Tuesday 4 March 2014

അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ....


കോടമഞ്ഞ് മൂടിയ ആ മലനിരകള്‍ കണ്ടാല്‍ ചിറക്‌ വിടര്‍ത്തിയ ഒരു വലിയ കഴുകനെപ്പോലെ തോന്നും. പ്രകൃതിയുടെ കാന്‍വാസില്‍ ആരോ വരച്ചു ചേര്‍ത്ത ഒരു മനോഹര ചിത്രം പോലെ മഞ്ഞില്‍ കുതിര്‍ന്ന നാട്ടുവഴിയും, റാന്തല്‍ വിളക്ക് തൂക്കിയ കാളവണ്ടികളും കുടമണികള്‍ കിലുക്കി തലയാട്ടി നീങ്ങുന്ന കാളകളും ചൂളമടിക്കുന്ന കാറ്റിന്‍റെ സംഗീതത്തില്‍ സൂര്യദേവനെ കാത്ത് നവ വധുവെപ്പോലെ നാണിച്ചു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളും. കേരള - തമിഴ്‌നാട്‌ അതിര്‍ത്തിയിലാണ് ആ ഗ്രാമം, കരിമ്പനകളുടെ നാട്.

"മരുതമലൈ മാമുനിയെ മുരുകയ്യാ......! വേലെടുത്തു വിളയാടും വേലയ്യാ......."

താഴ്വാരത്തിലെ നായരുടെ ചായക്കടയില്‍ നിന്നുമാണ് പതിവ്പോലെ ആ ഭക്തിഗാനം. ചായക്കട എന്ന് പറഞ്ഞാല്‍ കരിമ്പനയോല കൊണ്ട് മേഞ്ഞ ഒരു ചായ്പ്പില്‍ ഒരു സമോവറും, എണ്ണക്കറ പുരണ്ട ചില്ലലമാരിയും, കാലുകള്‍ ഇളകുന്ന ഒരു മേശയും സ്റ്റൂളും പിന്നെ രണ്ടു മൂന്നു ബെഞ്ചുകളും. കാസറ്റിന്‍റെ ഓല ഇടയ്ക്കിടെ ടേപ്പ് റിക്കോര്‍ഡറിന്‍റെ ആക്രമണത്തിന് വിധേയമായിരുന്നത് കൊണ്ട് പലയിടത്തും അവ്യക്തത! നമ്മുടെ പഴയ കാലത്തെ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തില്‍ നിന്നും കേള്‍ക്കുന്നപോലെ...! കടയുടെ മുന്നില്‍ നിറുത്തിയിട്ടിരുന്ന ലോറിയുടെ പുകക്കുഴലിലൂടെ പുറത്തെ തണുപ്പിലെക്കെത്തി നോക്കിയ നീലപ്പുക ഡ്രൈവറുടെ ബീഡിചുരുളുകള്‍ക്കൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

"തമ്പീ.. ഒരു ടീ കെടയ്ക്കുമാ?"

ടേപ്പ്‌ റിക്കോര്‍ഡറിനുള്ളില്‍ ചുറ്റിപ്പിടിച്ച ഓഡിയോ കാസറ്റിന്റെ ഓല, തുമ്പ് കടിച്ച് ഞളുങ്ങിയ പേനയിട്ടു തിരിച്ച് റിപ്പയര്‍ ചെയ്തു കൊണ്ടിരുന്ന നായര്‍ ആ ക്ഷീണിച്ച ശബ്ദം കേട്ട് പുറത്തേക്ക്‌ എത്തിനോക്കി. കടക്ക് പുറത്ത്‌ സ്റ്റീല്‍ മഗുമായി ഒരു വൃദ്ധ.

"കെടക്കാമെ? ഇത് ടീ കട താനേ? ഡേയ്..ചാമീ.. ഇങ്കെ ഒരു ടീ കൊട്.. ശീഘ്രം!" പൈസ വാങ്ങി മേശ വലിപ്പില്‍ ഇട്ട് അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. നാണയത്തുട്ടുകള്‍ സ്റ്റീല്‍ പാത്രത്തില്‍ വീണ അതെ ശബ്ദത്തില്‍ ഒന്ന് ചുമച്ച് ചെവിക്കിടയില്‍ നിന്നും ബീഡി എടുത്തു കത്തിച്ചു. ഓഡിയോ കാസറ്റിന്‍റെ ഓല പിന്നെയും തിരിക്കാന്‍ തുടങ്ങി!

ഫാക്ടറിയില്‍ സൈറന്‍ മുഴങ്ങി. ചായ കുടിച്ച് കഴിഞ്ഞ് നേരമേറെ ആയിട്ടും കാലിളകുന്ന ബെഞ്ചിലിരുന്ന് പൊരിഞ്ഞ ചര്‍ച്ച നടത്തിയിരുന്നവരില്‍ ചിലര്‍ തൊട്ടടുത്ത ഗാര്‍മെന്റ്റ്‌ ഫാക്ടറിയിലെക്ക് നടന്നു നീങ്ങി. "നായരെ... കണക്ക്‌ പോട്ട് വെയ്യ്യ്‌!"

പേജുകള്‍ ഇളകിയ തന്റെ മുഷിഞ്ഞ നോട്ടുബുക്കില്‍ നായര്‍ കുറിച്ചുവെച്ചു. രാമയ്യന്‍ - നാലുര്‍പ്പ്യ, വേലു - രണ്ടുര്‍പ്പ്യ, റാവുത്തര് - മൂന്നുര്‍പ്പ്യ .......!


"സൈറന്‍ അടിച്ചല്ലോ? എട്ടു മണി ആയോ ദൈവേ? ഉണ്ണികളേ.....റിക്ഷ ഇപ്പൊ വരൂട്ടാ! മണിക്കുട്ടീ .... അമ്മൂ....!"

"അമ്മാ .. റിക്ഷ വരണേന് മുന്നേ പ്രോഗ്രസ് കാര്‍ഡ് സൈന്‍ ചെയ്യണേ..! മറക്കല്ലേ..! ഇന്നലെ തന്നെ മറന്നൂ...!" മണിക്കുട്ടി അകത്ത് നിന്നും ഓര്‍മ്മിപ്പിച്ചു.

സുനന്ദ കയ്യിലെ കരി സാരിത്തുമ്പില്‍ തുടച്ചു. ദോശയില്‍ കുറച്ച് പഞ്ചസാരയും ഇട്ട് യൂണിഫോം മാറ്റുകയായിരുന്ന മക്കളുടെ അടുത്തക്ക് നടന്നു. ആദ്യത്തെ ദോശക്കഷണം വായിലേക്ക് എത്തും മുമ്പേ അമ്മു ഈര്‍ഷ്യയോടെ ചോദിച്ചു.

"ഇന്നും ഈ ഗോതമ്പ്‌ ദോശ്യാ അമ്മാ?" വീര്‍ത്തു പൊട്ടാറായ ബലൂണ്‍ പോലെ മുഖം വീര്‍പ്പിച്ചു അമ്മു.

"മ്മ്മ്മ്മം.." അവളുടെ മുഖത്ത് നോക്കാതെ ഒന്ന് മൂളി ടിഫിന്‍ ബോക്സുകള്‍ ബാഗിലേക്ക് വെച്ചു. മണിക്കുട്ടി ദോശയും വായില്‍ വെച്ച് എങ്ങോ നോക്കി ഇരുന്നു. അവള്‍ ഒന്നും മിണ്ടാറില്ല. ഒന്നും ആവശ്യപ്പെടാറുമില്ല. പ്രായത്തെക്കാള്‍ പക്വതയുണ്ട് അവള്‍ക്ക്.

"അമ്മാ.... അതേയ് ..ഉണ്ണിക്ക് ബിര്യാണി തിന്നാന്‍ കൊത്യാവ്ണൂ ട്ടോ! ഇന്നലെ ശില്‍പ്പെടെ ലഞ്ച് ബോക്സില്‍ ചിക്കന്‍ ബിര്യാണി ആരുന്നു. ട്വിങ്കിളിന് ചിക്കന്‍ നൂഡില്‍സും!"

മോളുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്ത് ഒരു തമാശപോലെ സുനന്ദ പറഞ്ഞു

"അപ്പയുടെ പൈസ വരട്ടെ! മുത്തിന് അമ്മ ബിരിയാണി വെച്ച് തരാലോ. നൂഡില്‍സും വാങ്ങാട്ടോ!"

കുഞ്ഞുമുഖം വിടര്‍ന്നു. അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത് അമ്മു റിക്ഷക്കടുത്തെക്ക് ഓടി. ബാഗും ടിഫിന്‍ ബോക്സും വാട്ടര്‍ ബോട്ടിലും ചുമക്കല്‍ മണിക്കുട്ടിയുടെ ജോലിയാണ്.

മണിക്കുട്ടിയുടെ കവിളില്‍ പറ്റിയിരുന്ന പഞ്ചസാര കൈകൊണ്ട് തൂത്ത് സാരിയുടെ അഴുക്ക് പുരളാത്ത ഭാഗം കൊണ്ട് മുഖം ഒന്നുകൂടെ തുടച്ചു. പിന്നിയിട്ടിരുന്ന മുടിയിലെ പച്ച റിബ്ബണ്‍ ഒന്നുകൂടെ മുറുക്കി താടിയില്‍ പിടിച്ചുയര്‍ത്തി നെറ്റിയില്‍ ഒരു മുത്തം കൊടുത്തു. അപൂര്‍വമായി കാണുന്ന ആ ചിരിയോടെ മണിക്കുട്ടി യാത്ര പറഞ്ഞു... "അമ്മാ.. പോയി വരാട്ടോ.."

അമ്മു നല്ല കുസൃതിയും വായാടിയും ആണെങ്കിലും പഠിക്കാന്‍ മിടുക്കി ആണെന്ന് ടീച്ചര്‍ ഇന്നലെയും പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ പതിപ്പ് തന്നെ. ക്ലാസില്‍ ഫസ്റ്റ് ആണ് അമ്മു. കഴിഞ്ഞ പരീക്ഷക്ക്‌ നൂറില്‍ തൊണ്ണൂറ്റി എട്ട് മാര്‍ക്ക്‌ കിട്ടി. എലിക്ക് വാല്‍ വരക്കാത്തതിന് രണ്ടു മാര്‍ക്ക്‌ പോയി. എന്തെ വരക്കാഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ "പൂച്ചെമായി വഴക്ക് കൂടിയപ്പോള്‍ പൂച്ച കടിച്ച് കൊണ്ടുപോയത്രേ വാല്"!

അയ്യോ! ഇന്നും പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ മറന്നല്ലോ? അല്ലെങ്കിലും റിക്ഷ വരാന്‍ നേരത്ത് ആകെ തിരക്കാണ്.

കുട്ടികള്‍ പോയതോടുകൂടി വീടുറങ്ങിയ പോലെയായി. വാടക വീട്ടിലെ ചെളിയും മെഴുക്കും പുരണ്ട ജനലഴികളില്‍ നഖംകൊണ്ട് കോറി അവള്‍ പുറത്തേക്ക് നോക്കി നിന്നു. തിരക്ക്‌ പിടിച്ച വീഥിയില്‍ ആരും ആരെയും ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നു. നായരുടെ ചായക്കടക്ക് മുന്നില്‍ വലിയ വായില്‍ കരഞ്ഞ് നിന്നിരുന്ന രണ്ട് മൂന്ന് കഴുതകളെ ആട്ടിയോടിക്കുന്ന തിരക്കിലായിരുന്നു അയാള്‍.

ഏതോ വാഹനം ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടാണ് ഓര്‍മ്മയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. ടയര്‍ കരിഞ്ഞ മണം! നായരേട്ടന്റെ ചായക്കടയില്‍ നിന്നും എന്തോ വാങ്ങി ഇറങ്ങിയ വൃദ്ധ എതിരെ പാഞ്ഞു വന്ന വാഹനത്തിനു മുന്നില്‍ പെട്ടതാണ്. ഉച്ചത്തില്‍ ചീത്ത പറഞ്ഞു കൊണ്ടിരുന്ന ഡ്രൈവറെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവര്‍ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്ന വൃദ്ധന്റെ അടുത്തേക്ക്‌ പതിയെ നടന്നു. രണ്ട് ദിവസമായല്ലോ അവരെ അവിടെ കാണുന്നു.

അവരെത്തന്നെ നോക്കി നിന്നു. ഇലയില്‍ ഉള്ള രണ്ട് ഇഡലികളില്‍ ഒന്ന് പൊട്ടിച്ച് വൃദ്ധയുടെ വായില്‍ വെച്ച് കൊടുക്കുന്നു വൃദ്ധന്‍. രണ്ട് ഇഡലി മാറ്റി വെച്ചിട്ടുണ്ട്. ഉച്ചക്ക് കഴിക്കാന്‍ വേണ്ടിയാവും. നായരേട്ടന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ പോലുള്ള ഇഡലി കൊണ്ടെന്താവാന്‍?? തനിക്കാണെങ്കില്‍ വിശപ്പുമില്ല. അടുക്കളയില്‍ ബാക്കിയിരിക്കുന്ന ദോശ കൊടുത്താലോ? പിന്നെയാവട്ടെ!

കുട്ടികളുടെ യൂണിഫോം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് കനക അക്കാവുടെ ശബ്ദം കേട്ടത്! "സുനൂ..ഓ സുനൂ.."!

"ദോ . വന്തിട്ടെന്‍ അക്കാ...." വാതില്‍ക്കല്‍ ഒരു സ്റ്റീല്‍ പാത്രവും മുടി നിറയെ ജമന്തിപ്പൂവുമായി അക്ക വെളുക്കെ ചിരിച്ചു.

"യെന്നാക്കാ...? ഇന്നെക്കെന്നെ സ്പെഷ്യല്‍?"

"അപ്പടി ഒണ്ണുമേ ഇല്ലൈ..! ഒരു പാര്‍ട്ടി ഓര്‍ഡര്‍ ഇരുന്തത്. കൊഞ്ചം ബിരിയാണി താന്‍. നമ്മ സുഹറാവുടെ തമ്പി, പൊണ്ടാട്ടി ഫാമിലി മൊത്തമാ കേരളാവില്‍ നിന്നും വന്തിറ്ക്ക്! അപ്പ താന്‍ അമ്മുവേ ഞാപകം വന്തത്‌! പോകട്ടുമാ.. നെറയെ വേലയിറ്ക്ക്. അപ്പുറം പാക്കലാമെ.."

ദൈവമേ .... മോള് ഇന്ന് പറഞ്ഞെ ള്ളൂ! സന്തോഷമാകും സ്കൂള്‍ വിട്ടു വരുമ്പോ. ഇത് കുറെ ഉണ്ടല്ലോ? ജനലിലൂടെ ഒന്നുകൂടി എത്തിനോക്കി. വൃദ്ധ എന്തോ ഗാഡമായ ചിന്തയിലാണ്. അവരുടെ മടിയില്‍ തലവെച്ചു മയങ്ങുന്നു വൃദ്ധന്‍ ... കുറച്ച് ബിര്യാണി കൊടുത്താലോ? കുറച്ചു കൂടി കഴിയട്ടെ. അപ്പോഴേക്കും കുട്ടികളുടെ യൂണിഫോം കഴുകലും മറ്റു വീട്ടുജോലികളും തീര്‍ക്കാം.

കുളി കഴിഞ്ഞ് കുട്ടികള്‍ക്കുള്ളത് മാറ്റിവെച്ച് അക്കാവുടെ പാത്രത്തില്‍ കുറച്ച് ബിരിയാണിയും എടുത്ത് സുനന്ദ ആല്‍മരച്ചുവട്ടിലേക്ക് നടന്നു. അവള്‍ അവരുടെ അടുത്തേക്കാണ് എന്ന് മനസ്സിലായത്‌ കൊണ്ടായിരിക്കണം രണ്ടുപേരും എണീറ്റ് മരത്തിന്മേല്‍ ചാരി ഇരുന്നു.

"പാട്ടീ... താത്താ..." കയ്യിലെ പാത്രം നീട്ടി. വാര്‍ദ്ധക്യം ചുക്കിച്ചുളിച്ച തിളക്കമില്ലാത്ത രണ്ട് ജോഡി കണ്ണുകളില്‍ കണ്ട അപരിചിതത്വവും ആകാംഷയും ഒരു ചിരിയില്‍ ഒതുക്കി അവരുടെ അടുത്ത് ആല്‍ത്തറമ്മേല്‍ ഇരുന്നു. മൂന്നാല് പ്ലാസ്റ്റിക് കവറില്‍ പഴയ വസ്ത്രങ്ങളും പാത്രങ്ങളും, കമ്പികള്‍ പൊട്ടിയ ഒരു കാലന്‍ കുടയും ഉണ്ട്. കുളിച്ചു വൃത്തിയായി പഴയതെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്‌!

"യെന്നാ സമാചാരം? സൌഖ്യമായിരിക്കീങ്കളാ?" വര്‍ഷങ്ങളായി അങ്ങനെ ഒരു ചോദ്യം കേട്ടിട്ടെന്ന പോലെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി!

"നല്ലാരുക്കമ്മാ!" പാട്ടി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് ക്ഷീണിച്ച ശബ്ധത്തില്‍ പറഞ്ഞു. അധികമൊന്നും സംസാരിക്കാനുള്ള മൂഡിലല്ല അവര്‍ എന്ന് തോന്നി. വിവരിക്കാനാവാത്ത വികാര വിചാരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകളില്‍ അലയടിച്ചു.

"ഇത് കൊഞ്ചം ബിരിയാണി താന്‍!" സാപ്പിടുങ്കോ..!

"പശി ഇരിക്കാത്.. ! ഇപ്പത്താന്‍ ഇഡലി സാപ്പിട്ടത്! കൊഞ്ചം കളിച്ച് സാപ്പിടലാം!" ചിരി വരുത്തി വൃദ്ധ പറഞ്ഞു.

"സെരി! ഏതാവത് തേവയിരുന്താ ശോല്ലുങ്കോ..! അതോ .. അന്ത വീടു താന്‍..!" തന്‍റെ വീട് ചൂണ്ടിക്കാട്ടി തിരിച്ച് നടന്നു.

"അയ്യോ...." ചോറ് വാര്‍ത്ത് കറിക്ക് കടുക്‌ താളിക്കുമ്പോഴാണ് കനക അക്കാവുടെ പാത്രം ഓര്‍മ്മ വന്നത്. കറി ഇറക്കിവെച്ച് വാതില്‍ ചാരി നേരെ ആലിന്‍ ചുവട്ടിലേക്ക് നടന്നു.

വൃദ്ധ വക്കുകള്‍ ഞളുങ്ങിയ ഒരു പാത്രത്തില്‍ ബിരിയാണി എടുത്ത് വെച്ചിട്ടുണ്ട്. രണ്ടാളും കൂടി കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടങ്ങിയിട്ടില്ല. അവള്‍ ചിരിച്ചുകൊണ്ട് അവരുടെ അരികിലായി ഇരുന്നു.

അവരുടെ മുഖമാകെ ഇരുണ്ടിരുന്നു. വൃദ്ധയുടെ കണ്‍ കോണുകളില്‍ രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീഴാതെ പറ്റിപ്പിടിച്ചിരുന്നു. വൃദ്ധന്‍ അവളുടെ മുഖത്ത് നോക്കാതെ അകലെക്കെങ്ങോ മിഴികള്‍ നട്ടിരുന്നു. കൊച്ചിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട അവള്‍ക്കെന്തോ അവരോട് ഒരടുപ്പം തോന്നി.

താന്‍ അടുത്തിരിക്കുന്നത് കൊണ്ടാവുമോ? വൃദ്ധയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ച് സുനന്ദ ആ ബിരിയാണിയില്‍ നിന്നും കുറച്ചെടുത്ത് ഉരുളയാക്കി!

"അപ്പടിന്നാ നാന്‍ സാപ്പിടട്ടും!".

തന്‍റെ വായിലേക്ക് കൊണ്ടുപോയ ആ ഉരുള അവളുടെ കയ്യില്‍ നിന്നും വൃദ്ധ അസാമാന്യ ശക്തിയോടെ തട്ടിത്തെറിപ്പിച്ചു.

കയ്യിലെ വേദനയും നാണക്കേടും കൊണ്ട് സുനന്ദയുടെ മുഖം ചുമന്നു. നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ പാത്രവും എടുത്തു എഴുന്നേറ്റു പോരാനാഞ്ഞ അവളുടെ കയ്യില്‍ വൃദ്ധയുടെ ശോഷിച്ച കരങ്ങള്‍ മുറുകി. ഒന്ന് തിരിഞ്ഞു ശക്തിയോടെ കുതറിയ അവള്‍ വൃദ്ധയുടെ ചോര്‍ന്നൊലിക്കുന്ന കണ്ണുകള്‍ കണ്ട് വല്ലാതായി. വൃദ്ധന്റെ കുഴിയിലാണ്ട കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.

"മന്നിച്ചിടുങ്കോ കണ്ണേ.....! അത് നീ സാപ്പിടക്കൂടാത്!" പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധ പറഞ്ഞു.

പ്ലാസ്റ്റിക്‌ കവറിന്റെ മറവില്‍ കിടന്ന മൂട്ട മരുന്നിന്റെ കുപ്പി കണ്ടവള്‍ ഞെട്ടിത്തെറിച്ചുപോയി. അപ്പോള്‍ ആ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നു! രണ്ടാളും ഒന്നിച്ച് ഈ ലോകത്തോട് യാത്ര പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു.......!

മണിക്കുട്ടിയും അമ്മുവും സ്കൂളില്‍ നിന്ന് വരുമ്പോള്‍ അവര്‍ക്ക്‌ കഥകള്‍ പറഞ്ഞുകൊടുക്കുവാനായി ഒരു മുത്തച്ഛനും മുത്തശ്ശിയും കാത്തിരിപ്പുണ്ടായിരുന്നു. മക്കള്‍ ഉറങ്ങിയതിന് ശേഷം വൃദ്ധ അവരുടെ കഥ പറഞ്ഞു.

പഴനിയില്‍ ഗവര്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന മുത്തുസ്വാമിയുടെയും രാജമ്മാളിന്‍റെയും അഞ്ചു മക്കളുടെയും കഥ. നന്നായി വളര്‍ത്തി പഠിപ്പിച്ച് ജോലിയും പിന്നെ കല്യാണവും കഴിച്ച മക്കള്‍ക്ക് അപ്പാ പെന്‍ഷനാകുന്നത് വരെയും ജീവനായിരുന്നു. സ്വത്തുതര്‍ക്കങ്ങള്‍ വഴക്കിലെക്കും അടിപിടിയിലെക്കും വഴിമാറിയപ്പോള്‍ മുത്തുസ്വാമി തന്നെയാണ് എല്ലാം വീതിച്ചു കൊടുത്തത്. കുറച്ചുകാലം രണ്ടുപേരെയും നന്നായി നോക്കിയ മക്കള്‍ പിന്നീട് മറ്റുള്ള കഥകളിലെ പോലെ വില്ലന്മാരായി.

അവസാനം അറുപതു വര്‍ഷങ്ങളോളം ഒരു മെയ്യായി കഴിഞ്ഞ ആ വൃദ്ധ ദമ്പതികളെ രണ്ടായി പിരിച്ച് ഊഴം വെച്ച് ഓരോരുത്തരുടെ വീടുകളിലായി മാറ്റി പാര്‍പ്പിച്ചു. ഒരു വര്‍ഷത്തോളമായി രണ്ടുപേരും തമ്മില്‍ കണ്ടിരുന്നില്ല. കാണാന്‍ ആ മക്കള്‍ സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മാനസ്സികമായും ശാരീരികമായും തളര്‍ന്ന രണ്ട് പേരെയും വേറെ വേറെ വൃദ്ധ സദനങ്ങളിലാക്കി!!

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അവിചാരിതമായി അവരുടെ കണ്ടുമുട്ടല്‍. അപ്പോള്‍ തുടങ്ങിയ യാത്രയാണ്. അമ്പലങ്ങളിലായിരുന്നു ഊണും ഉറക്കവും. രണ്ടാഴ്ചകള്‍ക്ക് മുന്നേയാണ് അവര്‍ തീരുമാനിച്ചത്! രണ്ട് ദിവസങ്ങളായി അതിനുള്ള ഒരുക്കത്തിലുമായിരുന്നു.

മടിയില്‍ കിടന്നുറങ്ങിയിരുന്ന അമ്മുവിന്‍റെ മുടിയില്‍ തഴുകി വൃദ്ധ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി! "ഇന്നേക്ക് നീ പാത്തില്ലെനാ .. നാങ്ക ആണ്ടവന്‍ പക്കത്തിലെ പോയിരുപ്പെന്‍"

അവള്‍ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചു. "നീങ്ക എങ്കേയും പോക വേണ! അപ്പാവും അമ്മാവും ഇല്ലെനാലും എനക്കും കൊളന്തൈകള്‍ക്കും പാട്ടിയും താത്താവും കെടച്ചിരുക്ക്!".

"അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ...
അമ്മാവൈ വണങ്കാതെ ഉയര്‍വില്ലയേ...
നേരില്‍ നിന്ന് പേസും ദൈവം...
പെറ്റ തായിന്‍ട്രി വേറൊന്‍ട്ര് ഏത്...."...

നായരുടെ ടേപ്പ്‌ റെക്കോര്‍ഡര്‍ പാടി! ഓല ചുറ്റിപ്പിടിക്കാതെ......! കോടമഞ്ഞ് മൂടിയ ആ മലനിരകളില്‍ ആ ഗാനം അലയടിച്ചു! 

10 comments:

jasyfriend said...

അടക്കവും ഒതുക്കവും വികാരവും വിചാരവും ഇഴ ചേര്‍ന്ന, ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഒരു നല്ല വായനാനുഭവം സമ്മാനിച്ച സിറൂക്കക്ക് അഭിനന്ദനങ്ങള്‍

ഇനിയും പോരട്ടെ.. ഇത് പോലെ..

Unknown said...

ജാച്ച്യോനെ.. :) നന്ദി!. നന്ദി!!!!

ഷംസ്-കിഴാടയില്‍ said...

പതിവുപോലെ തന്നെ ഇതും ഇഷ്ടായി സിറുക്കാ

KHARAAKSHARANGAL said...

വളരെ നല്ല കഥ.
ലളിതം, ഹൃദ്യം.
ആശംസകൾ...

Unknown said...

സിറുക്കാടെ പ്രിയ മൈലാഞ്ചി....! നന്ദി സംസ്വോ.. :)

Unknown said...

നന്ദി കനക്സ്.....! സ്നേഹം :)

Unknown said...

നമ്മള്‍ ഇന്ന ഈ ബ്ലോഗ്‌ കാണുന്നെ ഇങ്ങടെ കുടീല്‍ നമ്മളും കൂടുന്നു :) ഇനി മുതല്‍ നമ്മളും കൂടെ ഒണ്ടാവും ഒരു നല്ല വായനകാരനായി

kochumol(കുങ്കുമം) said...

ആദ്യായിട്ടാണ്‌ സിറൂക്കായിലേക്ക് വരുന്നത് ...നല്ല വായന സമ്മാനിച്ചു

"അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ...
അമ്മാവൈ വണങ്കാതെ ഉയര്‍വില്ലയേ...
നേരില്‍ നിന്ന് പേസും ദൈവം...
പെറ്റ തായിന്‍ട്രി വേറൊന്‍ട്ര് ഏത്...."...https://www.youtube.com/watch?v=unIwp63cTko എപ്പോളും കേള്‍ക്കാറുള്ള ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്ന് ..സന്തോഷം .

Unknown said...

വായനക്ക് നന്ദി പ്രിയമുള്ളവരേ ..
അഷറഫ്‌ & കൊച്ച്വോള്‍ :)
ഇഷ്ടവും ആശംസകളും നെഞ്ചോട്‌ ചേര്‍ക്കുന്നു :)

തുമ്പി said...

സ്നേഹമാണഖില സാരമൂഴിയില്‍.....