിള്‍ എടുത്തു. പോക്കറ്റില്‍ കൊള്ളുന്നില്ല. ഷര്‍ട്ടിനുള്ളിലൂടെ ബനിയന്റെ ഉള്ളിലേക്ക് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു! സൈക്കിളില്‍ കയറി കുതിച്ചു. അമ്മായിയുടെ വീട്ടിലേക്കു പോകുന്ന വഴി തന്നെ.

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു കാല്‍ പോസ്റ്റിന്മേല്‍ കുത്തി വിറയ്ക്കുന്ന കൈകളോടെ ആ വെള്ള കവര്‍ പുറത്തെടുത്തു.

കണ്ടു! എന്റെ സ്വപ്നങ്ങളില്‍ വര്‍ണ്ണമഴ പെയ്യിക്കാന്‍ പോകുന്ന എന്റെ ഹൂറിയെ അരണ്ട വിളക്കുകാലിന്റെ വെളിച്ചത്തില്‍ ആദ്യമായി കണ്ടു! ഒന്ന് രണ്ടു വണ്ടികള്‍ അടുത്ത് കൂടി സ്ലോ ആക്കി കടന്നു പോയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ ആ വര്‍ണ്ണമഴയില്‍ കുളിച്ചു അങ്ങനെ നിന്നു.

കുറച്ചു കഴിഞ്ഞു ദേഹം നനഞ്ഞു തുടങ്ങിയപ്പോഴാണ് അത് വര്‍ണ്ണ മഴ അല്ല ഒറിജിനല്‍ മഴ ആണെന്ന് മനസ്സിലായത്‌.

അമ്മായി കല്ലി വല്ലി! നേരെ വീട്ടിലേക്ക്......

അന്ന് വരെ ബ്ലാക്ക്‌ & വൈറ്റ് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞാന്‍ അന്ന് മുതല്‍ കളര്‍ സ്വപ്നങ്ങളിക്ക് കാലു മാറി.

നാളെ ആ ഹൂറിയെ കാണാന്‍ പോകുന്നു! എന്താ ഈ നാളെ ആവാത്തത്........?

No comments: