Tuesday 6 December 2011

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ഒമ്പത്


തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരണ്ടേ? എങ്ങനെ വരും? നാളെയാണ് ആ ദിവസം. ഈയുള്ളവന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന സുന്ദരിയെ കാണാന്‍ പോകുന്ന ദിവസം. മുകളില്‍ മുറി കിട്ടിയത് നന്നായി. ടെന്‍ഷന്‍ മാറ്റാന്‍ ഇടക്കൊരോ പുക വിടാന്‍ എളുപ്പമായി!

എഴുന്നേറ്റ്‌ കുറച്ചു നേരം ടീവിയുടെ മുന്നില്‍ പോയിരുന്നു. പകല്‍ സമയത്ത് കാണിച്ച ഏതോ ഒരു സിനിമ രണ്ടാമതും കാണിക്കുന്നു.  നല്ല സിനിമ.....വേഗം ഉറക്കം വന്നു!

തൊട്ടടുത്ത കാളത്തോട് ജുമാ മസ്ജിദില്‍ നിന്നും സുബഹി ബാങ്ക് മുഴങ്ങി. എഴുന്നേല്‍ക്കാന്‍ മടി തോന്നി. ഗള്‍ഫിലുള്ളപ്പോള്‍ ഒറ്റ ദിവസം പോലും മുടങ്ങാതെ നിസ്ക്കരിച്ചിരുന്നതാ! ഞാനടക്കം ചില മനുഷ്യരുടെ  കാര്യം ഇത്രയേ ഉള്ളൂ. സന്തോഷവും സൌകര്യവും വരുമ്പോള്‍ ദൈവത്തെ മനപ്പൂര്‍വ്വം മറക്കുന്നു. ആ...നാളെ മുതല്‍ തുടങ്ങാം!

ഗള്‍ഫിലുള്ളപ്പോള്‍ ഞാന്‍ മാത്രമല്ല ഒട്ടു മിക്ക പ്രവാസികളും മനസ്സില്‍ ആഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് നാട്ടില്‍ എത്തിയാല്‍ മതിയാകുവോളം കിടന്നുറങ്ങണം എന്ന്! പക്ഷെ ഇത്രേം കാലത്തെ ഒഴിവു ദിവസങ്ങളിലും ഇതേ വരെ സാധിക്കാത്ത ഒരു കാര്യം. സൌദിയില്‍ ആണെങ്കില്‍ ദിവസം ആരംഭിക്കുന്നത് പ്രാകലിലൂടെയാണ്!

സുബഹി നിസ്കാരം കഴിഞ്ഞ് ഉമ്മ  നല്ല ഈണത്തില്‍ ഖുര്‍ആന്‍ ഓതുന്നതു കേട്ട് കണ്ണ് തുറന്നു കുറച്ചു നേരം കിടന്നു.

മോനെ ചായ... ഗോവണിക്ക് താഴെ നിന്നും ഉമ്മയാണ്. വേഗം പല്ല് തേച്ച് ചായയും കൊണ്ട് ഉമ്മറത്ത്‌ വന്നിരുന്നു. ഗള്‍ഫില്‍ ഉണ്ടാക്കി കുടിച്ചിരുന്ന വാട്ട വെള്ളം പോലത്തെ ചായ അല്ല! നല്ലോണം പശുവിന്‍ പാല് ഒഴിച്ച് സ്ട്രോങ്ങ്‌ ചായ! മൊത്തി മൊത്തി കുടിച്ചു. ഉമ്മ പറയാറുണ്ട്‌.... ഞാന്‍ ചെറുപ്പത്തിലും അങ്ങനെയാണത്രേ! ചായ്‌ കുടിക്കുമ്പോള്‍ നമ്മള്‍ പൂച്ചയെ വിളിക്കുന്നത്‌ പോലെ ച്ച്..ച്ച്..ച്ച്..എന്നൊരു ശബ്ദം ഉണ്ടാകും! ഇപ്പോഴും ശബ്ദത്തിന് ഒരു കുറവും വരുത്തിയില്ല. ഉമ്മാ പേപ്പര്‍ വന്നില്ലേന്നൂ? സൈക്കിള്‍ ബെല്ലടി കേട്ടല്ലോ മോനെ..അവിടെ ഉണ്ടാവും. മഴ പെയ്യുന്നത് കൊണ്ട് ദിനപത്രം ഗേറ്റിന്മേല്‍ കെട്ടിയിട്ടിട്ടുള്ള പി വി സി പൈപ്പിനുള്ളില്‍ ആണ്.

നേരം വെളുത്തു തുടങ്ങി.. പാലക്കാട് നിന്നും തൃശ്ശൂര്‍ ടൌണിലേക്ക് പോകുന്ന വഴി ആണ്. ബസുകള്‍ മിനിറ്റിനു മിനിറ്റിനു മത്സരിച്ചു ചീറിപ്പാഞ്ഞു പോകുന്നു.

പേപ്പര്‍ വായിച്ചു കഴിഞ്ഞ് പതുക്കെ പുറത്തിറങ്ങി. ഇപ്പോഴാണ് പരിസരമോക്കെ ഒന്ന് കാണുന്നത്. ആദ്യം താമസിചിരുന്നത് കണ്ണാംകുളങ്ങര എന്ന ഗ്രാമത്തില്‍ ആയിരുന്നു. ഇത് ടൌണ്‍ ഏരിയ ആണ്.  തൊട്ടടുത്ത്‌ താമസിക്കുന്നവര്‍ പോലും കാര്യമായി അടുപ്പം ഇല്ല.

പതുക്കെ നടന്നു. രണ്ടു വീട് അപ്പുറം താമസിക്കുന്ന വാപ്പാടെ എളീമാടെ വീട്ടിലേക്ക്. മുടി മുഴുവന്‍ പഞ്ഞി പോലെ നരച്ച എളീമ. ഇതിനു മുന്നേ ഒന്നോ രണ്ടോ പ്രാവശ്യമേ അവരെ കണ്ടിട്ടുള്ളൂ. കുറച്ചു നേരം വിശേഷങ്ങളും പറഞ്ഞ് അവിടെ ഇരുന്നു. ഒരു ചായയും കുടിച്ചു.

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴേക്കും നേരം നല്ലോണം വെളുത്തിരുന്നു. തൊട്ടടുത്ത സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത് കാണാം. 
വീട്ടിലെത്തിയപ്പോഴേക്കും ഇക്ക ഡ്യൂട്ടിക്ക് പോവാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ട്ടര്‍ ആണ്. പോവുമ്പോള്‍ പറഞ്ഞു. മൂന്നു മണിക്ക് വരും നമുക്ക് സീനാനെ (സീന...അതാണ്‌ ഹൂറിയുടെ പേര്!) കാണാന്‍ പോണം! റെഡി ആയി ഇരുന്നോ! പോണല്ലോ. അതിനല്ലേ കാത്തു ഇരിക്കുന്നത്.

പ്രാതലിന് പത്തിരിയും ബീഫും. ഉമ്മ മറന്നിട്ടില്ല. പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെച്ചിട്ടുണ്ട്. പക്ഷെ... വിശപ്പ്‌ തോന്നിയില്ല. മൂന്നു കൊല്ലമായി പതിവില്ലാത്ത ഒരു കാര്യമാണല്ലോ ഈ ബ്രേക്ക്ഫാസ്റ്റ്! ഉമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ കഴിച്ചെന്നു വരുത്തി. ഉമ്മയും ഇത്തയും ഉച്ചക്കലെക്കുള്ള പ്രോഗ്രാം ചാര്‍ട്ട് ചെയ്യുന്നു.  ചോറ്, പച്ചക്കറി, മീന്‍ വറുത്തത് പിന്നെ ഏറെ ഇഷ്ട്ടമുള്ള കൂര്‍ക്ക ഉപ്പേരിയും!

ഊണ് കഴിഞ്ഞു. എല്ലാവരുടെയും കഴിഞ്ഞ ശേഷമാണ് ഉമ്മ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത്. പതുക്കെ ഉമ്മാടെ അടുത്ത് പോയിരുന്നു. ഉമ്മാക്ക് കാര്യം പിടികിട്ടി! ചോറും കറിയും ഉപ്പേരിയും കൂട്ടിക്കുഴച്ച് വല്യെ രണ്ടു ഉരുള! ഗള്‍ഫില്‍ ഉള്ളപ്പോള്‍ പല പ്രാവശ്യവും മനസ്സ് കൊണ്ട് കണ്ടിട്ടുള്ള രംഗം! രണ്ടാമത്തെ ഉരുള കഴിക്കുമ്പോള്‍ കണ്ണില്‍ ഒരു മൂടല്‍! കുബ്ബൂസ് വെള്ളം പോലെയുള്ള ചിക്കന്‍ കറിയില്‍ മുക്കിത്തിന്നുന്നത് ഓര്മ വന്നു!

ചെറുതായി ഒന്ന് മയങ്ങിയപ്പോഴേക്കും ഇക്കാടെ കാറിന്റെ ഹോണ്‍ കേട്ടു. ചാടി എഴുന്നേറ്റു വേഗം ഒരുങ്ങി. ഇഷ്ട്ടമുള്ള ചുവപ്പ് ടീ ഷര്‍ട്ട് ഇട്ടു.  

വാപ്പ, ഉമ്മ, ഇക്ക, ഇത്ത, അനുജന്‍....ഞങ്ങള്‍ പുറപ്പെട്ടു. കഷ്ട്ടിച്ചു ഒരു മണിക്കൂര്‍ യാത്ര. ഷോര്‍ണൂര്‍ വടക്കാഞ്ചേരി. വഴിക്ക് രണ്ടു റെയില്‍വേ ഗേറ്റുണ്ട്. പോകുന്ന വഴിക്കാണ് അകമല ഫോറസ്റ്റ്‌. റോഡിനു ഇരു വശത്തും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍. പടച്ചോനെ..ഇതെവിടെക്കാ ഇക്കാ നമ്മള്‍ പോണേ? വല്ല കാട്ടുജാതി എങ്ങാനും ആണോ? ഇക്ക ചിരിച്ചു! പക്ഷെ...ഞാന്‍ മറന്നിരുന്നു എങ്കിലും ... കല്യാണത്തിന് ശേഷം എന്റെ ഈ ചോദ്യമൊക്കെ നല്ല ഓര്‍മയുണ്ടായിരുന്നു എന്റെ പെണ്ണിന് (ഇത്താടെ പാര!).

വീടെത്താറായി എന്ന് ഇക്ക പറഞ്ഞു. വായില്‍ വെള്ളം വറ്റി!  വരണ്ട ചുണ്ട് ഇടക്കിടെ നാവു കൊണ്ട് നനച്ചു മൊഞ്ച് ആക്കി. റോഡില്‍ കുളവും പുഴയും ഉള്ളതു കൊണ്ട് കാര്‍ വളരെ പതുക്കെയാണ് പോകുന്നത്.

എത്തി! കാറില്‍ നിന്നിറങ്ങി. ആരോക്കെയോ ജനലിലൂടെ എത്തി നോക്കുന്നു. എവിടെയും കണ്ണ് ഉറക്കുന്നില്ല! ആദ്യമായി സ്റ്റേജില്‍ പാടാന്‍ കയറിയ പോലെ. ഒരു പാട് ആളുകള്‍...എന്നാല്‍ ആരെയും നോക്കുന്നുമില്ല!

ഉപ്പ വന്നു ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി. ആരെയൊക്കെയോ പരിചയപ്പെട്ടു. അപ്പിയിടാന്‍ മുട്ടിയ കൊച്ചു കുട്ടിയെ പോലെ ആണ് ഞാന്‍ ഇരിക്കുന്നത്. ഇരിപ്പ് ഉറക്കുന്നില്ല. ഇതിനിടക്ക്‌ സര്‍ബത് രണ്ടു ഗ്ലാസ്‌ കുടിച്ചിരുന്നു.

ന്നാ ചായ കുടിച്ചാലോ? ഉപ്പാടെ ചോദ്യം! സാധാരണ സിനിമയിലും കഥകളിലും ഒക്കെ പെണ്‍കുട്ടി ആണല്ലോ ചായേം കൊണ്ട് വരാ? ഒന്ന് മുരടനക്കി റെഡി ആയി ഇരുന്നു. എവടെ!

എല്ലാവരും ഡൈനിങ്ങ്‌ റൂമിലേക്ക്‌ നടന്നു. ചായേം ബിസ്ക്കറ്റും മധുര പലഹാരങ്ങളും നിരത്തി വെച്ചിട്ടുണ്ട്. നമ്മടെ ആളെ  മാത്രം കാണുന്നില്ല!

മോളെ...ഇങ്ങോട്ട് പോരെ...ചായ കുടിക്കാം – ഉപ്പ. ദാ വരുന്നു വനമാല! ഒന്ന് പാളി നോക്കി! നല്ല ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടാമത് നോക്കിയില്ല.!

കുറച്ചു കഴിഞ്ഞു ഇക്ക തന്നെ സഹായിച്ചു. നമുക്ക് അങ്ങോട്ട്‌ ഇരിക്കാം. ഇവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കിലോ? ഹേയ്! ഒന്നൂല്ല്യാ.. എണീക്കാനാഞ്ഞ  എന്നെ അവിടെ തന്നെ പിടിച്ചിരുത്തി അവര്‍ അപ്പുറത്തേക്ക് നടന്നു.

അങ്ങനെ ഞാനും എന്റെ ഹൂറിയും മാത്രം. എനിക്ക് എന്റെ തന്നെ നെഞ്ചിടിപ്പ് അല്ലാതെ വേറൊന്നും കേള്‍ക്കാനില്ല. അങ്ങനെ കുറച്ചു സമയം.....ഏകാന്തതയുടെ അപാര തീരം..ആ പാട്ടാണ് അപ്പൊ ഓര്മ വന്നത്! അവസാനം ഞാന്‍ തന്നെ മുണ്ടി! ചായ കുടിചില്ലല്ലോ? രണ്ടു തോളും പൊക്കി ഒരു ആക്ഷന്‍ ആയിരുന്നു മറുപടി!

ഇരുട്ടി തുടങ്ങിയിരുന്നു. കയ്യിലും കാലിലും ഒക്കെ കുറെ നേരമായി എന്തോ കടിക്കുന്നു. പതുക്കെ കാലില്‍ തപ്പി നോക്കി. ചോര കുടിച്ചു അനങ്ങാന്‍ പറ്റാതെ ഒന്ന് രണ്ടു കൊതുകുകള്‍! കൊന്നില്ല! പതുക്കെ കൈ അനക്കിയപ്പോള്‍ വയ്യാത്ത വയറും വെച്ച് കണ്ണിന്‍ മുന്നിലൂടെ ഹെലിക്കോപ്റ്റര്‍ പോലെ പറന്നു നടന്നു.

ഇതെന്തൂട്ട് കൊതു ആണിഷ്ട്ടാ? ഇവിടെ നിങ്ങള്‍ വളര്‍ത്തുന്നതാണോ? എന്റെ രണ്ടാമത്തെ മുണ്ടല്‍!  ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ഹാവൂ! സദാമാനമായി! ഊമയല്ല!

ചായ തണുത്തിരുന്നു. ഒരു ഗ്ലാസ്‌ എടുത്തു പതുക്കെ ചുണ്ടോടു ചേര്‍ത്ത്. വിറകടുപ്പില്‍ വെച്ചത് കൊണ്ടാണോ ചെറിയ ഒരു പുക മണം ഉണ്ടായിരുന്നു. ആ ചായയുടെ ആവേശം ഉള്‍ക്കൊണ്ടു രണ്ടും കല്‍പ്പിച്ചു അടുത്ത ചോദ്യം! എന്നെ.... എന്നെ.. ഇഷ്ട്ടായോ ആവോ? ഊം... ആ മൂളല്‍ അവസാനിക്കുന്നതിനു മുന്നേ അടുത്ത ചായയും ഞാന്‍ തന്നെ അകത്താക്കി. നമ്മുടെ കൊതുകുകളും ആ മൂളല്‍ ഏറ്റുപാടുന്ന പോലെ മൂളിക്കൊണ്ടിരുന്നു!

യാത്ര പറഞ്ഞു ഇറങ്ങി! ഇപ്രാവശ്യം ജനലിനുള്ളിലൂടെ ആ തിളങ്ങുന്ന കണ്ണുകള്‍ വ്യക്തമായി കാണാമായിരുന്നു.

യാത്രാമധ്യേ ഇത്ത ചോദിച്ചു.. എങ്ങനെയുണ്ട് സിറൂ കുട്ടി? കുട്ടി ഓക്കേ. പക്ഷെ മുഖത്ത് കുരു ഒക്കെ ഉണ്ടല്ലോ? ന്നാലും ഇഷ്ട്ടായി! (ഈ ഉത്തരവും പിന്നീട് സീനാക്ക് നല്ല ഓര്മ ഉണ്ടായിരുന്നു. ഇത്ത തന്നെ പാര!)

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്നു കാര്യങ്ങള്‍ ഉറപ്പിച്ചു. കുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. ഒരു കൊല്ലം കൂടി ബാക്കി ഉണ്ട്. പഠിപ്പ് കഴിഞ്ഞു കല്യാണം.

പിന്നെ ഞാന്‍ നാട്ടില്‍ എത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം! പക്ഷെ ആ ഒന്നര വര്‍ഷം! അതൊരു ഒന്നൊന്നര വര്‍ഷം തന്നെ ആയിരുന്നൂട്ടോ!

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – എട്ട്


കാളിംഗ് ബെല്‍ അടിച്ചത് കേട്ടിട്ടുണ്ടാവില്ലേ? എത്തുമെന്ന് പറഞ്ഞതിലും ഒരു മണിക്കൂര്‍ നേരത്തെ ആണ് എത്തിയിരിക്കുന്നത്. ചാറ്റല്‍ മഴ നനഞ്ഞു അങ്ങനെ നില്‍ക്കാന്‍ കൊതി ഉണ്ടായിരുന്നു എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ നിന്നില്ല. അടുത്ത ബെല്ലിനു കാല്‍ പെരുമാറ്റം കേട്ടു!

ഇത്ത ആയിരുന്നു വാതില്‍ തുറന്നത്! ഇതേ വരെ നേരിട്ട് കാണാത്ത, ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള ചേട്ടത്തിയമ്മ. പ്രതീക്ഷിച്ചതിലും നേരത്തെ കണ്ടതിനാല്‍ ആവാം ഒരു നിമിഷത്തേക്ക് പകച്ചു നിന്ന് പോയ അവര്‍ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. ഉമ്മാ...........സിറാജ്!

പിന്നെ എല്ലാം മൂന്നു വര്‍ഷത്തിനു മുന്‍പ് വീട് വിട്ടിറങ്ങുമ്പോഴുണ്ടായിരുന്ന അതെ സീനുകളുടെ ആവര്‍ത്തനം. രണ്ടു വ്യത്യാസം മാത്രം... അന്നത്തേത് ഹൃദയം നുറുങ്ങിയുള്ള കരച്ചിലായിരുന്നെങ്കില്‍ ഇന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍! അന്ന് സ്വന്തം വീട് ആയിരുന്നെങ്കില്‍ ഇന്ന് വാടക വീട്!

വാപ്പ, ഉമ്മ, സഹോദരങ്ങള്‍, ഇത്ത, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്വന്തം തറവാട്ടിലെ ആദ്യത്തെ കണ്മണിയും ആദ്യത്തെ പെണ്തരിയും ആയ കുക്കുമോളെ കണ്ടത്! ഉറങ്ങുകയായിരുന്നു അവള്‍. ഞങ്ങള്‍ അഞ്ചു ആണ്‍മക്കളെ താലോലിച്ചു വളര്‍ത്തിയതിനു ശേഷം വാപ്പാക്കും ഉമ്മക്കും കിട്ടിയ ആദ്യത്തെ പെണ്‍കുഞ്ഞ്! സുന്ദരിക്കുട്ടി!

വിഭവ സമൃദ്ധമായ ഊണ് റെഡിയായിരുന്നു. ഇറച്ചി, മീന്‍, പച്ചക്കറി, ഉപ്പേരി, പപ്പടം, അച്ചാര്‍....സൌദിയില്‍ ദിവസേന കഴിക്കുന്നത് ചിക്കന്‍ കറി ആയിരുന്നു എങ്കിലും ആ ചിക്കന്‍ കറി വേ... ഇത് റെ....! വയറ് വെള്ളം നിറച്ച ബലൂണ്‍ പോലെയായി!

ഊണ് കഴിഞ്ഞു ഒരു പുക വിടണമല്ലോ? എന്താ വഴി? ഇക്കയും ഏറ്റവും താഴെ ഉള്ള അനുജനും ഒഴിച്ച് ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്നു സിഗരറ്റ് വലിച്ചിരുന്നു പണ്ടും! നേരെ താഴെയുള്ള അനിയന് മുട്ടയിടാന്‍ നടക്കണ കോഴിയെ പോലെ നടക്കണ ഇക്കയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി!

മൂന്നു പേരും പതുക്കെ വലിഞ്ഞു തട്ടില്‍ മുകളില്‍ കയറി. എന്റെ റൂം മുകളില്‍ ആയിരുന്നു. പഴയ സ്വന്തം വീട്ടില്‍ ഒരു വലിയ മുറി എനിക്കുണ്ടായിരുന്നെങ്കിലും അവിടെ കിടക്കാന്‍ ഭാഗ്യം കുറവായിരുന്നു എനിക്ക്. കാരണം അടുത്തായിരുന്നു എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റല്‍. ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്ന ഉമ്മയുടെ ഒട്ടു മിക്ക അനുജത്തിമാരുടെയും നാത്തൂന്മാരുടെയും പ്രസവം എലൈറ്റ്‌ ആശുപത്രിയില്‍ ഭംഗിയായി കഴിഞ്ഞു സുഖ ചികില്‍സ എന്റെ വീട്ടിലും പൊറുതി എന്റെ മുറിയിലും ആയിരുന്നത് കൊണ്ട് എനിക്ക് എന്റെ റൂമില്‍ അധികം കിടക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല. മിക്കവാറും ഹോസ്പിറ്റല്‍ ഡ്യൂട്ടിയും എനിക്ക് തന്നെ.

ഗള്‍ഫില്‍ ഗോള്‍ഡ്‌ ലീഫ്‌ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ഈയുള്ളവന്‍ നാട്ടീപ്പോക്ക് പ്രമാണിച്ചു ഇല്ലാത്ത പൈസ കൊടുത്തു വാങ്ങിയ മാല്‍ബരോ സിഗരറ്റിന്റെ ഒരു കാര്ട്ടന്‍ ബാഗിലുണ്ടായിരുന്നത് പൊട്ടിച്ചു മൂന്നാളും പുകവിട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മായിയുടെ മക്കളായ സലീംക്കയും ഷരീഫും എത്തി! (അടുത്തിടെ ഇറങ്ങിയ ഏതോ സിനിമയില്‍ സുരേഷ് ഗോപി മാല്‍ബരോ സിഗരറ്റ് കത്തിച്ചു നിലത്ത് എറിയുമ്പോള്‍ വലിയ ഒരു ശബ്ദത്തോടെ വന്നു വീഴുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും ഞാന്‍ അങ്ങനെ എറിഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഒരു ശബ്ദവും കേട്ടില്ല!). ഒന്നാന്തരം വലിക്കാരനായ സലീംക്കയും ഞങ്ങളുടെ കൂടെ കൂടി!

വലിയൊക്കെ മുറുകിക്കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഗോവണിയില്‍ ഒരു കാല്പെരുമാറ്റം കേട്ടു. വാപ്പ എന്തായാലും വരില്ല. അപ്പൊ ഇക്ക തന്നെ! ഒരു വയസിനേ മൂപ്പുള്ളൂ എങ്കിലും ഇക്കയുടെ മുന്നില്‍ വെച്ച് സിഗരറ്റ്‌ വലിക്കാറില്ലായിരുന്നു! ഒരു മിനിറ്റേ...ഇക്ക മുകളില്‍ എത്തട്ടെ! അപ്പോഴേക്കും നമുക്ക് വേറെ ഒരു സ്ഥലം വരെ പോയി വരാം.

പണ്ട് തൃശ്ശൂര്‍ ത്രിവിക്രമ പാരലല്‍ കോളേജില്‍ വിക്രമന്മാരായി വാനിരുന്ന കാലത്ത് ക്ലാസ്‌ കട്ട് ചെയ്തു പ്രോഗ്രാം ചാര്‍ട്ട് ചെയ്തു സഹപാഠികളായ ഗുരുവായൂരപ്പന്‍ എന്നാ സുരേഷ്, സീതാരാമന്‍, അനന്തരാമന്‍, ഡേവീസ്, ഷിജു, തുടങ്ങി എട്ടംഗ സംഘത്തോടൊപ്പം.

ബിനി റെസ്റ്റോറന്റില്‍ കയറി പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും.അത് കഴിഞ്ഞാല്‍ നേരെ നെഹ്രു പാര്‍ക്കിലേക്ക്..ഒരു പൊക! അവിടന്ന് നേരെ രാഗത്തില്‍ കയറി ഒരു സിനിമ. അതായിരുന്നു പരിപാടി. സ്വരാജ് രൌണ്ടിലൂടെ ആരെയും കൂസാതെ നടന്നു പോകുന്നതിനിടയില്‍ എപ്പോഴോ എന്നെ കണ്ട ഇക്ക ബസില്‍ നിന്നിറങ്ങി ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു!

ബിനി ടൂറിസ്റ്റ്‌ ഹോം. കയറി ചെല്ലുന്നത് ബാറിലെക്കാണ് ! അവിടെ എത്തുന്നതിനു തൊട്ടു മുന്നേ റൈറ്റ് തിരിഞ്ഞാല്‍ റെസ്റ്റോറന്റ്. പക്ഷെ റൈറ്റ് തിരിഞ്ഞത് ഇക്ക കണ്ടില്ല! പുറത്തു കാത്തു നിന്നു....

അപ്പോള്‍ അകത്ത് ഈരണ്ടു പൊറോട്ടയും ഗ്രീന്‍പീസ് കറിയും കഴിക്കാന്‍ ഞങ്ങള്‍ ഷെയര്‍ ഇടുകയായിരുന്നു. അന്ന് ഇക്കാക്ക് പത്തു രൂപ, എനിക്ക് അഞ്ചു, അനിയന്മാര്‍ക്ക് മൂന്നു, രണ്ടു, ഒന്ന് ഇങ്ങനെയായിരുന്നു വാപ്പാടെ വക പോക്കറ്റ്‌ മണി! ഉമ്മക്ക് പത്തു രൂപ മീന്‍ അല്ലെങ്കില്‍ പച്ചക്കറി വാങ്ങാനും! (ഉമ്മാടെ ഈ പത്തു രൂപ പതുക്കെ മേശ വിരിപ്പിനടിയിലേക്ക് തള്ളി വെച്ച്..രണ്ടു ദിവസം കഴിഞ്ഞും അവിടെ ഉണ്ടെങ്കില്‍ അടിച്ചു മാറ്റിയിരുന്നുവെങ്കിലും വാപ്പായോടു ഇങ്ങനത്തെ കുരുത്തക്കേട് കാണിക്കാന്‍ ഭയമായിരുന്നു!)

എന്റെ ഷെയര്‍ അഞ്ചു രൂപയും കൊടുത്തു (സിനിമ ഗുരു സ്പോണ്സര്‍ ചെയ്യാമെന്ന കരാറില്‍) ഭക്ഷണവും കഴിച്ചു മറു വശത്തുണ്ടായിരുന്ന ഡോറിലൂടെ പുറത്തിറങ്ങി. കുറെ നേരം കാത്തു നിന്ന്‍ കാണാതായപ്പോള്‍ അകത്തു വല്ല വാളും വലിച്ചൂരി കിടക്കുന്നുണ്ടാവുമോ എന്നാ സംശയത്തില്‍ ഇക്ക നില്‍ക്കുമ്പോള്‍ ആയിരിക്കണം ഞങ്ങള്‍ ഡേവീസ് ഒഴിച്ച് എഴാളും ഓരോ ഗോള്‍ഡ്‌ ഫ്ലെക്കും കത്തിച്ചു തീവണ്ടി പോകുന്നത് പോലെ റോഡ്‌ ക്രോസ് ചെയ്തു പാര്‍ക്കിലേക്ക് കടക്കുന്നത് കണ്ടിട്ടുണ്ടാവുക!

പാര്‍ക്കിന്റെ ഗേറ്റ് കടന്നു പത്തടി നനന്ന ഞാന്‍ പിന്നില്‍ നിന്നും ഒരു കയ്യടി കേട്ടു തിരിഞ്ഞു നോക്കി! ഇക്കയെ കണ്ടപ്പോള്‍ വായിലുണ്ടായിരുന്ന പുക നവദ്വാരങ്ങളിലൂടെയും പുറത്തോട്ടു പോയി!

ഗുരോ...പ്രശ്നമായി! ചേട്ടച്ചാര് എന്ന് മന്ത്രിച്ച എന്നോട് അവന്‍ ചോദിച്ചു ഞങ്ങള്‍ ഇടപെടണോ എന്ന്. വേഗം വണ്ടി വിട്ടോ എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു. എന്താ ഒരു ശബ്ദം? ഓ..അത് എന്റെ തന്നെ ഹൃദയമിടിപ്പിന്റെ ആയിരുന്നു.

വാ..എന്നും പറഞ്ഞു ഇക്ക മുന്നില്‍ നടന്നു. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ യുദ്ധങ്ങളിലെ അവസാന ഓവറുകളുടെ ടെന്‍ഷനില്‍ ഞാനും പിറകെ!

അടുത്ത് കണ്ട ഒരു സിമന്റു ബഞ്ചില്‍ ഇരുന്നു നിലത്ത് കണ്ട കപ്പലണ്ടി പൊതിഞ്ഞ കടലാസ് എടുത്ത് ഇക്ക വായിച്ചിരുന്നു. ഈ നേരമത്രയും ചെകിടടച്ചു ഒരു അടി പ്രതീക്ഷിച്ചിരുന്ന എന്റെ കൈ ഇക്ക കടന്നു പിടിച്ചു. കുതറിയില്ല. അടി എങ്കി അടി! എന്റെ കൈയും തലയും പിടിച്ചു മൂക്കിനടുത്തേക്ക് കൊണ്ട് പോയി മണപ്പിച്ച ഇക്ക ഒരു ദീര്‍ഘനിശ്വാസം റിലീസ്‌ ചെയ്യുന്നത് കേട്ടു! വെള്ളമടിച്ചിട്ടുണ്ടോ എന്ന ടെസ്റ്റ്‌ ആയിരുന്നു അവിടെ നടന്നത്!

പിന്നെ പതുക്കെ പറഞ്ഞു. സിഗരറ്റ് വലിക്കണ്ട എന്ന് ഇക്ക പറയില്ല! കാരണം കുറെ കാലം കഴിഞ്ഞു ഇക്ക എങ്ങാനും വലിക്കുന്നത് കണ്ടു നീയും ഇക്കാനെ ചോദ്യം ചെയ്യും. അത് കൊണ്ട് വീട്ടില്‍ നിന്റെ റൂമില്‍ ഇരുന്ന് അല്ലെങ്കി രണ്ടു ബാത്ത്‌റൂം ഉണ്ട് അവിടെ ഇരുന്ന് വലിച്ചോ..നാട്ടുകാരെ കാണിച്ചു ഇനി സിഗരറ്റ്‌ വലി വേണ്ട! അത്രേ ഉണ്ടായുള്ളൂ...

ഇക്ക മുകളില്‍ എത്തി! സലീംക്ക ഇക്കയെക്കാള്‍ മുതിര്‍ന്നതാണ്. ബാക്കി എല്ലാവരും സിഗരറ്റ്‌ റൂമില്‍ അവിടേക്കും ഇവിടേക്കും വലിച്ചെറിഞ്ഞു റെഡി ആയി നിന്നു. തൊട്ടടുത്ത്‌ എത്തിയ ഇക്ക കസേരയുടെ താഴെ കിടന്ന പുകയുന്ന സിഗരറ്റ്‌ എടുത്തു വായില്‍ വെച്ച് വെറുതെ ഫൂ.. ഫൂ.. എന്ന് ഊതിയിട്ട് പറഞ്ഞു. എന്താ ഇപ്പൊ എനിക്കൊന്നും തോന്നണില്ല. വെറുതെ എന്തിനാ ആരോഗ്യം കേടാക്കണേ എന്നും ചോദിച്ചു ഇറങ്ങിപ്പോയി!

പക്ഷെ ഇത്രയും നേരം വേറൊരു സംഗതി എന്റെ ഉള്ളില്‍ കിടന്നു പുകയുകയായിരുന്നു. നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്റെ ഫോട്ടോ ഒന്ന് കാണാന്‍ എന്താ വഴി? അഞ്ചാറു പ്രാവശ്യം ഉമ്മാടെ അടുത്ത് പോയി ഒന്ന് കറങ്ങി നിന്നെങ്കിലും ചോദിക്കാന്‍ |”പൌരുഷം” അനുവദിച്ചില്ല! ഒരു പ്രാവശ്യം ഫോട്ടോ ഉണ്ടാകാന്‍ സാധ്യതയുള്ള ഉമ്മയുടെ അലമാരി തുറന്നെങ്കിലും... മോനെ ലുങ്കി ഉമ്മ എടുത്ത് തരാം എന്നും പറഞ്ഞു ഉമ്മ എത്തി!

ഇത്തയെ സോപ്പിട്ടാലോ? ഉച്ചയൂണ് കഴിഞ്ഞു അവരും മയക്കത്തില്‍ ആണ്.

വൈകുന്നേരമായപ്പോഴേക്കും എന്റെ ഹാര്‍ട്ട് പൊട്ടിത്തെറിക്കാനിരിക്കുന്ന “വോള്‍ക്കാനോ” പരുവത്തിലായി! രണ്ടും കല്‍പ്പിച്ചു ഉമ്മാട് ചോദിച്ചു.

ഉമ്മാ... ആ ഫോട്ടോ എവിടെ? ഏതു ഫോട്ടോ മോനെ?

ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോണ പെണ്ണിന്‍റെ?

എന്തിനാ ഇപ്പൊ അത്? അമ്മായി കാണണം എന്ന് പറഞ്ഞു!

അമ്മായി കണ്ടതാണല്ലോ? അല്ല ഉമ്മാ..ഇത് ശരീഫിന്റെ ഉമ്മാക്ക് കാണാന്‍ ആണ്. ശരീഫ്‌ വന്നപ്പോ പറഞ്ഞിരുന്നു. ഉമ്മ വിശ്വസിച്ചു.

കിട്ടി! ഒരു വെള്ള കവറില്‍ ആയിരുന്നു. പുറത്തേക്ക് ഓടി എന്റെ ആ പഴയ സൈക്കിള്‍ എടുത്തു. പോക്കറ്റില്‍ കൊള്ളുന്നില്ല. ഷര്‍ട്ടിനുള്ളിലൂടെ ബനിയന്റെ ഉള്ളിലേക്ക് നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു! സൈക്കിളില്‍ കയറി കുതിച്ചു. അമ്മായിയുടെ വീട്ടിലേക്കു പോകുന്ന വഴി തന്നെ.

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു കാല്‍ പോസ്റ്റിന്മേല്‍ കുത്തി വിറയ്ക്കുന്ന കൈകളോടെ ആ വെള്ള കവര്‍ പുറത്തെടുത്തു.

കണ്ടു! എന്റെ സ്വപ്നങ്ങളില്‍ വര്‍ണ്ണമഴ പെയ്യിക്കാന്‍ പോകുന്ന എന്റെ ഹൂറിയെ അരണ്ട വിളക്കുകാലിന്റെ വെളിച്ചത്തില്‍ ആദ്യമായി കണ്ടു! ഒന്ന് രണ്ടു വണ്ടികള്‍ അടുത്ത് കൂടി സ്ലോ ആക്കി കടന്നു പോയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ ആ വര്‍ണ്ണമഴയില്‍ കുളിച്ചു അങ്ങനെ നിന്നു.

കുറച്ചു കഴിഞ്ഞു ദേഹം നനഞ്ഞു തുടങ്ങിയപ്പോഴാണ് അത് വര്‍ണ്ണ മഴ അല്ല ഒറിജിനല്‍ മഴ ആണെന്ന് മനസ്സിലായത്‌.

അമ്മായി കല്ലി വല്ലി! നേരെ വീട്ടിലേക്ക്......

അന്ന് വരെ ബ്ലാക്ക്‌ & വൈറ്റ് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞാന്‍ അന്ന് മുതല്‍ കളര്‍ സ്വപ്നങ്ങളിക്ക് കാലു മാറി.

നാളെ ആ ഹൂറിയെ കാണാന്‍ പോകുന്നു! എന്താ ഈ നാളെ ആവാത്തത്........?

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ഏഴ്


നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത! എന്റെ പാസ്പോര്‍ട്ട് കാണാനില്ല! ഖഫീലിന്റെ ഓഫീസില്‍ എല്ലായിടത്തും അന്വേഷിച്ചു..നൊ രക്ഷ! ഇനി പേപ്പറില്‍ പരസ്യം കൊടുക്കണം..അതും കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷമേ പാസ്പോര്‍ട്ട് കിട്ടൂ. ജോലിയെടുക്കാനൊന്നും ഒരു ഉഷാര്‍ തോന്നിയില്ല! ശരീരം മാത്രമേ ഇവിടെ ഉള്ളൂ. മനസ് നാട്ടിലാണ്. പേപ്പറില്‍ പരസ്യം കൊടുത്തു ഒരു മാസം  കഴിഞ്ഞപ്പോള്‍ ഖഫീലിന്‍റെ ഓഫീസിലെ ഡ്രൈവര്‍ നജീബ് പറഞ്ഞറിഞ്ഞു. പാസ്പോര്‍ട്ട് ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ഖഫീലിന്റെ ഏതോ ഒരു ഇളകുന്ന ഷെല്‍ഫിന് അട വെച്ചിരിക്കയായിരുന്നു എന്റെ പാസ്പോര്‍ട്ട്! അങ്ങനെ പഴയ പാസ്പോര്‍ട്ടില്‍ തന്നെ എക്സിറ്റ്‌ അടിച്ചു കിട്ടി! ഇനി നാട്ടിലേക്ക്...


ബോംബെ (മുംബൈ ആയിട്ടില്ല!) വഴിക്കാ യാത്ര. ഒറ്റയ്ക്ക് പോയാ കളസം വരെ കിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്ന പൊന്നാനിക്കാരന്‍ റൗഫ്‌ ഇക്കയും പ്ലംബര്‍ സലാംക്കയെയും കൂട്ടിനു കിട്ടി. ആകെയുള്ള മൂവായിരത്തി അഞ്ഞൂറില്‍ ആയിരത്തി അഞ്ഞൂറ് രൂപ മൂന്നു അഞ്ഞൂറിന്റെ നോട്ടുകളാക്കി പാന്റിന്റെ ബക്കിളിനടുത്തുള്ള കള്ള പോക്കറ്റില്‍ ഒളിപ്പിച്ചു. ബാക്കി ഒരു കവറിലിട്ട് വീട്ടിലെ തന്നെ അഡ്രസ്‌ എഴുതി പെട്ടിയില്‍ മറ്റു കത്തുകളുടെ കൂടെയും.

സൗദി എയര്‍ലൈന്‍സ്! കഴിഞ്ഞ ഇരുപതു വര്ഷം യാത്ര ചെയ്തതില്‍ ഇത്രയും സുഖകരമായി പോയി വന്ന ഫ്ലൈറ്റ് വേറെ ഉണ്ടാവില്ല. കണ്ണിനു കുളിര്‍മയേകാന്‍ എയര്‍ഹോസ്റ്റസ് ആയി തരുണീമണികള്‍ ഉണ്ടായിരുന്നെങ്കിലും വായിനോക്കികള്‍ക്ക്‌ ആശ്വാസത്തിനു വകയുണ്ടായിരുന്നില്ല! വെല്‍ ഡ്രെസ്ട്!

ക്യാപ്റ്റന്‍റെ സ്റ്റഡി ക്ലാസ്സില്‍ നിന്നും വിമാനം നിലത്ത് തൊടാന്‍ നാലര മണിക്കൂര്‍ വേണമെന്ന് മനസ്സിലായി. കുറെ നേരം വിമാനം പോകുന്ന വഴിയും ദൂരവും കാണിച്ചിരുന്ന ടീവിയില്‍ നോക്കിയിരുന്നു. മനസ്സിന്റെ വേഗത്തിനൊത്ത് ഫ്ലൈറ്റ് പോകുന്നില്ല എന്ന് തോന്നിയപ്പോള്‍ സീറ്റ് പിന്നിലേക്ക്‌ തള്ളി ഒന്ന് കണ്ണടച്ചു. പിറകില്‍ ആയിരുന്നു സീറ്റ്‌. ഉറക്കം വന്നില്ല. നല്ല ഇരമ്പല്‍ ശബ്ദം.

ഫ്ലൈറ്റ് എത്തുന്നതിനു മുന്നേ ഇടയ്ക്കിടെ ഞാന്‍ പലപ്പോഴും നാട്ടിലെത്തി. ഫോട്ടോകളിലൂടെ മാത്രം കണ്ടിട്ടുള്ള പുതിയ രണ്ടു അംഗങ്ങള്‍ കൂടിയുണ്ട് വീട്ടില്‍. ഉമ്മ കഴിഞ്ഞു ആദ്യമായി ഞങ്ങളുടെ വീട്ടില്‍ എത്തിയ പെണ്തരിയായ ഇത്തയും (ഇക്കയുടെ ഭാര്യ) അടുത്ത ജെനെരെഷനിലെ ആദ്യത്തെ അംഗം കുക്കുമോളും. മൂന്നു വര്‍ഷത്തിനു ശേഷം മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാന്‍ പോകുന്നു. പിന്നെ നിക്കാഹ് കഴിക്കാന്‍ പോകുന്ന ഇതേ വരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയും!

ജനലിലൂടെ പുറത്തേക്കു നോക്കി. താഴെ പൊട്ടുകള്‍ പോലെ എന്തോ തിളങ്ങുന്നത് മാത്രം കാണാം. കടലിനു മുകളിലൂടെയാണ് യാത്ര. പലതും ആലോചിച്ച കൂട്ടത്തില്‍ ഈ സാധനം താഴെ പോയാല്‍, തറവാട്ടില്‍ വിരുന്നു പോകുമ്പോള്‍ കുളക്കരയില്‍ നിന്നും സോപ്പ് പെട്ടിയുടെ മൂടി കൊണ്ട് വെള്ളം കോരി കുളിക്കുന്ന ഞാന്‍ (നീന്തല്‍ അറിഞ്ഞുകൂടാ!) എന്ത് ചെയ്യും എന്നും ആലോചിച്ചു. പിന്നെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ ഞാന്‍ അത്ഭുതകരമായി രക്ഷപ്പെടുമെന്നും ആശ്വസിച്ചു!

എത്താറായി! കുറച്ചു ദൂരെ ഇരുന്നിരുന്ന റൗഫ്‌ ഇക്കാടും സലാംക്കാടും വെയിറ്റ് ചെയ്യണേ എന്ന് ഓര്‍മിപ്പിച്ചു സീറ്റില്‍ വന്നിരുന്നു. ക്യാപ്റ്റന്‍ ചേട്ടന്‍ പിന്നെയും താങ്ക്യൂവും ഇനിയും ആ ഫ്ലൈറ്റില്‍ വന്നാല്‍ ഒരപകടവും കൂടാതെ നാട്ടിലെത്തിക്കമെന്നും വാഗ്ദാനം ചെയ്യുന്നതൊന്നും കേള്‍ക്കാന്‍ നമ്മുടെ ആളുകള്‍ക് ക്ഷമ ഉണ്ടായിരുന്നില്ല. വിമാനം നില്‍ക്കുന്നതിനു മുന്നേ തന്നെ എല്ലാവരും ചാടിയെഴുന്നേറ്റു.

ഇറങ്ങി! ഇനിയാണത്രെ ഏറ്റവും വലിയ കടമ്പ..കസ്റ്റംസ്‌! ആകെ കൂടിയുള്ള ഇലക്ട്രോണിക്സ് സാധനം ഇക്കാക്കും അനിയന്മാര്‍ക്കും വേണ്ടി കരുതിയ കാസിയോയുടെ നാല് പോക്കറ്റ്‌ ഡയറി ആയിരുന്നു. ലഗേജും എടുത്തു അവരുടെ കൂടെ തന്നെ നടന്നു. പക്ഷെ കൌണ്ടറിനു അടുത്തെത്തിയപ്പോള്‍ പണ്ടേതോ ഇംഗ്ലീഷ് സിനിമയില്‍ കണ്ട അമ്മയെയും മക്കളെയും വേര്‍ത്തിരിച്ചു വിടുന്ന പട്ടാളക്കാരെ പോലെ കുറച്ചു പോലീസുകാര്‍ ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും പിരിച്ചു വിട്ടു. മൂന്നാളും മൂന്നു വഴിക്ക്. ഒന്ന് അറച്ചുനിന്നതിനു ശേഷം അവരുടെ കൂടെ പോകാന്‍ നിന്ന എന്നെ കോളറില്‍ പിടിച്ചു തള്ളിയ പോലീസുകാരന്‍ മുന്നില്‍ കണ്ട കൌണ്ടര്‍ ചൂണ്ടിക്കാട്ടി. വരുന്നത് വരട്ടെ! പേടിച്ചാനെങ്കിലും മുന്നോട്ടു നടന്നു.

അവിടെ മൂന്നു പോലീസുകാര്‍ ഉണ്ടായിരുന്നു. എന്തോ ചോദിച്ചപ്പോള്‍ അത്യാവശ്യം ഹിന്ദി പറയുമായിരുന്ന എന്റെ വായില്‍ നിന്ന് ജ്യൂസ് കഴിഞ്ഞ ഗ്ലാസിലെ സ്ട്രോയില്‍ നിന്നും വരുന്ന ശബ്ദം പോലെ എന്തോ ഒന്ന് വന്നു! എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ തന്നെ അവന്മാര്‍ക്ക് ഞാന്‍ പുതുമോടി ആണെന്ന് പിടികിട്ടിയിരിക്കണം! രണ്ടു കസ്റ്റംസുകാര്‍ രണ്ടു വശത്തും വന്നു നിന്ന് തോളില്‍ കൈ വെച്ച് മൂന്നാമാനോട് പറഞ്ഞു. ഇവനെ നമുക്ക് ഗോഡവുണില്‍ കൊണ്ട് പോകാം. പാന്റിലൂടെ ഇച്ചിരി പോയോ എന്നൊരു സംശയം! പെട്ടെന്ന് മൂന്നാമന്‍ എന്റെ മുന്നില്‍ വന്നു നിന്ന് ഒരു മാന്ത്രിക വിദ്യ കാണിച്ചു തന്നു. വളരെ കൃത്യമായി ചൂണ്ടു വിരലും നടുവിരലും കൂട്ടിപ്പിടിച്ച് നേരെ എന്റെ സമ്പാദ്യത്തില്‍ പാതി ഭാഗവും ഇരിക്കുന്ന കള്ളപോക്കറ്റിലേക്ക്! പൊങ്ങിവന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ രണ്ടു അഞ്ഞൂറിന്റെ നോട്ടും പോന്നു! ഈ പന്നീടെ കയ്യില്‍ വല്ല ഫെവിക്കോളും തേച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നാ അത്ഭുതത്തിലും ആകെ ഉള്ളതും പോയല്ലോ എന്നുള്ള സങ്കടത്തിലും നില്‍ക്കുമ്പോള്‍ അങ്ങേരുടെ മുഖത്ത് കണ്ട ചിരി! !@#$#%*^*(&%%*!

പിന്നെ കണ്ണിലൂടെ വന്നത് ചോരയായിരുന്നു! വാവിട്ട് തന്നെ കരഞ്ഞു. മൂന്നു മാസമാണ് ലീവ്! കയ്യില്‍ ഉള്ള “ജോര്‍ജുട്ടി” കൂടി പോയാല്‍ എന്ത് ചെയ്യും? കരച്ചില്‍ കണ്ടു പേടിച്ചോ അതോ ദയ തോന്നിയോ ആ ലോലഹൃദയന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് മടക്കി തന്നു പോക്കൊളാന്‍ പറഞ്ഞു. പിന്നെയും ചുറ്റിപ്പറ്റി നിന്നു..വല്ലതും കിട്ടിയാലോ? പക്ഷെ അയാളുടെ ക്രൂരമായ നോട്ടം കണ്ടപ്പോള്‍ വേറെ വല്ലതും കിട്ടുന്നതിനു മുന്നേ തടിയെടുക്കുന്നതാണ് പുത്തി എന്ന് തോന്നി! പതുക്കെ അടുത്ത കൌണ്ടറിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്നിട്ടുള്ള, എനിക്ക് ധൈര്യമായി കൂടെ വന്ന റൗഫ്‌ ഇക്ക ഞാന്‍ കരഞ്ഞതിനെക്കാളും ഉച്ചത്തില്‍ കരയുന്നു! ആശ്വാസമായി!

അബദ്ധം പറ്റിയതോന്നും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയില്ല! പുറത്തു കടന്നു അടുത്ത ടെര്‍മിനലിലേക്ക്.....

നാട്ടിലേക്കുള്ള ഫ്ലൈറ്റ്! കോഴിക്കൊട്ടെക്കാണ്. സൌദി എയര്‍ലൈന്‍സിനെക്കാളും അടുപ്പം തോന്നി ആ ഫ്ലൈറ്റിനോട്! ഒന്നര മണിക്കൂര്‍ യാത്ര. ഒന്നര ദിവസം പോലെ തോന്നി.

അല്‍പ സമയത്തിനകം ലാന്‍ഡ്‌ ചെയ്യുമെന്ന് ക്യാപ്റ്റന്റെ അറിയിപ്പ് കേട്ടപ്പോള്‍ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ അഴിക്കുന്ന ശബ്ദം അവിടവിടെയായി കേള്‍ക്കാമായിരുന്നു! വിമാനം ഒന്ന് ചരിഞ്ഞു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്ന്! തെങ്ങുകളും കുന്നുകളും ഓടിട്ട വീടുകളും! എവിടെ നോക്കിയാലും പച്ചപ്പ്! ടയര്‍ റണ്‍വേയില്‍ തട്ടിയതായി തോന്നിയപ്പോള്‍ തന്നെ എഴുനേറ്റു ഓടിയാലോ എന്ന് തോന്നി. ബിസ്മി പറഞ്ഞു കാല്‍ നിലത്ത് വെച്ചപ്പോള്‍ മൂന്നു വര്ഷം മുന്നേ സൌദിയില്‍ ഇറങ്ങിയ പോലെ സംശയം ഒന്നും ഉണ്ടായില്ല. വലതു കാല്‍ തന്നെ!

ബോംബെയില്‍ സിംഹത്തിന്റെ മടയില്‍ നിന്നും ശിക്കാരിനിരയായി വന്നത് കൊണ്ട് ഇവിടത്തെ എമാന്മാരില്‍ നിന്നും ശല്യം ഒന്നും ഉണ്ടായില്ല. ഫോറിന്‍ മണിയോ സിഗരറ്റോ സ്പ്രേയോ ഉണ്ടോ എന്ന് ചോദിച്ചു പിന്നാലെ കൂടിയ ആളുകളുടെ ശല്യം അല്ലാതെ!

പുറത്തിറങ്ങി. വീട്ടിലേക്കു എത്തിക്കോളാം..കൂടെ പരിചയമുള്ള ആളുകള്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നത് കൊണ്ട് വീട്ടില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. മൂന്നാളും കൂടി ഷെയര്‍ ആയി ഒരു വണ്ടി വിളിച്ചു!

മഴ പെയ്യുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ എത്തി! മൂന്നു വര്ഷം മുന്നേ സൌദിയിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ സ്വന്തം വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ എനിക്ക് ആ വീട്ടില്‍ തിരിച്ചു ചെല്ലാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല! ബിസിനസില്‍ നഷ്ട്ടം വന്ന വാപ്പയുടെ കടങ്ങള്‍ വീട്ടുവാന്‍ ആ വീട് വിറ്റപ്പോള്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു താമസം. ആ വീട് ആണെങ്കില്‍ ഒരു ഏകദേശ രൂപമേ എനിക്കുണ്ടായിരുന്നുള്ളൂ.

ഇക്ക അടയാളമായി പറഞ്ഞ ബാബുരാജ് കഫെ കണ്ടു! അതിനു എതിര്‍വശത്തായി എന്‍റെ വീട്! റൗഫ്‌ ഇക്കായോടും സലാമിക്കയോടും യാത്ര പറഞ്ഞ് (വീട്ടില്‍ കയറി ചായ കുടിക്കാനോന്നും നിന്നില്ല. അവരും വേണ്ടപ്പെട്ടവരെ കാണുന്നതിനുള്ള തിരക്കില്‍ ആയിരുന്നല്ലോ!)

കാറില്‍ നിന്നും ഇറങ്ങി ലഗേജും എടുത്തു മുറ്റത്ത്‌ വെച്ച് കോളിംഗ് ബെല്‍ അടിച്ചു! ആരായിരിക്കും വാതില്‍ തുറക്കുക?

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ആറ്‌!


പനിയല്ലാതെ കാര്യമായി ഒരു അസുഖവും വന്നിട്ടില്ലേ ഇതേ വരെ. ജീവിതത്തില്‍ ആകെ കൂടി പകുതി ദിവസം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. ചെറുപ്പത്തില്‍ സഹിക്കാനാവാത്ത വയര് വേദന വന്നപ്പോള്‍. രാത്രി എട്ടു മണിയോടെയായിരുന്നു. കാറ് വിളിച്ചു നേരെ എലൈറ്റ്‌ മിഷ്യന്‍ ഹോസ്പിറ്റലിലെക്ക്. അഡ്മിറ്റ്‌ ചെയ്തു. വലിയ ടെസ്റ്റുകള്‍ ഒന്നും വേണ്ടി വന്നില്ല. ഗ്യാസിന്റെ ആയിരുന്നു. പിറ്റേ ദിവസം കാലത്ത് ഡിസ്ചാര്‍ജ്ജ്!

പറയാന്‍ കാരണം മറ്റൊന്നുമല്ല. ഇന്നലെ മുതല്‍ തുടങ്ങിയതാണ് ക്ഷീണം, തലകറക്കം, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി. മൂത്രം നല്ല മഞ്ഞ കളര്‍. ഇടയ്ക്കു ചുവപ്പ് കളറും ഉണ്ടോ എന്നൊരു സംശയം. പണ്ടേ മുതലേ മരുന്ന് കഴിച്ചു ശീലമില്ല. ഗത്യന്തരമില്ലാതായപ്പോള്‍ ഡോക്റ്ററുടെ അടുത്ത് പോയി. ഗ്ലാ..ഗ്ലാ..ഗ്ലീ..ഗ്ലീ..ഗ്ലൂ..ഗ്ലൂ..ഞാന്‍ തിരിഞ്ഞു നോക്കി. സംശയമില്ല യെല്ലോപ്പിത്തം തന്നെ! വേറെ ചികിത്സയൊന്നും ഇല്ല. എന്തോ ഗുളിക ഉണ്ട്. വെള്ളം നല്ലോണം കുടിക്കണം. പിന്നെ ഉപ്പും മുളകും ഒന്നും കഴിക്കാന്‍ പാടില്ല്യ.

ആരുമില്ല നോക്കാന്‍. റൂമില്‍ തന്നെ മൂടിപ്പുതച്ചു കിടന്നു. ഭാസ്ക്കരേട്ടന്‍ കഞ്ഞി വെച്ച് തന്നു. ഉപ്പില്ലാതെ...എന്തെങ്കിലും തൊട്ടു കൂട്ടാനില്ലാതെ എങ്ങനാ? ചെറുപ്പത്തില്‍ മാസാമാസം നടത്തി വരുന്ന ഒരു പ്രക്രിയ ഉണ്ട്. സ്റ്റൊമാക് ക്ലീനിംഗ്! മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാത്രി തരും അഞ്ചു മക്കള്‍ക്കും ബാലസുധ. തൊട്ടടുത്തുള്ള ബാലന്‍ വൈദ്യരുടെ ആശ്രമത്തില്‍ നിന്നാണ് ആ സാധനം റിലീസവുന്നത്. പിറ്റേ ദിവസം കാലത്ത് ഒരു പത്തു മണി ആവുമ്പോള്‍ ഉമ്മ ഒരു ഗ്ലാസ്‌ ചൂടുള്ള നേര്‍പ്പിച്ച കഞ്ഞിവെള്ളം ഉപ്പിടാതെ. അത് കുടിച്ചു കഴിഞ്ഞാ പിന്നെ ഓട്ടം തുടങ്ങുകയായി! ഉപ്പില്ലാത്ത കഞ്ഞി കുടിക്കുമ്പോള്‍ അതാണ്‌ ഓര്മ വന്നത്.

വീട്ടില്‍ ആയിരുന്നെങ്കില്‍ പൊടിയരിക്കഞ്ഞിക്കൊപ്പം ചുട്ട പപ്പടവും കിട്ടിയേനെ...കോരിക്കുടിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവുമായിരുനില്ല്യ!

ഇരുപത്തി അഞ്ച് ദിവസത്തോളം കിടന്നു. “പച്ച” പിടിച്ചു വന്നിരുന്ന ഷോപ്പ് “മഞ്ഞ” പിടിച്ചു! ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം ഡെയിലി കളക്ഷന്‍ ഉണ്ടായിരുന്നത് അഞ്ഞൂറും അറുന്നൂറും ആയി ചുരുങ്ങുന്നതോടൊപ്പം ഭാസ്കരന്‍ വീര്‍ത്തു വന്നു. പരാതിയുണ്ടായിരുന്നില്ല. ഒരു തരം മടുപ്പ് ആയിരുന്നു.

അസുഖം മാറി ജോലിക്ക് കയറി ആദ്യത്തെ ദൌത്യം ഭാസ്കരനെ നാട്ടില്‍ എത്തിക്കുക എന്നതായിരുന്നു. എളുപ്പമായിരുന്നില്ല. ഇന്നത്തെ പോലെ പൊതു മാപ്പ് ഒന്നും തുടങ്ങിയിരുന്നില്ല. ഒരു ഏജന്റ് വഴി കള്ള പാസ്പ്പോര്‍ട്ട് എടുത്തു (ഫോട്ടോ മാറ്റി വെച്ച്) ജിദ്ദ വഴി കയറ്റി വിടാനുള്ള കരാര്‍ ഉണ്ടാക്കി. ഭാസ്കരന് പകരം മലപ്പുറത്തുകാരന്‍ സോമന്‍ എത്തി.

ഭാസ്കരന് ടിക്കറ്റും ശരിയാക്കി. പോവുന്നതിന്റെ തലേന്ന് കയ്യിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണമാല (വന്നു ഒരു കൊല്ലം തികയുന്ന അന്ന് മൂത്ത സഹോദരന്‍റെ കല്യാണം കഴിഞ്ഞിരുന്നു. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ കുട്ടിയായ മോള്‍ക്ക്‌ കൊടുക്കാന്‍ വേണ്ടി വാങ്ങി വെച്ചത്.) ഭാസ്കരനെ ഏല്‍പ്പിച്ചു. ഇപ്രാവശ്യം കത്തൊന്നും കൊടുത്തില്ല. കത്ത് കൊടുത്തിരുന്നെങ്കില്‍ അതും പോയേനെ! അതെ..നിങ്ങള്‍ ഉദേശിച്ചത്‌ തന്നെ! ഭാസ്കരന്‍ എന്‍റെ വീട്ടിലും പോയില്ല. മാലയും കൊടുത്തില്ല! വീട്ടില്‍ നിന്നും സഹോദരങ്ങള്‍ അവനെ അന്വേഷിച്ചു ഒന്ന് രണ്ടു പ്രാവശ്യം പോയിരുന്നു എങ്കിലും ആള്‍ സ്ഥലലത്തില്ല എന്നാ മറുപടിയാണ് വീട്ടില്‍ നിന്നും കിട്ടിയത്.

ഒരു കൊല്ലത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞാന്‍ അവനെ ഒന്ന് കാണാന്‍ പോയി! ഒരു സൌഹൃദ സന്ദര്‍ശനം! മാലയുടെ കാര്യം ചോദിച്ചുമില്ല പറഞ്ഞുമില്ല. ഒരാഴ്ച കഴിഞ്ഞു ഞാന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വിസ ഉണ്ട്, പോകാന്‍ താല്‍പര്യമുണ്ടോ? താല്‍പ്പര്യമുണ്ടെങ്കില്‍ പൈസയുമായി വന്നാല്‍ അവിടെ എത്തിയതിനു ശേഷം അയച്ചു തരാം. എന്തോ വിശ്വസിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആള്‍ പൈസയുമായി എത്തി. മുഴുവനും ഇല്ലെങ്കിലും മാലയുടെ വിലയുടെ മുക്കാല്‍ ഭാഗത്തോളം കിട്ടി! ചെന്നതിനു ശേഷം അയച്ചു കൊടുക്കാമെന്നു പറഞ്ഞ ഞാന്‍ പിന്നെ ഇതേ വരെ പാക്കാരനെ കണ്ടിട്ടില്ല!

അത് പോലെ തന്നെ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ കാക്കുവിനെയും കാണാന്‍ പോയിരുന്നു. ഒതളൂര്‍ അതായിരുന്നു സ്ഥലത്തിന്‍റെ പേര്. തൊട്ടടുത്ത റൂമില്‍ ഉണ്ടായിരുന്ന അലിക്കാടെ സഹായത്തോടെ കാക്കുവിന്റെ വീട് കണ്ടു പിടിച്ചു. കുട്ടികള്‍ക്ക് ബിസ്ക്കറ്റും മിട്ടായിയും വാങ്ങിയിരുന്നു. കുറച്ചു നേരം ഇരുന്നിട്ടും കാക്കുവിനെ കണ്ടില്ല. കണ്ടാലും പൈസ ചോദിക്കില്ലായിരുന്നു.

 അന്ന് വൈകീട്ട് ഖഫീലിന്റെ പേടകം കടയുടെ മുന്നിലേക്ക്‌ ഒഴുകിയെത്തി. ഇപ്രാവശ്യം കൂടെ ഒരു താടിക്കാരനും കൂടി ഉണ്ടായിരുന്നു. രഹീംക്ക. മുവാറ്റുപുഴ ആണ് ദേശം. ഷോപ്പ് ലീസിനു എടുത്തു നടത്താന്‍ ആണ് അദേഹം എത്തിയിരിക്കുന്നത്.

പരിചയപ്പെട്ടു. നല്ല ഒരു മനുഷ്യന്‍. കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. അടുത്ത മാസം ഒന്നാം തിയതി മുതല്‍ അദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ ഖഫീലുമായി സംസാരിച്ചു ഉറപ്പിച്ചു. പക്ഷെ ഞാന്‍ നാട്ടിലേക്ക് പോകണമെന്ന പിടിവാശിയിലായിരുന്നു. മഞ്ഞപ്പിത്തവും ജോലിയുടെ രീതികളും കൊണ്ട് ശരീരം ഒന്നിനും സമ്മതിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാരുണ്ടായിരുന്നുള്ളൂ. അന്ന് അത് ശീലമായിപ്പോയത് കൊണ്ട് ആയിരിക്കണം ഇപ്പോഴും നാല് അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല!

രഹീംക്കയുടെ അപേക്ഷ പ്രകാരം അദേഹം കൊണ്ട് വരുന്ന ആളുകള്‍ക്ക് ഒരു വിധം ജോലിയെ പറ്റി മനസ്സിലാക്കുന്നത് വരെ, ആറു മാസം നില്‍ക്കാന്‍ തീരുമാനിച്ചു. ശമ്പളം അറുന്നൂറു റിയാലില്‍ നിന്നും ആയിരം റിയാല്‍ ആക്കി വര്‍ധിപ്പിച്ചു. കടയിലെ കളക്ഷന്‍ പൈസ അല്ലാതെ ശമ്പളമായി കാര്യമായൊന്നും പറ്റാതിരുന്ന ഞാന്‍ ആ കണ്ടിഷന്‍ സമ്മതിച്ചു. കാരണം വീട് രക്ഷിക്കാന്‍ വേണ്ടി കടല്‍ കടന്ന മകന്‍ തുച്ചമായ തുകയല്ലാതെ ഇതേ വരെ കാര്യമായൊന്നും അയച്ചു കൊടുത്തിരുന്നില്ല...കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം! ആ ശമ്പളം കിട്ടിത്തുടങ്ങിയ ശേഷമാണ് വീട്ടിലേക്ക് മുടങ്ങാതെ പൈസ അയച്ചു കൊടുത്തു തുടങ്ങിയത്!

കടക്കുള്ളിലും പുറത്തും കുറച്ചു മോഡിഫിക്കേഷന്‍ ഒക്കെ നടത്തി പൂര്‍വാധികം ഭംഗിയോടെ ഞങ്ങള്‍ ആരംഭിച്ചു. രഹീംക്കാടെ കാര്യക്ഷമമായ മേല്‍നോട്ടത്തില്‍ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു വരാന്‍ തുടങ്ങി.

മിക്കവാറും ഗള്‍ഫുകാര്‍ക്ക് ഒരാഴ്ചയിലെ വെള്ളിയാഴ്ച ദിവസം മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കാരുള്ളൂ. കാരണം അന്നാണ് ചിലര്‍ക്ക് ഒരു ദിവസം മുഴുവനുമോ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കുറച്ചു നേരമെങ്കിലുമോ ഒഴിവു കിട്ടൂ. ദിവസങ്ങള്‍, മാസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയി!

വന്നിട്ട് മൂന്നു വര്‍ഷമായി. ഇനി നാട്ടിലേക്ക് പോകണം. അന്നേ പോവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ആണ് വീട്ടില്‍ നിന്നും ഒരു ഫോണ്‍ കാള്‍. വാപ്പയാണ് അപ്പുറത്ത്. മോന് വേണ്ടി ഒരു പെണ്‍കുട്ടിയെ കണ്ടു ഉറപ്പിച്ചു വെച്ചിട്ടുണ്ട്. നല്ല കുട്ടിയാണ്. നാട്ടില്‍ എത്തിയാല്‍ മോന്റെ നിക്കാഹ് നടത്തണം. ഫോട്ടോ ഒന്നും ഇപ്പൊ അയക്കണില്ല ഇവിടെ വന്നിട്ട് കണ്ടാല്‍ മതി!

നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആ മാസത്തെ ശമ്പളവും രഹീംക്ക ബോണസ്‌ ആയി തന്ന കുറച്ചു പൈസയും! ഓരോരുത്തര്‍ക്കും എന്തൊക്കെയോ വാങ്ങി. നാട്ടിലേക്ക് പോകുന്നതറിഞ്ഞു അത് വരെ ഇല്ലാതിരുന്ന മൂന്നു നാല് നാട്ടുകാരും കൂട്ടുകാരും കാണാനെത്തി. എല്ലാവരുടെയും കയ്യില്‍ ചുരുങ്ങിയത് അഞ്ച് കിലോ വീതമുള്ള ഓരോ പൊതിയും ഉണ്ടായിരുന്നു. എനിക്കല്ല.. അവരുടെ വീട്ടില്‍ ഭദ്രമായി എത്തിക്കാന്‍. കൂടെ അവരുടെയും അവരുടെ കൂട്ടുകാരുടെയും കത്തുകളും. നൂറു നൂറ്റമ്പത് കത്തുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ മൂന്നു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെയും ഉടയവരെയും കണ്കുളിക്കെ കാണാന്‍ കയ്യില്‍ അവശേഷിച്ച മൂവായിരത്തി അഞ്ഞൂറ് രൂപയുമായി നാട്ടിലേക്ക്..!

Sunday 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം അഞ്ച്)


സൌദി അറേബ്യയിലെ ആദ്യത്തെ പെരുന്നാള്‍! ബാവക്ക തലേ ദിവസം പോയതാണ് കൂട്ടുകാരുമൊത്ത്‌ “പത്തിരി പരത്താന്‍”, സ്പെഷ്യല്‍ പെരുന്നാള്‍ ചീട്ടുകളി! കാക്കുവും ലത്തിയും അവരുടെ സ്വന്തക്കാരുടെ റൂമിലേക്ക്‌ പോയി! പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു ഒന്നും ചെയ്യാനില്ലാതിരുനത് കൊണ്ട് വെറുതെ ഓരോന്നോര്‍ത്തു കിടന്നു. നാട്ടിലെ പെരുന്നാളും വാപ്പയും ഉമ്മയും ഇക്കയും അനുജന്മാരും മനസ്സില്‍ ഓടിയെത്തി.

തലേ ദിവസം രാത്രി  തന്നെ ഉമ്മ പത്തിരി പരത്തി വെച്ചിട്ടുണ്ടാകും. പുത്തന്‍ ഡ്രെസ്സും ഇട്ടു, വാപ്പ ഒരു ചെറിയ കഷണം പഞ്ഞിയില്‍ പുരട്ടി തരുന്ന അത്തര്‍ ചെവിക്കുള്ളില്‍ തിരുകി വെച്ച് പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെക്കാന്‍ ഉമ്മയെ ഓര്‍മപ്പെടുത്തിയിട്ടാണ് ഇറങ്ങുക. ദൂരെ നിന്നും നല്ല ഈണത്തില്‍ പള്ളിയില്‍ നിന്നും തക്ബീര്‍ വിളി കേള്‍ക്കാം. നിസ്കാരം കഴിഞ്ഞു ഖുതുബ (പ്രസംഗം) വേഗം അവസാനിപ്പിക്കാത്ത ഖത്തീബിനെ (പള്ളിയിലെ ഇമാം) മനസ്സില്‍ പ്രാകി. തേങ്ങാപ്പാലില്‍ കുതിര്‍ന്ന പത്തിരി പോത്തിറച്ചിയും കൂട്ടി ഒരു പിടി പിടിക്കുന്ന രംഗം ആണ് മനസ്സില്‍. പ്രസംഗം ഒന്നും തലയില്‍ കയറില്ല. തൊട്ടടുത്തിരുന്ന ഗഫൂറും സിറാജുവും മീറ്റിങ്ങിനു സമയമായെന്നു കണ്ണ് കൊണ്ട് അടയാളം തന്നപ്പോള്‍ പതുക്കെ എണീറ്റ് പുറത്തേക്കു നടന്നു. അന്ന് ഏതു സിനിമക്ക് പോകണം എന്ന് തീരുമാനിക്കാന്‍ ആണ് ഈ മീറ്റിംഗ്! വീട്ടില്‍ തിരിച്ചെത്തി പത്തിരിയും ഇറച്ചിക്കറിയുമായി യുദ്ധം നടത്തുമ്പോഴേക്കും ഉമ്മ ഉച്ചക്കുള്ള  ബിരിയാണിപ്പണിയിലേക്ക് കടന്നിട്ടുണ്ടാകും!

വാതില്‍ ആരോ തുറക്കുന്ന ശബ്ദം നാട്ടില്‍ നിന്നും സൌദിയിലേക്ക് തന്നെ തിരിച്ചെത്തിച്ചു. ബാവക്ക കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ അടുത്ത കെട്ട് എടുക്കാന്‍ വന്നതാണ്. പോവുബോള്‍ പറഞ്ഞു. ഊണ് കഴിക്കാന്‍ ആള് ഉണ്ടാവില്ല എന്ന്. അപ്പോഴാണ്‌ ഊണിന്റെ കാര്യം ഓര്‍ത്തത്! വിശക്കുന്നുണ്ടല്ലോ. പെരുന്നാള്‍ ആയത് കൊണ്ട് ഹോട്ടല്‍ മുടക്കം. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റും ഇനി നാല് മണിക്കേ തുറക്കൂ..

അടുക്കളയില്‍ ഒന്നും ഇല്ല! ബാവക്കാടെ റൂമില്‍ എത്തി നോക്കി. ഒരു പായ്ക്കറ്റ് ബ്രെഡും ജാമും കിട്ടി! ഒരു സുലൈമാനിയും ഉണ്ടാക്കി റൂമില്‍ വന്നിരുന്നു. പെരുന്നാള്‍.....ബ്രെഡില്‍ ജാം പുരട്ടി ആദ്യത്തെ കടി കടിക്കുമ്പോഴേക്കും വായില്‍ ഉപ്പുരസം കലര്‍ന്നിരുന്നു!

പെരുന്നാളായിട്ട് വീട്ടിലേക്കു ഫോണ്‍ വിളിക്കണം. തലേ ദിവസം വാങ്ങി വെച്ചിരുന്ന കോയിന്‍ നിറച്ച പ്ലാസ്റ്റിക്‌ കവറുമായി ബൂത്തിലേക്ക് നടന്നു. അമ്പതു റിയാലിന് നാല്പത്തിഎട്ടു കോയിന്‍ ആണ് കിട്ടുക. പോകുന്ന വഴിക്ക് പറയാനുള്ള കള്ളങ്ങള്‍ മനസ്സില്‍ കരുതി വെച്ചു. പുതിയ ഡ്രസ്സ്‌ എടുത്തതും ബിരിയാണി കഴിച്ചതും അടക്കം. പടച്ചവന്‍ സഹായിച്ചു. നുണ പറയേണ്ടി വന്നില്ല.  ബൂത്തിനടുത്തെത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്ക്! പിന്നെ വിളിക്കാം. തിരിച്ചു പോന്നു.   

തിരിച്ച് കഥയിലേക്ക്‌...ഇച്ചിരെ ഉത്തരവാദിത്വക്കുറവിന്റെ അസുഖം ഉണ്ടായിരുന്ന ബാവക്ക കാരണം അറബി ഭാഷ മുഴുവനുമല്ലെങ്കിലും നിത്യോപയോഗത്തിനു വേണ്ടവ വിചാരിച്ചതിലും വേഗം പഠിച്ചു. സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന വന്ദ്യവയോധികനായ ശങ്കരമേനോന്‍ മാഷും നാഗ്പൂരിലെ ജീവിതവും ഹിന്ദിയും എളുപ്പമാക്കി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ ഇന്ഗ്ലീഷും കൂടെക്കൂടി.

നല്ല നിലയില്‍ നടന്നു പോന്നിരുന്ന ആ സ്ഥാപനം നശിപ്പിക്കാന്‍ പതിവ് പോലെ രണ്ടു മലയാളികള്‍ എത്തി. അവര്‍ വന്നതിനു ശേഷം ബാക്കി ഉള്ള ഉത്തരവാദിത്വവും കൂടി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു ബാവക്ക അവരുടെ കൂടെ കൂടി. അവസാനം ഇല്ലാത്ത വിസ കച്ചവടം നടത്തി ബാവക്ക നാട്ടിലേക്ക് മുങ്ങി. പോവുമ്പോള്‍ സ്പോണ്‍സര്‍ക്ക് രണ്ടു മാസത്തെ “വായ്ക്കുരി” കുടിശ്ശികയും എന്റെ ഏഴു മാസത്തെ ശമ്പളവും ഉണ്ടായിരുന്നു. നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത വിസയുടെ ലക്ഷക്കണക്കിന് രൂപ വേറെയും.

കുരുത്തക്കേട് കയ്യിലുണ്ടായിരുന്നെന്കിലും കസ്റ്റമേഴ്സിനെ കയ്യിലാക്കിയിരിക്കുന്ന ബാവക്ക പോയപ്പോള്‍ കമ്പനി നഷ്ട്ടതിലേക്ക് മൂക്ക് കുത്തി. കോണ്ട്രാക്റ്റ് ജോലികള്‍ നഷ്ട്ടപ്പെട്ടു. പിന്നെ പിന്നെ ശമ്പളം പോയിട്ട് അന്നന്നത്തെ അന്നത്തിനുള്ള റിയാലിന് കാത്തിരിപ്പായി. സ്പോണ്സര്‍മാരും തിരിഞ്ഞു നോക്കാതായി.

ഡ്രൈവറുടെ ആവശ്യം ഇല്ലാതിരുന്നത് കൊണ്ട് ലത്തീഫ് നാട്ടിലേക്ക് പോയി. അങ്ങിനെയിരിക്കെയാണ് ഒരു ദിവസം അയാള്‍, ഭാസ്ക്കരന്‍ ഞങ്ങളുടെ കൂടെ എത്തിപ്പെടുന്നത്. കാലത്ത് കട തുറന്നപ്പോഴാണ് ആളെ കണ്ടത്. മുടിയും താടിയും മാസങ്ങളോളം വൃത്തിയാക്കാതെ ഒരു പേക്കോലം. നാട്ടുകാരും വീട്ടുകാരും മരിച്ചു എന്ന് വിശ്വസിച്ചിരുന്ന ഭാസ്കരന്‍ ഒരു കാട്ടറബിയുടെ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയുകയായിരുന്നു. തല്ക്കാലം ഭക്ഷണവും തങ്ങാന്‍ ഒരിടവും അതായിരുന്നു അപേക്ഷ. .

അന്ന് രാത്രി അയാളുടെ കഥ കേട്ടപ്പോള്‍ ഞങ്ങളുടെ അനുഭവങ്ങള്‍ ഒന്നുമല്ലായിരുന്നു. നാട്ടില്‍ അത്യാവശ്യം ചുറ്റുപാടുള്ള ആളായിരുന്നു. നല്ല ഒരു വിസ കിട്ടിയപ്പോള്‍ കയറിപ്പോന്നു. ചെന്ന് പെട്ടത് “മസറ” എന്ന് പറയുന്ന പച്ചക്കറിത്തോട്ടത്തില്‍. സ്ഥലം എവിടെ ആണെന്ന് അയാള്‍ക്കും അറിയില്ല. ആഴ്ചയിലൊരിക്കല്‍ അറബി കൊണ്ട് വരുന്ന ഉണങ്ങിയ കുബ്ബൂസും വെള്ളവും ആണ് ജീവന്‍ നില നിറുത്താനുള്ള ഒരേ ഒരുപാധി. നാട്ടിലേക്ക്‌ പതിവായി കത്തുകള്‍ എഴുതി അറബിയുടെ കയ്യില്‍ കൊടുത്തിരുന്നു. ശമ്പളം മാസാമാസം അയാളുടെ കയ്യില്‍ കൊടുത്തിരുന്ന അഡ്രസില്‍ നാട്ടിലേക്ക് അയക്കുന്നുണ്ടാവും എന്നാണു കരുതിയിരുന്നത്. എങ്കിലും ഒരു ദിവസം കുബ്ബൂസ് എടുക്കാന്‍ പോയപ്പോള്‍ എല്ലാ അത് വരെ അയച്ച എല്ലാ കത്തുകളും ഡാഷ് ബോഡില്‍ നിന്നും കിട്ടിയതോടെ ആ പതിവ് നിറുത്തി. ശമ്പളവും എത്തിയിരിക്കാന്‍ വഴിയില്ലെന്നും മനസ്സിലായി. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി ഇറങ്ങി നടന്ന ഭാസ്കരന്‍ വഴിയില്‍ കണ്ട ഒരു വണ്ടിയില്‍ കയറി അടുത്തുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും കടക്കാരന്‍ അറേഞ്ച് ചെയ്തു കൊടുത്ത ഫ്രീസര്‍ ഉള്ള വണ്ടിയില്‍ കയറി, ബോര്ടരില്‍ ഈതിയപ്പോള്‍ വണ്ടിയുടെ ഉള്ളിലുണ്ടായിരുന്ന ഫ്രീസറില്‍ കയറി ഒളിച്ചിരുന്നാണ് റിയാദില്‍ എത്തുന്നത്‌. ബോര്ടരില്‍ എന്തെങ്കിലും കാരണവശാല്‍ താമസിച്ചിരുന്നു എങ്കില്‍...നല്ല ഒരു ഫ്രഷ്‌ പീസായി വടിയായി മരവിച്ചു വണ്ടിക്കുള്ളില്‍ ഇരുന്നേനെ ആള്‍.

അങ്ങേരു പറഞ്ഞ കഥകള്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച ബിന്യാമിന്റെ “ആട് ജീവിതം” എന്നാ നോവല്‍ ഒറ്റയിരിപ്പിനു വായിച്ചപ്പോള്‍ ഭാസ്ക്കരന്‍ ആയിരുന്നു മനസ്സില്‍! അയാല്‍ പറഞ്ഞതെല്ലാം ശരിയായിരിക്കാമെന്നും തോന്നി. നാട്ടില്‍ പോകുന്ന കാക്കുവിന്റെ ഒഴിവില്‍ അങ്ങനെ ഭാസ്കരന്‍ ജോലി തുടങ്ങി..

ഒരു മാസത്തിനു ശേഷം....കാക്കു നാട്ടിലേക്ക് പോകുന്നു. ഒരു റൂമില്‍ രണ്ടു വര്‍ഷം. വല്ലാത്തൊരു അറ്റാച്ച്മെന്റ് ആയിരുന്നു. വലിയ പെരുന്നാളിന് ഇത്തയേം മക്കളേം കൊണ്ട് വീട്ടില്‍ പോകാന്‍ എന്ന് കാക്കുവിനെ കൊണ്ട് സത്യം ചെയ്യിച്ചു ഞാന്‍.

കാക്കു പോകുമ്പോള്‍ ഒരു കവറില്‍ വാപ്പാക്കുള്ള കത്തും പെരുന്നാള്‍ പൈസയായി മുന്നൂറ്റി അമ്പതു റിയാലും ഒരു കവറിലാക്കി കൊടുത്തു. കാക്കു കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു. “പെരുന്നാള്‍ ആവാനോന്നും ഞാന്‍ കാത്തു നില്‍ക്കില്ല. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോയി വാപ്പായേം ഉമ്മായേം കണ്ടു നീ പറഞ്ഞു തന്നത് പോലെ സുഖമാണ്...അല്ലലില്ലാതെ ജീവിക്കുന്നു എന്ന് പറഞ്ഞു ആശ്വസിപ്പിക്കാം എന്നാ ഉറപ്പും തന്നു.

പടച്ചവന്റെ കൃപയാല്‍ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും കാക്കുവിന് എന്റെ വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സാധിച്ചില്ല. ആത്മാര്‍ത്ഥ സ്നേഹത്തിന് ഏറ്റ ആദ്യത്തെ പ്രഹരങ്ങളില്‍ ഒന്ന്!   

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം നാല്)


കുഞാവയും ഷാജിയും നാട്ടിലേക്ക് പോവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പക്ഷെ തോല്‍വി ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞത് പോലെ കാര്‍പ്പറ്റുകള്‍ കഴുകാന്‍ ഇനിയും ബാക്കി. ആര്‍ക്കും ആദ്യത്തെ ഉഷാര്‍ ഒന്നും ഇല്ല.

അന്ന് ഇശാ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും ഇറങ്ങി കട തുറക്കാനായി റോഡരികിലൂടെ നടന്നുവരുമ്പോള്‍ ഖഫീലിന്റെ കാഡിലാക്ക് കടയുടെ മുന്നിലേക്ക് ഒഴുകിയിറങ്ങുന്നത് കണ്ടു. ഓടി എത്തുമ്പോഴേക്കും രണ്ടുപേരും ഗേറ്റ് തുറന്നു കോമ്പൌണ്ടില്‍ കയറിയിരുന്നു. കടയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണെങ്കിലും ഇടതു വശത്തുള്ള ഗേറ്റിനു അടിയിലൂടെ കൈ ഇട്ടു ആ ഇരുമ്പിന്റെ കുറ്റി പൊന്തിച്ചാല്‍ ഗേറ്റ് തുറക്കാം. അത് നമ്മുടെ പ്രേം നസീറിനും ഗോവിന്ദന്‍ കുട്ടിക്കും അറിയാമായിരുന്നു.

അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നത് കൊണ്ട് അകത്തുണ്ടായിരുന്നവര്‍ക്ക് ഇരുന്നിരുന്ന പൊസിഷനില്‍ നിന്നും മാറുവാന്‍ പറ്റിയില്ല. ലത്തി ഒരു ബീഡിയും വലിച്ച് (ഏതെന്കിലും മലബാറിയുടെ കടയില്‍ നിന്നും തപ്പി പിടിച്ചു കൊണ്ടുവരും ബീഡി!) നമ്മുടെ നാട്ടില്‍ പോര്‍ട്ടര്‍മാര്‍ ഇരിക്കുന്നത് പോലെ തലയില്‍ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു കെട്ടി മുണ്ടും മടക്കിക്കുത്തി ഇരിക്കയായിരുന്നു. ഷാജിയും കുഞാവയും കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന ബ്ലാങ്കട്ടുകളുടെ മുകളില്‍ സുഖ നിദ്രയിലും. കട ധൃതിയില്‍ തുറന്നു വാണിംഗ് കൊടുക്കാനായി ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു.

ലത്തി അവന്റെ ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞു ഇരിക്കയായിരുന്നത് കൊണ്ട് നോ പ്രോബ്ലം. മറ്റു രണ്ടു പേരും “ഗുരുതരമായ” തെറ്റ് ആണല്ലോ ചെയ്തിരിക്കുന്നത്! മൂന്നു പേരെയും വരിയായി നിറുത്തി. കുന്നുകൂടി കിടക്കുന്ന കാര്‍പറ്റിലേക്കും കുഞാവയുടെയും ഷാജിയുടെയും ദയനീയമുഖങ്ങിലെക്കും മാറി മാറി നോക്കിയ സലാഹിന്റെ മുഖം ചുവന്നു തുടുത്തു. ആദ്യം നിന്നിരുന്ന കുഞാവയുടെ കരണക്കുറ്റി നോക്കി ആഞ്ഞുവീശി. എന്തോ ഒരു ആവേശത്തില്‍ തടുക്കാന്‍ ആഞ്ഞ എന്റെ കയ്യില്‍ തട്ടിയിട്ടും പാവം കുഞ്ഞാവ രണ്ടു വട്ടം കറങ്ങി നിലത്തിരുന്നുപോയി. രണ്ടാമതും അടിക്കനോങ്ങിയ ഖഫീലിന്റെ മുന്നിലേക്ക്‌ ഞാന്‍ കയറി നിന്നു. എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കൈ എന്തോ തന്നത്താന്‍ താഴ്ന്നു. കയ്യില്‍ അടി തട്ടിയ വേദനയാലോ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികസത്താലോ എന്റെ കണ്ണില്‍ നിന്നും കുടുകുടെ വെള്ളം ചാടുന്നുണ്ടായിരുന്നു. അത് കൊണ്ടായിരിക്കണം!

ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ഓഫീസില്‍ പോയിരുന്നു പതിവ് പോലെ സുലൈമാനിയും സിഗരറ്റുമായി ഗുസ്തി തുടങ്ങി. ഇനി എന്തായിരിക്കും സംഭവിക്കുക? ഞങ്ങള്‍ നാലുപേരും മുഖത്തോടുമുഖം നോക്കിയിരുന്നു. “യാ സിറാജ്”! എന്നെ തന്നെ! എവിടുന്നോ കിട്ടിയ ഒരു പിടി ധൈര്യവും സംഭരിച്ചു ഞാന്‍ ഓഫീസിലേക്ക് നടന്നു.

“എന്തിനു നീ അങ്ങനെ പെരുമാറി?” അടി തടയാന്‍ മുന്നില്‍ കയറി നിന്നത് എന്തിനെന്ന് ചോദ്യം! “നാട്ടില്‍ നിന്നും വരുമ്പോള്‍ അവരുടെ വീട്ടുകാര്‍ എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്‌ അത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്!” “ഓക്കേ..നോ പ്രോബ്ലം. ബാക്കിയുള്ള കാര്‍പ്പറ്റ് കൂടി തീര്‍ത്തിട്ടു അവര്‍ പൊക്കോട്ടെ. പക്ഷെ ടിക്കറ്റ്‌ സ്വന്തമായി എടുക്കുകയാണെങ്കില്‍ മാത്രം”. അങ്ങനെ അത് തീരുമാനമായി!

വന്നു ഒരു മാസത്തിനുള്ളില്‍ തന്നെ ഷാജിയും ഇണ്ടാവയും നാട്ടിലേക്ക്! നാട്ടുകാരും ബന്ധുക്കാരും കുറെയേറെ സാധനങ്ങള്‍ വാങ്ങിക്കൊടുത്തത് കൊണ്ട് പോക്കും രാജകീയം! പോകുന്ന സമയത്ത് അവര്‍ എന്നെ അന്വേഷിചിട്ടുണ്ടാവണം. നിസ്ക്കാരം കഴിഞ്ഞിട്ടും ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തണുപ്പുകാലം! ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനത്തെ തണുപ്പ്. കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി അവിടത്തെ ഐസ് പോലത്തെ വെള്ളത്തില്‍ കുളിച്ച ആളാണ് ഞാന്‍! ആ എന്നോടാനോടാനോനാനോടാ തണുപ്പിന്റെ കളി!

പക്ഷെ സ്റ്റാഫ്‌ കുറവായത് കൊണ്ട് സൂപ്പര്‍വൈസര്‍ക്ക് തുണി കഴുകാന്‍ ഇറങ്ങേണ്ടി വന്നു! കഴുകിയ ഡ്രസ്സുകള്‍ ഫൈനല്‍ റൌണ്ട് കഴുകാനായി ഒരു വലിയ ടബ്ബില്‍ വെള്ളം തലേ ദിവസം തന്നെ നിറച്ചിടുമായിരുന്നു. ദിവസത്തിലെ ആദ്യത്തെ പ്രാവശ്യം കൈ ഒന്ന് മുങ്ങി കിട്ടണം. പിന്നെ തണുപ്പ് നോ പ്രോബ്ലം! പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൈകള്‍ രണ്ടും വേനല്‍ക്കാലത്ത് വിണ്ടു കീറി കിടക്കുന്ന നെല്‍പ്പാടം പോലെയായി. വെള്ള വസ്ത്രങ്ങള്‍ വേഗത്തില്‍ വെളുക്കാന്‍ ഉപയോഗിക്കുന്ന ക്ലോറക്സ്‌ തട്ടി മുറിവുകള്‍ പഴുത്തു. കുറച്ചു ദിവസം രണ്ടു കൈപ്പത്തിയിലും തുണി ചുറ്റി ഗ്ലൌസ്‌ ഇട്ടായിരുന്നു വാഷിംഗ്! എങ്കിലും കൈമുട്ടോളം ഉള്ള ഗ്ലൌസിനുള്ളിലൂടെ ക്ലോരക്സ് വെള്ളം മുറിവില്‍ തട്ടുമ്പോള്‍ “അനിര്‍വചനീയമായ ഒരു അനുഭൂതിയായിരുന്നു”! രാത്രിയില്‍ ഡെറ്റോള്‍ വെള്ളം കൊണ്ട് മുറിവുകള്‍ കഴുകുമ്പോഴും അതേ അനുഭൂതി തന്നെ! തുണികള്‍ കഴുകിയെടുക്കുമ്പോള്‍ പലപ്പോഴും ഓര്‍ത്തു..ഉമ്മയെയും വീട്ടില്‍ ജോലിക്ക് വന്നിരുന്ന ചന്ദ്രിക ചേച്ചിയേയും.. പിന്നീട് എപ്പോഴോ മുറിവുകള്‍ ഉണങ്ങി!

ക്രൂരനായ ഖഫീലിന്റെ കയ്യില്‍ നിന്ന് ഓടിയൊളിച്ചു രക്ഷപ്പെട്ടു വന്ന കാക്കു എന്ന് വിളിക്കുന്ന മലപ്പുറത്തുകാരന്‍ സൈതുക്ക വരുന്ന വരെ ബീക്കോം ഫാസ്റ്റ് ക്ലാസില്‍ പാസാവാത്ത ഞാന്‍, ഈ സൂപ്പര്‍വൈസര്‍... അലക്കല്‍ തുടര്‍ന്നു!

പ്രൊമോഷന്‍ കിട്ടിയത് ലത്തിയുടെ കൂടെ വണ്ടിയില്‍ ഹോസ്പിറ്റലിലെ കഴുകുവാനുള്ള തുണികള്‍ എടുക്കുവാന്‍ പോകുവാന്‍ ആയിരുന്നു. വിദ്യാഭ്യാസം കുറവായത് കൊണ്ട് എല്ലായ്പ്പോഴും എണ്ണത്തില്‍ കുറവോ കൂടുതലോ വന്നിരുന്നത് കൊണ്ടാണ് സൂപ്പര്‍വൈസരെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഇട്ടത്.

ആദ്യത്തെ ദിവസം മറക്കില്ല! അല്ലെങ്കില്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന സംഭവങ്ങള്‍ മറക്കാന്‍ സാധിക്കില്ലല്ലോ? സുമേസിയിലുള്ള ആശുപത്രിയില്‍ എത്തി. ലത്തിക്ക് പരിചയമുള്ളത് കൊണ്ട് നേരെ അഴുക്ക് തുണികള്‍ കൂട്ടിയിടുന്ന സ്റ്റോറില്‍ ചെന്ന് എല്ലാം എണ്ണി തിട്ടപ്പെടുത്തി കെട്ടുകള്‍ ആക്കി വെച്ചു. അവനും കൂടെയുണ്ട് സഹായത്തിന്! കഴിഞ്ഞില്ലേ പോകാം എന്ന് പറഞ്ഞ എന്നോട് “ഇക്കാ... ഒരു സ്റ്റോര്‍ കൂടി ബാക്കി ഉണ്ടെന്നു” പറഞ്ഞു അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി. ചെറിയ സ്റ്റോര്‍ ആണ്. ഇവിടെ കൂട്ടിയിടുന്ന തുണികള്‍ ഓപ്പറേഷന്‍ തിയറ്ററിലെതാണ്. ഇക്ക വരണ്ട. ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞ ലത്തിയെ അവഗണിച്ചു ഞാനും ഉള്ളിലെത്തി തുണികള്‍ എണ്ണിത്തുടങ്ങി. എണ്ണുന്നതിനിടയില്‍ കയ്യില്‍ എന്തോ തടഞ്ഞപ്പോള്‍ പെട്ടെന്ന് കൈ വലിച്ചു. “അത്” കയ്യില്‍ ഒട്ടിപ്പിടിചിരിക്കുന്നു. ഇത്ര വലിയ ബബിള്‍ഗമോ? ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. നല്ല ചുവന്ന നിറത്തില്‍ ഒരു ഇറച്ചിക്കഷണം! ഏതെങ്കിലും മിസരി ഡോക്റ്റര്‍ രോഗി അറിയാതെ മുറിച്ചെടുത്തതായിരിക്കും..ലത്തി പിറുപിറുത്തു! എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി! അതാ വരുന്നു അന്ന് രാവിലെ കഴിച്ച പട്ടാണി റൊട്ടി! അഴുക്ക് തുണികള്‍ ആയത് കൊണ്ട് ചര്‍ദ്ദിക്കാന്‍ വേറെ സ്ഥലം നോക്കി പോവേണ്ടി വന്നില്ല! അതോടു കൂടി രോഗം വന്നാല്‍ കൂടി ആശുപത്രിയിലേക്ക് പോവില്ലായിരുന്നു.

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം മൂന്ന്)


പുറംലോകം കണ്ടിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. പള്ളിയില്‍ പോകുന്ന സമയം മാത്രം ഒരു ആശ്വാസം! ആയിടെയായി പള്ളിയില്‍ ഇരിക്കാന്‍ ഇഷ്ട്ടം കൂടിയോ? മടുത്തിരിക്കുന്നു. കുഞാവയും ഷാജിയും നാട്ടിലേക്ക് തന്നെ തിരിച്ചു പോണമെന്ന വാശിയിലാണ്. അവരുടെ ബന്ധുക്കളൊക്കെ മിക്കവാറും ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്‍റെ ഒരു എളാപ്പ മാത്രമെ എന്‍റെ അറിവില്‍ അവിടെ സൌദിയില്‍ ഉള്ളൂ. ഇവിടെ ഒരു വിളിപ്പാടകലെ കിടക്കുന്ന എളാപ്പ എന്നാ ആ സാധനത്തെ ഒരു പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഈ പത്ത് വര്‍ഷവും നേരില്‍ കണ്ടിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു!

ഞാനും ലത്തിയും പ്രാരാബ്ധക്കാരാണ്! വാപ്പാടെ ബിസിനസ് ഒക്കെ മോശം. ജ്യേഷ്ട്ടന്‍ മെഡിസിന് പഠിക്കുന്നു. അനുജന്മാരും മുതിര്‍ന്നിട്ടില്ല. ഉത്തരവാദിത്വം ഉണ്ട്. എങ്ങിനെയും പിടിച്ചു നിന്നെ പറ്റൂ. ലത്തിയും വലിയ ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. എത്ര ദുഃഖം ഉണ്ടെങ്കിലും ലത്തി വാ തുറന്നാല്‍ നമ്മള്‍ ചിരിച്ചിരിക്കും. തമാശക്കാരനാണ്. നാട്ടില്‍ അവനെ വിളിക്കുന്നത്‌ “തീവണ്ടി തയ്യ്‌” എന്നാണ്. ഒരു ദിവസം ഒരു സഞ്ചിയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരാള്‍ ചോദിച്ചു. എങ്ങോടാ പുള്ളേ പോണ്? ഒരു തീവണ്ടീടെ തയ്യ്‌ വാങ്ങാനാ!

അന്ന് ഉച്ച മുതല്‍ ഷാജിയും ഇണ്ടാവയും പെട്ടെന്ന് ഒരു മിന്നല്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഇനി പണിയെടുക്കുന്നില്ല! എത്രയും പെട്ടെന്ന് നാട്ടിലേക്ക്. അതാണ്‌ ഉറച്ച തീരുമാനം.  

വൈകുന്നേരമായപ്പോള്‍ ബാവക്ക പറഞ്ഞറിഞ്ഞു ഖഫീല്‍ വരുന്നു. അപ്പോള്‍ ഷാജിയുടെയും കുഞ്ഞാവയുടെയും (ഇണ്ടാവ എന്നാ ഞങ്ങള്‍ വിളിക്ക്യാ) കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവും.

പടച്ചോനെ..എങ്ങിനെ ഉണ്ടായിരിക്കും ഈ സാധനം? അലാവുദ്ദീനും അത്ഭുത വിളക്കിലും പണ്ടത്തെ കഥകളിലും വായിച്ചറിഞ്ഞ പോലെയുള്ള ആളുകള്‍ ആവുമോ? കാത്തിരുന്നു. ഇശാ നിസ്കാരം കഴിഞ്ഞപ്പോള്‍ അവരെത്തി. ഖഫീല്‍ അല്ല ഖഫീല്‍മാര്‍! അദീബും സലാഹും...രണ്ടാളും പങ്കു കച്ചവടക്കാരാണ്. കൌണ്ടറില്‍ തന്നെ ഉണ്ടായിരുന്ന ഞാന്‍ ഏന്തിവലിഞ്ഞു നോക്കി.

ഒരു ബല്ലിക്കാട്ടെ കാര്‍ ഒഴുകി വന്നു. കാഡിലാക്‌ ആണെന്ന് ബാവക്ക പറഞ്ഞു. നമ്മുടെ നാട്ടിലെ മുതലാളിമാരെ പോലെ കാറിനെ പിന്‍സീറ്റില്‍ രണ്ടു കയ്യും വിരിച്ചു പിടിച്ചു ഇരിക്കുന്നുണ്ടാവും എന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ചുള്ളന്‍ ചെക്കന്മാര്‍ കാറില്‍ നിന്നും ചാടിയിറങ്ങി.

അദീബ് – ഉയരം കുറഞ്ഞ നമ്മടെ പ്രേംനസീര്‍ തന്നെ! സലാഹ് – ഗോവിന്ദന്‍കുട്ടികുട്ടിയും. സ്വഭാവവും അത് തന്നെ എന്ന് പിന്നീട് മനസ്സിലായി! രണ്ടു പേരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍. അമേരിക്കയിലാണത്രേ പഠിച്ചത്.

പുതിയ ആളുകളെ വിളിപ്പിച്ചു. ഇംഗ്ലീഷില്‍ ആണ് സംസാരം. പാസ്പോര്‍ട്ട് നോക്കി പേര് വിളിച്ചു. സ്കൂളില്‍ മാഷമ്മാര് പേര് വിളിക്കുമ്പോ പറേണ പോലെ ഹാജര്‍ എന്ന് പറയണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ബാവക്ക അറബിയില്‍ ആണ് അവരോടു സംസാരിക്കുന്നത്. അതുകൊണ്ട് ഭാഗ്യത്തിന് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നെ പറ്റി സ്പെഷ്യല്‍ ആയി എന്തോ പറഞ്ഞു കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് മാത്രം ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടി! ലത്തിക്ക് ഒരു തലയാട്ടും മറ്റു രണ്ടാള്‍ക്കും ഉഗ്രന്‍ രണ്ടു മൂളലും ആയിരുന്നു അഭിവാദ്യങ്ങള്‍!

വേറെ ഒന്നും സംസാരിച്ചില്ല. സുലൈമാനിക്കും സിഗരറ്റിനും ഒരു ഒഴിവും ഉണ്ടായിരുന്നില്ല. മീഡിയേറ്റര്‍ ആയ എന്നെ വിളിച്ചു പിണങ്ങി നില്‍ക്കുന്ന രണ്ടാളോടും സംസാരിപ്പിച്ചു. ഒത്തുതീര്‍പ്പ് ഉണ്ടായില്ല. അന്ത്യശാസനം കിട്ടി. നാളെ ഒരു ലോഡ്‌ കാര്‍പറ്റ് വരുന്നു കഴുകാന്‍. മൂന്ന് ദിവസത്തിനുള്ളില്‍ കഴുകി അവസാനിപ്പിച്ചാല്‍ അവര്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ പോകാം. മഅസ്സലാമ പറഞ്ഞു പ്രേം നസീറും ഗോവിന്ദന്‍കുട്ടിയും പോയി.

പിറ്റേ ദിവസം കാര്പറ്റുകള്‍ എത്തി. മൂന്ന് ദിവസം അല്ല ഒരു മാസം വേണ്ടി വരുമായിരുന്നു അത് തീര്‍ക്കാന്‍. മഷീന്‍ ഒന്നുമില്ല. ഒക്കെ മാനുവല്‍ ആണ്. വെള്ളമൊഴിച്ചു സോപ്പിട്ട് കഴുകി മുകളില്‍ പിടിച്ചിട്ടുള്ള ഇരുമ്പ് ബാറിലേക്ക് കയറ്റി ഇടണം. വെള്ളം നനഞ്ഞ കാര്‍പറ്റ് പൊറോട്ടക്ക് മാവ് കുഴച്ച പോലെയാണ് കിടക്കുന്നത്! എല്ലാ ദിവസവും രാത്രി ഏറെ വൈകിയും ഞങ്ങള്‍ സര്‍ക്കസ്‌ തുടര്‍ന്നു. ശരീരം ആസകലം ഒടിഞ്ഞു നുറുങ്ങിയ വേദനയായിരുന്നു. ആ ഒരാഴ്ച നാടിനെയോ വീടിനേയോ ഓര്‍ക്കാന്‍ നേരം കിട്ടിയില്ല എന്നതാണ് സത്യം! ഇനിയും കിടക്കുന്നു മൂന്ന് ദിവസം കൂടി കഴുകാനുള്ള കാര്പറ്റുകള്‍ ബാക്കി.

അന്ന് ഇശാ നിസ്കാരത്തിനു കൂടി പോവാതെ ഞങ്ങള്‍ പണിയില്‍ ആയിരുന്നു. നിസ്കാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ഗേറ്റില്‍  ആരോ മുട്ടുന്ന ശബ്ദം! ആരായിരിക്കും? പടച്ചോനെ മുത്തവ എന്നും പറഞ്ഞു ഹരിഹര്‍നഗര്‍ സിനിമയില്‍ മുകേഷ്‌ തോമസ്കുട്ടീ വിട്ടോടാ എന്ന സ്റ്റെപ്പില്‍ നിന്ന ബാവക്കാനെ പിന്നെ മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല!

വാതിലിലെ മുട്ട് ചവിട്ടു ആയി മാറിയിരിക്കുന്നു. രണ്ടും കല്‍പ്പിച്ചു വിറയ്ക്കുന്ന കരങ്ങളോടെ ഗേറ്റ് തുറന്നു. സലാം പറയാനൊന്നും അപ്പോള്‍ തോന്നിയില്ല. രണ്ടു മൂന്ന് അറബി വസ്ത്രധാരികള്‍ അകത്തേക്ക് ഇടിച്ചു കയറി. ഉള്ളിലേക്ക് നടന്നു. ഏറ്റവും പിന്നില്‍ കടന്ന ആളുടെ കൈകളില്‍ എന്‍റെ നെഞ്ചിലെ രോമമടക്കം കൂട്ടിപ്പിടിച്ച ഷര്‍ട്ടിനുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു!

കടയുടെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ബാവക്കയെയും അവര്‍ പൊക്കി. പൊക്കുന്ന വഴിക്ക് ഒരെണ്ണം കൊടുത്തോ എന്നൊരു സംശയം! പട്ടിക്ക് ഏറു കിട്ടിയപോലെയുള്ള ഒരു സമണ്ട് ആയിരുന്നു ആ തോന്നലിനു ആധാരം!

എല്ലാവരെയും വരിയായി ഇടിവണ്ടിക്കുള്ളില്‍ കയറ്റി. അപ്പോഴേക്കും പള്ളിയില്‍ നമസ്കാരം കഴിഞ്ഞിരുന്നത് കൊണ്ട് വണ്ടിക്കടുത്തു ആളുകളും ഉണ്ടായിരുന്നു. കൊലപാതകക്കേസില്‍ പിടികൂടിയ ജയില്പുള്ളികളെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ഒരു പ്രതീതിയായിരുന്നു. തൊട്ടടുത്ത മുത്തവ ഓഫീസില്‍ എത്തി. ഒരു പത്ത് മിനിറ്റ്‌ ക്ലാസ്‌. അത് കഴിഞ്ഞു ഒപ്പും ഇടീച്ചു ഒരു വാണിങ്ങും തന്നു പോക്കൊളാന്‍ പറഞ്ഞു. ഏതായാലും ആ സംഭവത്തിന്‌ ശേഷം റൂമില്‍ നിസ്ക്കരിക്കല്‍ ഒഴിവാക്കി!

ഒരു മുതവ കഥ കൂടി പറഞ്ഞു ഇന്നത്തെ “തോന്നിവാസം” (തോന്നിവാസം എന്നാ വാക്കിന് എന്‍റെ പ്രിയ സ്നേഹിതന്‍ നാമൂസിനോട് കടപ്പാട്!) അവസാനിപ്പിക്കാം. പറഞ്ഞു കേട്ട കഥ ആണേ! ആരും കാര്യമായിട്ടു എടുക്കരുതെ! സിനിമാഗാനം വെയ്ക്കുന്നത് മമ്നൂ (നിരോധനം) ആയിരുന്നു. അയാള്‍ ഉച്ചക്ക് പാട്ട് കേട്ടിരിക്കുമ്പോള്‍ ആണ് മുത്തവമാര്‍ കയറി വന്നത്. പെട്ടെന്നായത് കൊണ്ട് പാട്ട് നിറുത്താനും പറ്റിയില്ല പാവത്തിന്. ഒരു പഴയ മലയാള സിനിമാഗാനം..”ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി..രാജ കൊട്ടാരത്തില്‍ വിളിക്കാതെ...”.

ദേഷ്യത്തോടെ മുതവ ആ മനോഹര ഗാനത്തിന്റെ അര്‍ഥം ചോദിച്ചു. ഗാന പ്രേമി തനിക്കറിയാവുന്ന അറബിയില്‍ വിശദീകരിച്ചു കൊടുത്തു.

“ഈശ്വരനോരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ – ദൈവം ഫീ റൊ സദീക്‌ ബൈത്..ഫീ..അക്കല്‍..ഹുവ മാഫി കലാം”

അര്‍ഥം മനസ്സിലായത്‌ കൊണ്ടോ മനസ്സിലാവാത്തത് കൊണ്ടോ ചെവിടടക്കം ഒരടി ആയിരുന്നു ഫലം! അദ്ദേഹം ഊഹിച്ചത് ഇങ്ങനെ ആയിരിക്കാം. പടച്ചോന്‍ കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനു പോയി..വിളിക്കാതെ! ആര്‍ക്കായാലും വരില്ലേ ദേഷ്യം!

Tuesday 12 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം രണ്ട്)


സുബ്ഹി ബാങ്ക് കൊടുത്തു. പക്ഷെ നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. ഗള്‍ഫ്‌ നാട്ടിലെ ആദ്യത്തെ ദിവസം. ഐശ്വര്യമായി തന്നെ ആയിക്കോട്ടെ. മസ്ജിദ്‌ തൊട്ടടുത്ത്‌ തന്നെ. നമ്മുടെ നാട്ടിലെ പോലെ അല്ല. സാമാന്യം നല്ല ആളുകള്‍ ഉണ്ട് നിസ്ക്കരിക്കാന്‍. നിസ്കാരം കഴിഞ്ഞു റൂമില്‍ എത്തി. എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു.

ഒരു ചായ കിട്ടിയിരുന്നെങ്കില്‍......വീട്ടില്‍ മക്കള്‍ എണീറ്റത് മണത്തറിഞ്ഞു ചായ കൊണ്ട് വന്നു തന്നിരുന്ന പ്രിയപ്പെട്ട ഉമ്മായെ ഓര്മ വന്നു! രക്ഷയില്ല. കിച്ചനിലേക്ക് നടന്നു. പൊടിയും പഞ്ചസാരയും കണ്ടു ഭാഗ്യം! ചായ കുടിക്കുമ്പോള്‍ തോന്നി ഒരു ന്യൂസ്‌ പേപ്പറും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്...

ഏഴു മണിക്ക് ജോലി തുടങ്ങണം. ഒരു വലിയ ലാണ്ടറി (ഡ്രൈ ക്ലീനിംഗ് ഷോപ്പ്) ആണ്. പക്ഷെ അത് ഒരു ഒന്നൊന്നര ലാണ്ടറി തന്നെ ആയിരുന്നു. പത്തു പതിനഞ്ച് വാഷിംഗ് മഷീനുകള്‍ നിരന്നിരിക്കുന്നു. സ്റ്റാര്‍ വാര്‍സ് സിനിമയിലെ പോലെയുള്ള റോബോട്ടുകളെ പോലെ മൂന്നു കാല്‍ ഉള്ളവ. ഉണ്ണിയേട്ടന്‍റെ കൊപ്രമില്ലിലെ മിഷ്യന്‍ ഓര്മ വന്നു. വേറെയും വലിയ മഷീനുകള്‍ അടുത്തടുത്തായി.. വാഷിങ്ങിനു ഷാജിയും കുഞാവയും. ലത്തി ഡ്രൈവര്‍ ആണ്. ബീക്കോം ഫസ്റ്റ് ക്ലാസ്സില്‍ പാസാവാത്ത നമ്മള് സൂപ്പര്‍വൈസറും!

ഒരു മല പോലെ വെള്ള തുണികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിലെ മൊത്തം ബെഡ്, പില്ലോ, ടേബിള്‍ ഷീറ്റുകളും മറ്റും ആണ്. അത് കൂടാതെ കമ്പനിയുടെ സ്വന്തം കൌണ്ടറില്‍ വരുന്നത് വേറെ. പഴയ സ്റ്റാഫുകള്‍ അത് സോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ പുതിയ ആളുകള്‍ക്ക് മൂന്നു ദിവസം ഒക്കെ നോക്കി പഠിക്കാനുള്ള പ്രോബെഷനരി പിരീഡ്. അത് കഴിഞ്ഞാല്‍ കമ്പനിയുടെ സ്വന്തം ആളുകള്‍ അല്ലാത്ത, ഞങ്ങളെക്കാള്‍ രണ്ടിരട്ടി ശമ്പളം കൊടുക്കുന്ന  പഴയ സ്റ്റാഫിനെ പിരിച്ചു വിടും (ശമ്പളത്തെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ!). ഒക്കെ തൂത്ത് നിലം പരിശാക്കാനല്ലേ ഞങ്ങള്‍ എത്തിയിരിക്കണേ...

ബാവക്ക കടയുടെ ഷട്ടര്‍ പൊക്കുന്ന ശബ്ദം കേട്ട് അകത്തു കൂടി തന്നെ അങ്ങോട്ട്‌ നടന്നു. അതിനുള്ളിലും രണ്ടു മൂന്നു മഷീനുകള്‍. ഒരോന്നിന്റെ മുകളിലും ചെറിയ വള്ളം തല തിരിച്ചു വെച്ചപോലെ എന്തോ ഉണ്ട്. വസ്ത്രങ്ങള്‍ ഇസ്തിരി ഇടാനുള്ള സ്റ്റീം മഷീന്നുകള്‍ ആണത്. ഒക്കെ കൂടി നേരത്തെ പറഞ്ഞ സ്റ്റാര്‍ വാര്‍സ് സ്റ്റൈല്‍ തന്നെ!

കസ്റ്റമേഴ്സ് വന്നു തുടങ്ങി. തലേ ദിവസം ക്ലീന്‍ ചെയ്യാന്‍ കൊടുത്ത ഡ്രെസ്സുകള്‍ വാങ്ങാനുള്ള വരവാണ്. ഭാഷ ഒരു പ്രശ്നം തന്നെ. ആകെകൂടി അറിയാവുന്നത് മാമുക്കോയയുടെ “അസ്സലാമുഅലൈക്കും...വ അലൈക്കുമുസ്സലാം” ആണ്. ഇതിനിടക്ക്‌ കാലത്തെ പ്രാതല്‍.. പട്ടാണി റൊട്ടിയും ഫൂലും. ആ വലിയ റൊട്ടിയുടെ ചുറ്റും എല്ലാവരും വട്ടമിട്ടിരുന്നു യുദ്ധത്തിലേര്‍പ്പെട്ടു.

ളുഹര്‍ ബാങ്ക് കൊടുത്തു. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി ബാവയ്ക്ക കടയില്‍ ഇരുന്നു. ബാവക്ക വകയിലെ ഒരു അമ്മായിയുടെ മകനാണ്. അന്നത്തെ രണ്ടായിരം റിയാല്‍ ആണ് വിസക്കായി അറബി ആവശ്യപ്പെട്ടത് എന്നാണു ബാവക്ക പറഞ്ഞറിഞ്ഞത്! പള്ളിയില്‍ പോണ്ടേ ഇക്കാ? ഇക്ക ഒന് തലയാട്ടി. പോണം എന്നോ പോണ്ട എന്നും അര്‍ത്ഥമാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടെ പുറത്തു നിന്നും ഒരു ശബ്ദം. “അസ്സലാഹ്..അസ്സലാഹ്”. ഒന്ന് കൂടി താഴ്ന്നു ഇരുന്നു ബാവക്ക മിണ്ടരുത് എന്ന് ആംഗ്യം കാട്ടി! കര്‍ട്ടന്റെ മറവിലൂടെ പതുക്കെ വെളിയിലേക്ക് നോക്കി ഒരു ചുവപ്പ് ജി എം സി വണ്ടി. മുത്ത്വവയുടെ വണ്ടി ആണ്. ഒന്ന് രണ്ടു പ്രാവശ്യം കൂടി സലയുടെ കാര്യം ഓര്‍മിപ്പിച്ചു വണ്ടി അകന്നു പോയി. എന്തിനാ ഈ കള്ളത്തരം കാണിക്കണേ..പള്ളിയില്‍ പോയാ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു...ചോദിച്ചില്ല! മനസ്സ്  വായിച്ചറിഞ്ഞ പോലെ ബാവക്ക പിറുപിറുത്തു. പുറത്തധികം കറങ്ങി നടക്കണ്ട. അക്കാമ ഇല്ലാത്തതാ. ഐ ഡി കാര്‍ഡിന്റെ പേരാണ് അക്കാമ. റൂമില്‍ നിസ്ക്കരിച്ചു.

ഉച്ച ഭക്ഷണത്തിനായി രണ്ടു മണിക്ക് കട അടച്ചു. ഇനി അസര്‍ കഴിഞ്ഞേ തുറക്കൂ. ഉച്ചക്ക് പച്ചരി പോലെയുള്ള അരി കൊണ്ട് ചോറും ചിക്കന്‍ കറിയും. കറി ആരാണാവോ വെച്ചത്? ചിക്കന്റെ അഞ്ചാറ് പീസുകള്‍ വെള്ളത്തില്‍ തെളിഞ്ഞു കാണാം. പനി പിടിച്ചു ക്ഷീണിച്ച കോഴി ആണെന്ന് തോന്നുന്നു. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ പാറകള്‍ തെളിഞ്ഞു കാണുന്നതു ഓര്മ വന്നു ആ കറിയും കഷണങ്ങളും കണ്ടപ്പോള്‍.

അസറിന് ശേഷം ബാവക്ക താക്കോല്‍ എടുത്തു തന്നു കട തുറക്കാന്‍. പത്തു പതിനഞ്ച് താക്കോലുകള്‍ തൂങ്ങിക്കിടക്കുന്ന ആ താക്കോല്‍ കൂട്ടം കയ്യില്‍ കിട്ടിയപ്പോള്‍ ഒരു അഹങ്കാരം തോന്നിയോ? കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു കാലത്തേക്കെങ്കിലും ഈ താക്കോല്‍ കൂട്ടം സ്വന്തമാകുമെന്നു അന്ന് വിചാരിച്ചിരുന്നുവോ?

ഇപ്പോഴാണ് കടയിലെ തിരക്ക് കണ്ടറിഞ്ഞത്. നില്‍ക്കാനോ ഇരിക്കാനോ നേരം കിട്ടിയില്ല. പാക്ക്‌ ചെയ്യാനും ബില്ല് വാങ്ങി സാധനങ്ങള്‍ എടുത്തു കൊടുക്കാനും തുടങ്ങി ഈ സൂപ്പര്‍വൈസര്‍!
മഗരിബ് ബാങ്ക്. അസറിന് കാണാതിരുന്ന മുത്തവമാരുടെ പേടകം പൂര്‍വാധികം ശക്തിയോടു കൂടി തുടര്‍ച്ചയായി ചുറ്റുന്നുണ്ടായിരുന്നു. നിസ്കാരത്തിനു ശേഷം കടയില്‍ തിരക്കോട് തിരക്കായി. ഇശാ ബാങ്ക് കൊടുത്തപ്പോള്‍ ആണ് ഒന്ന് കുറഞ്ഞത്.

ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ എത്തിയിട്ട്. നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോയി. നിസക്കരിക്കാന്‍ കുറച്ചു നേരം ബാക്കിയുണ്ടായിരുന്നു. മലയാളികള്‍ ഒന്ന് രണ്ടു പേരെ കണ്ടു. തൊട്ടടുത്ത്‌ ബൂഫിയ നടത്തുന്ന ഹംസക്ക. “ഫ്രീലാന്‍സ് പ്ലംബര്‍മാരായ” സലാംക്ക, കീരിക്കാടന്‍ അബ്ദുള്ളക്ക, ഇരുമ്പ് സൈതു. നിസ്കാരം കഴിഞ്ഞു കടയിലെത്തി. പിന്നെ കാര്യമായ തിരക്കൊന്നും ഉണ്ടായില്ല.

പിന്നെയും രസം പോലത്തെ കോഴിക്കറിയും കുബ്ബൂസും. അപ്പോള്‍ ഇതാണ് കുബ്ബൂസ്! ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ പറഞ്ഞു മാത്രം കേട്ടിട്ടുള്ള സാധനം. വാട്ടവെള്ളക്കറിയും കൂട്ടി കഴിക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു രുചിയും തോന്നിയില്ല.

രാത്രിയായി! കുളി കഴിഞ്ഞു. എല്ലാവരും സിനിമ കാണാന്‍ ഇരുന്നു. ബാവക്കാടെ ആണ് ടീവി. ആള്‍ ബത്ത എന്നാ സ്ഥലത്ത് പോയി ഒരാഴക്കലെക്കുള്ള സീഡിയുമായി വരും. സിനിമ കാണാന്‍ എന്തോ ഒരു ഉഷാര് തോന്നിയില്ല. കട്ടിലിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറി! വെറുതെ കണ്ണടച്ച് കിടന്നു.

പകലിന്റെ തിരക്കില്‍ നാടും വീടും മറന്നുപോയിരുന്നു. വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞു വാപ്പയും ഉമ്മയും മക്കളും കുറച്ചു നേരം ഒരുമിച്ചു ഇരുന്നു അന്നത്തെ വിശേഷങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. ഒരു വിങ്ങല്‍ നെഞ്ചിനുള്ളില്‍ നിന്നും വന്നു ചങ്കില്‍ തടഞ്ഞിരുന്നു. കണ്ണുനീര്‍ അടക്കി നിറുത്താനായില്ല. ഏങ്ങിയെങ്ങിക്കരഞ്ഞു. മനസ്സിനോരാശ്വാസം!

ഒരു ദിവസം കൂടി എരിഞ്ഞടങ്ങി.

(തുടരും.....സഹിച്ചേ പറ്റൂ!)

സ്നേഹത്തോടെ സ്വന്തം സിറൂസ്!