Wednesday 22 February 2012

സൌദി അറേബ്യന്‍ കാണ്ഡം – പതിനൊന്ന്!


അങ്ങനെ കത്തും മറുപടിയും അതിനു മറുപടിയും ആയി ദിവസങ്ങള്‍ നീങ്ങി. ഇടയ്ക്കു ഫോണ്‍ വിളിയും. ഐ എസ് ഡി ക്ക് ഭാരം കൂടുതല്‍ ആയിരുന്നത് കൊണ്ട് “ഹുണ്ടി കാള്‍” എന്ന് വിളിച്ചിരുന്ന അനധികൃത ഫോണ്‍ വിളിയിലേക്ക് ചുവടു മാറ്റി. അറുപതു റിയാല്‍ കൊടുത്താല്‍ ഇരുപതു മിനിറ്റ്‌ വിളിക്കാം. പക്ഷെ വിളി കഴിഞ്ഞാല്‍ പലപ്പോഴും ഇലക്ഷന്‍ പ്രചരണം കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകന്റെ തൊണ്ടക്കുഴി പോലെ ആവും! പിന്നെ ശരണം കോയിന്‍ ബൂത്ത്‌ ആയി. വ്യാഴാഴ്ച രാത്രി ഒരു കുട്ടി സഞ്ചി നിറയെ കോയിന്‍ വാങ്ങി വെക്കും. വെള്ളിയാഴ്ച സുബഹി കഴിഞ്ഞാ സഞ്ചിയും താങ്ങി ബൂത്തിലേക്ക്....

കത്തെഴുതാന്‍ മേശയൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ സ്യൂട്ട്കേസ് മടിയില്‍ വെച്ച് അതിനു മുകളില്‍ വെച്ചായിരുന്നു എഴുത്ത്. രാത്രി ആ പെട്ടി കട്ടിലിന്നടിയില്‍ നിന്ന് എടുക്കുമ്പോഴേ സഹമുറിയന്‍മാര്‍ പറയുമായിരുന്നു. മ്മ്മം ..അവന്‍ “മരുന്നും പെട്ടി” എടുത്തു...

വളരെ അടുത്ത ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക് പോകുന്നു. ചീനുവിന്റെ ബര്‍ത്ത്ഡേ ആണ്! എന്തെങ്കിലും സമ്മാനം കൊടുത്തു വിട്ടാലോ? കല്യാണം കഴിയാത്തത് കൊണ്ട് കുട്ടിക്ക് സമ്മാനം ഒന്നും കൊടുത്തയക്കാന്‍ പാടില്ലെന്ന് ഒരു പക്ഷം.  അന്ന് ഫോണ്‍ ചെയ്തപ്പോ ചോദിച്ചു... എന്താ ചീനുവിനു വേണ്ടി സിറുക്ക (അങ്ങനെയാണ് എന്നെ വിളിക്ക്യാ..) കൊടുത്തയക്കണ്ടേ എന്ന്? ആദ്യമൊക്കെ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ആവശ്യം പറഞ്ഞു! ഒരു വല്യെ കത്ത് മതി എന്ന്! ഹോ...ഇതാപ്പോ ഒരു വല്യെ കാര്യം? എത്ര പേജ് വേണ്ടി വരും? ഒരു പത്തു പേജ്! മതിയോ എന്ന് ഞാന്‍.. ന്നാ ഒരു ഇരുപതു പേജ് ആയിക്കോട്ടെ എന്ന് ചീനു....

ഒരു വാശി ആയിരുന്നു....എഴുതി...ഇരുന്നെഴുതി! ഹഹഹഹ.... മുപ്പത്തി അഞ്ച് പേജ്! നമ്മളോടാ കളി! അത് ഒരു എഴുത്ത് ആയിരുന്നില്ല! എന്റെ ഹൃദയം തന്നെ ആയിരുന്നു. ഇരുപത്തി മൂന്നു വര്‍ഷത്തെ ഒട്ടു മിക്കവാറും സംഭവങ്ങള്‍ ആ കത്തിലൂടെ കടന്നു പോയി. പണ്ടത്തെ പ്രേമവും, സിഗരറ്റ്‌ വലിയും, കോളേജ്‌ ജീവിതത്തില്‍ ഒരു പ്രാവശ്യം ഉണ്ടായ “വെള്ളമടിയും” എല്ലാം...

ആദ്യത്തെ പ്രേമം! അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ മൂന്നു മൂന്നര വര്‍ഷം സൈക്കിള്‍ ചവുട്ടി കാലില്‍ തയമ്പ് വന്ന പ്രേമം! അതിനു പ്രേമമെന്നു പേരിടാമോ എന്ന് എനിക്കറിയില്ല. ഇഷ്ട്ടമാനെന്നോ അല്ല എന്നോ പറയാനാവാതെ മിഴികളിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഒരു ഇഷ്ട്ടം. അത്രേ ഉണ്ടായിരുന്നുള്ളൂ... ജീവിതം കൈപ്പിടിയില്‍ ഒതുക്കാനുള്ള തത്രപ്പാടിലും ഗള്‍ഫ്‌ ജീവിതത്തിലെ കഷ്ട്ടപ്പാടിലും മനപ്പൂര്‍വ്വം മറന്നു പോയ ഒരു ഇഷ്ട്ടം. എങ്ങിനെ ആയിരുന്നാലും ആ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പേടിക്കാതെ വീട്ടിലിരിക്കാമായിരുന്നു. കാലത്തും വൈകീട്ടും സൈക്കിളില്‍ എസ്കോര്‍ട്ട് ഉണ്ടായിരുന്നല്ലോ!

വെള്ളമടി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു! അതും ഒരു രസകരമായ കോളേജ്‌ ജീവിതത്തിന്റെ ബാക്കിപത്രം.  പ്രിന്‍സിപ്പാളിന്റെ സ്പെഷ്യന്‍ പെര്‍മിഷന്‍ വാങ്ങി ഫൈനല്‍ ഇയര്‍ ബീക്കോം ടൂറിനു കോളേജിലെ വില്ലന്മാരായിരുന്ന ഞങ്ങളെയും കൂട്ടി! ഊട്ടിയിലെ തണുപ്പില്‍ കൂട്ടുകാര്‍ ഒരു കുപ്പി സംഘടിപ്പിച്ചു കൊണ്ടായിരുന്നു.......

ആ കത്ത് കിട്ടിയപ്പോഴുണ്ടായ സന്തോഷവും അത്ഭുതവും പിന്നീട് പറഞ്ഞപ്പോള്‍ മനതാരില്‍  ഞാന്‍ തെളിഞ്ഞു കണ്ടു ആ മുഖത്ത് വിരിഞ്ഞ പൂര്‍ണ ചന്ദ്രന്‍! ഒന്ന് രണ്ടു കാര്യങ്ങള്‍, വെള്ളമടി അടക്കം പിന്നെ പാരയായി വന്നു എന്നത് തുണി ഉടുക്കാത്ത സത്യം!

കത്തുകളും മറുപടിക്കത്തുകളുമായി ദിവസങ്ങള്‍ മാസങ്ങള്‍ പെട്ടെന്ന് കടന്നു പോയി.  അഞ്ചു മുതല്‍  പത്തു പേജ് വരെ ഇങ്ങോട്ടും പത്തു മുതല്‍ ഇരുപതു പേജ് വരെ അങ്ങോട്ടും...... വലത്തോട്ടു ചരിച്ചും ഇടത്തോട്ട് ചരിച്ചും എന്‍റെ എഴുത്തിന് കൂടുതല്‍ ഭംഗി വരുത്താന്‍ പല പരീക്ഷണങ്ങളും നടത്തി നടത്തി എന്റെ മലയാളം ഹാന്‍ഡ്‌ റൈറ്റിംഗ് മനോഹരമായി മാറി!!!

അന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി കാഷ്‌ കൊടുക്കുമ്പോള്‍ ആണ് ആ “സാധനം” ഞാന്‍ കണ്ടത്! കണക്ക് കൂട്ടുന്ന മിഷ്യന്റെ ഉള്ളില്‍ ഒരു റോള് പേപ്പര്‍! കണക്ക് അടിക്കുന്നതോടൊപ്പം ആ റോള്‍ ചുരുള്‍ നിവര്‍ന്നു വരുന്നു. മണ്ടക്കുള്ളില്‍ ഒരു ബള്‍ബ്‌ കത്തി! ഒരെണ്ണം വാങ്ങിയാലോ? അവിടെ അത് ലഭ്യമല്ലാത്തത് കൊണ്ട് അടുത്തുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും വാങ്ങി ഒരു റോള് പേപ്പര്‍!

ഹഹഹ...എന്തിനാ എന്നല്ലേ? ന്റെ ചീനുവിനു കത്തെഴുതാന്‍! ആ ഒരു റോള്‍ മുഴുവനും കുനുകുനാന്നു ഇരുന്നെഴുതി. രണ്ടു സൈഡിലും....!  ആ കത്ത് കിട്ടുന്ന ദിവസം കണക്കാക്കി ഞാന്‍ ഫോണ്‍ വിളിച്ചു.. എങ്ങനെയുണ്ട് കത്ത്? സന്തോഷവും കരച്ചിലും ഒക്കെ കൂടി കലര്‍ത്തി എന്തോ മറുപടി പറഞ്ഞു.

ഇതിനിടക്കാണ് കുന്നംകുളത്ത്കാരന്‍ രവിയെട്ടന്‍ ഞങ്ങളുടെ ഇടയില്‍ വന്നു പെടുന്നത്. ഖഫീലിന്റെ അടുത്തു നിന്നും രക്ഷപ്പെട്ടു വന്ന മറ്റൊരു നിര്‍ഭാഗ്യവാന്‍. മദ്ധ്യവയസ്കനായ രവിയേട്ടന് ചെയ്യാന്‍ പറ്റിയ ജോലിയൊന്നും കമ്പനിയില്‍ ഇല്ലാതിരുന്നത് കൊണ്ട് ചുറ്റുവട്ടത്തുള്ള പത്തിരുപതു മലയാളികളെ ചേര്‍ത്ത് എല്ലാവരുടെയും സഹായത്തോടെ ഒരു മെസ്സ് തുടങ്ങി രവിയെട്ടന്‍. അത്ര കൈപ്പുന്യമുള്ള കുക്ക് ആയിരുന്നില്ലെങ്കിലും കലക്കവെള്ളത്തിലെ ചിക്കന്‍ കഷണങ്ങളില്‍ നിന്നും ഞങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മോചനം നേടി.

രാത്രി ഞങ്ങളുടെ റൂമില്‍ നിലത്ത് ബെഡില്‍ ആണ് രവിയെട്ടന്‍ കിടക്കുക. കിടക്കേണ്ട താമസം പഴയ ഫാര്‍ഗോ ലോറി സ്റ്റാര്‍ട്ട് ആക്കി നിദ്രയിലെക്കുള്ള പ്രയാണം ആരംഭിക്കും രവിയെട്ടന്‍! ചില ദിവസങ്ങളില്‍ ആള്‍ പാലക്കാട് റൂട്ടില്‍ വെച്ച് പിടിക്കും. കുതിരാന്‍ കയറ്റം എത്തുമ്പോള്‍ ഗിയര്‍ മാറലും വളച്ചൊടിക്കലും ബ്രേക്ക്‌ ചവിട്ടലുമൊക്കെ ഞങ്ങള്‍ ലൈറ്റ്‌ ഓണ്‍ ആക്കി ഇരുന്നു കാണുമായിരുന്നു. ചില ദിവസം വണ്ടി പഞ്ചര്‍ ആവുകയോ ബ്രേക്ക്‌ ഡൌണ്‍ ആവുകയോ ചെയ്യുന്ന ദിവസം ആള്‍ “കള്ളനെ പിടിക്കാന്‍” പോകും! കള്ളന്റെ പിന്നാലെ ചില മൈനര്‍ തെറികളും പറഞ്ഞാണ്  ആള്‍ വെച്ച് പിടിക്കുന്നത്‌. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് ചിരിച്ചു ചിരിച്ചു വയര് വേദനയായിരിക്കും!

അന്ന് വെള്ളിയാഴ്ച! രഹീംക്കായുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യന്‍ - സബീഷ് – വിരുന്നു വന്നത്. അവന്റെ കഷ്ട്ടകാലത്തിനു നിദ്രയിലെക്കുള്ള വണ്ടി കേടാവുകയും പകരം കള്ളനെ പിടിക്കാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്ത ദിവസമായിരുന്നു രവിയെട്ടന്‍!!!!

എല്ലാവരും കൂടിയിരുന്നു പതിവുള്ള വ്യാഴാഴ്ച സിനിമയും കണ്ടു നേരം വൈകി കിടന്ന ഞങ്ങള്‍ ഒരു അലര്‍ച്ച കേട്ടാണ് ഞെട്ടി എണീറ്റത്! അലര്‍ച്ചയോടൊപ്പം ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന രവിയേട്ടന്റെ ശബ്ദവും.  തിടുക്കത്തില്‍ ലൈറ്റ് ഓണ്‍ ചെയ്തു നോക്കിയ ഞ്ഞങ്ങള്‍ സബീഷിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു നിക്കണ രവിയെട്ടനെയാണ് കണ്ടത്. കണ്ണടച്ച് നില്‍ക്കുന്ന രവിയെട്ടന്‍ സബീഷിന്റെ കൊരവള്ളിയില്‍ ഞെക്കിപ്പിടിച്ചു സന്തോഷത്തോടെ അലറുന്നുണ്ടായിരുന്നു.... കുറെ കാലമായി നായിന്റെ മോന്‍.. കക്കുവാന്‍ നടക്കുന്നു. പോലീസിനെ വിളിയെടാ.......! ഞങ്ങള്‍ മൂന്ന് പേര്‍ കൂടിയാണ് വിറകു കൊള്ളി പോലെയുള്ള രവിയെട്ടന്റെ കൈ ബലമായി വിടുവിച്ചത്. ഒരു ഒന്നൊന്നര പിടുത്തം തന്നെ ആയിരുന്നു അത്.  രണ്ടു ദിവസത്തേക്ക് ചുമയായിരുന്നു സബീഷിനു. രവിയേട്ടന്‍റെ പ്രധാന ജോലി അവനു ചുക്ക് വെള്ളം ഉണ്ടാക്കി കൊടുക്കലും!


ഇനി നാട്ടിലേക്ക് പോവാന്‍ ഒരു മാസമേ ബാക്കിയുള്ളൂ.. എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍! കത്തുകളിലൂടെ കൈ മാറിയ സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാവാന്‍.....

ആകെ അറുപത്തി അഞ്ചു കിലോയെ ഉണ്ടായിരുന്നുള്ളൂ.. തടി കൂട്ടുവാനായി ദിവസേന പാലും മുട്ടയും കഴിച്ചു തുടങ്ങി! കൂടെ പണ്ട് ജിമ്മില്‍ പോയിരുന്ന സമയത്തെ എക്സര്‍സൈസുകളും പൊടീ തട്ടിയെടുത്തു.  പാലിന്റെയും മുട്ടയുടെയും രവിയെട്ടന്‍ ഫ്രീ ആയി തരുന്ന സ്പെശ്യലിന്റെയും പെട്ടെന്നുള്ള “ആക്രമണം” എന്‍റെ ശരീരത്തിന് ഇഷ്ട്ടപ്പെടാഞ്ഞത് കൊണ്ട് കോഴിമുട്ടകള്‍ ഒക്കെ അതെ വലിപ്പത്തില്‍ മുഖക്കുരുവായി എന്‍റെ സുന്ദര വദനത്തില്‍ നിലയുറപ്പിച്ചു. ചുരുക്കി പറഞ്ഞാല്‍ വെള്ളം വറ്റിയ കിണറ്റിലെ പാറകള്‍ പോലെ ആയി എന്‍റെ മൊഖം!

സൌദിയില്‍ ആദ്യമായി പ്രഖാപിച്ച പൊതുമാപ്പ് അനുദിനം വഷളായി വരുന്ന ആരോഗ്യവും കുറഞ്ഞു വരുന്ന കണ്ണിന്റെ കാഴ്ചയും മാത്രം കൈ മുതലായുള്ള രവിയെട്ടനെ ഹൃദയ വേദനയോടെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ ഞങ്ങളെ  പ്രേരിപ്പിച്ചു.  ജീവനോടെയുണ്ടെങ്കില്‍ എന്‍റെ കല്യാണത്തിനു വരും എന്ന് വിതുംബിക്കൊണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞ രവിയെട്ടനെ എങ്ങനെ മറക്കാന്‍?

മാര്‍ച്ച് മുപ്പതു – ഞാന്‍ നാട്ടിലേക്ക് പോകുന്ന ദിവസം! നെടുമ്പാശ്ശേരി അന്നില്ലാത്തത് കൊണ്ട് കോഴിക്കോട്ടേക്ക് ആണ് യാത്ര! കഴിഞ്ഞ ബോബെ യാത്ര മനസ്സില്‍ ഉള്ളത് കൊണ്ട് കഴിയാവുന്നതും ബോംബെയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നത് പോലും പേടിയായിരുന്നു! എയര്‍പോര്‍ടട്ടില്‍ വെച്ച് പരിചയപ്പെട്ട രണ്ടു തൃശൂരുകാരുമായി ഷെയര്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ ടാക്സി വിളിച്ചു പുറപ്പെട്ടു!

നിര്‍ഭാഗ്യവശാല്‍ എനിക്ക് എന്‍റെ സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു!!!!! ആദ്യമായി ഗള്‍ഫിലേക്ക് പുറപ്പെട്ട സ്വന്തം വീട് വാപ്പയുടെ ബിസിനസ് തകര്‍ന്നത് മൂലം നഷ്ട്ടപ്പെട്ടിരുന്നല്ലോ! ലീവിന് വന്നു തിരിച്ചു പോയ വാടക വീടിനു പകരം ഇപ്പോള്‍ വരുന്നത് സ്വന്തം വീട്ടിലേക്കാണ്! ഇക്ക പണിത വീട്!

തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപത്തുള്ള ഹോട്ടലില്‍ ഇക്ക കാത്തു നിന്നിരുന്നു.  ഇക്കയുടെ മാരുതി കാറില്‍ വീട്ടിലേക്ക്....! തൃശ്ശൂര്‍ ടൌണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ മണ്ണുത്തിക്കടുത്തുള്ള മുളയം എന്ന പ്രകൃതി സുന്ദരമായ ഗ്രാമം!

വീട്ടിലെത്തി.......................................................!

ഫോട്ടോ കടപ്പാട് - ഹരിഷ് തച്ചോടി

സൌദി അറേബ്യന്‍ കാണ്ഡം – പത്ത്!


മൂന്നു മാസത്തെ ലീവിന് വന്നതാ! ആദ്യത്തെ മാസം കഴിഞ്ഞപ്പോ തന്നെ കയ്യിലെ “ജോര്‍ജൂട്ടി” കഴിഞ്ഞു! ഉള്ളതില്‍ അഞ്ഞൂറ് കുലുവാ മാത്രം കയ്യില്‍ വെച്ച് ബാക്കി വാപ്പാടെ കയ്യില്‍ കൊടുത്തിരുന്നു. ആ വലിയ സംഖ്യ സൂക്ഷിച്ചു വെക്കാന്‍ പാവം വാപ്പ കുറെ കഷ്ട്ടപ്പെട്ടു കാണണം! എത്രയാ ഉണ്ടായിരുന്നെ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ.. ഹഹഹഹ..

കയ്യില്‍ സുനാമി ഇല്ലാത്തത് കൊണ്ട് വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിപ്പായി. അനിയന്മാര്‍ ലാര്‍ജ്‌ സ്കെയില്‍ അല്ലെങ്കിലും വലിക്കാരായത് കൊണ്ട് പുകക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. പക്ഷെ ഇക്ക വിട്ടില്ല. ആളു പോകുന്നിടത്തൊക്കെ എന്നെയും നിര്‍ബന്ധിച്ച് കൊണ്ട് പോകുമായിരുന്നു. ദുട്ട് ഇല്ലാത്തതാണ് എന്‍റെ പ്രശ്നം എന്ന് മനസ്സിലാക്കിയതിനു ശേഷം പൈസയുടെ ബുദ്ധിമുട്ടും അറിഞ്ഞില്ല. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റ്‌ അക്ഷയ പാത്രം പോലെ താനേ നിറയുമായിരുന്നു!  അതിന്റെ പിന്നിലുള്ള വെളുത്ത കൈകള്‍ ഇക്കായുടെത് തന്നെ ആയിരുന്നു. ഇടയ്ക്കു പൊന്നുമ്മയും!

കുക്കുമോളുടെ കളിയും ചിരിയും വലിയ ഒരാശ്വാസം തന്നെയായിരുന്നു. പാപ്പയുടെ വയറിന്‍മേല്‍ അങ്ങോട്ടും കാലിട്ട് നെഞ്ചോട്‌ ചേര്‍ന്ന് കിടക്കും അവള്‍. 

ഒന്നര മാസത്തിനു ശേഷം ഹൂറിയുമായുള്ള റിലേഷന്‍ ശങ്കര്‍ സിമന്‍റ് ഇട്ടു ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഒന്ന് ഒരു വളയിടല്‍ പരിപാടി. ഞങ്ങള്‍ ബന്ധുക്കളുമായി പുറപ്പെട്ടു. അവിടെയും ഒരു പാട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ഒരു കുഞ്ഞ്യേ കല്യാണം തന്നെ!

കുറെയാളുകള്‍ വന്നു പരിചയപ്പെട്ടു. ചുരുക്കം ചില മുഖങ്ങള്‍ ഒഴിച്ച് ബാക്കിയൊന്നും മനസ്സില്‍ തങ്ങി നിന്നില്ല. ബിരിയാണിയും കഴിച്ചു ഒരു പുകക്കായി പരതുമ്പോള്‍ കൂട്ട് കിട്ടി ഹൂറിയുടെ ഒരു കുഞ്ഞിപ്പയെ! പുക എടുത്തു വന്നപ്പോഴേക്കും ചായ റെഡി.

കുക്കുമോള്‍ ഉണ്ടായിരുന്നു കയ്യില്‍. ചായ്‌ കണ്ടപ്പോ മോള്‍ക്കും കുടിക്കണം ചായ. നല്ല ചൂടും. വി ഐ പി ആയത് കൊണ്ട് കാലി ഗ്ലാസ്‌ ചോദിച്ചപ്പോള്‍ വേഗം തന്നെ കിട്ടി. എനിക്കും ചായക്കാനെങ്കില്‍ അധികം ചൂടു പാടില്ല. വീട്ടില്‍ എനിക്ക് ചായ കുടിക്കാനായി ഒരു വലിയ സ്റ്റീല്‍ കപ്പ് ഉണ്ടായിരുന്നു.  ചായ ഉണ്ടാക്കിയത്തിനു ശേഷം നമ്മുടെ ചായക്കടകളില്‍ ഒക്കെ ചെയുന്നത് പോലെ ഒന്ന് വീശി അടിച്ചു മുകളില്‍ പത വരണം. എന്നാലേ ചായ്‌ ആവൂ.. മോളെ നിലത്ത് നിര്‍ത്തി ചായ ചൂടാറ്റിത്തുടങ്ങി. ഒന്ന് രണ്ടു പ്രാവശ്യം നീട്ടി അടിച്ചതിനു ശേഷം പെട്ടെന്ന് ചായയടി നിറുത്തി അങ്ങോട്ടുമിങ്ങോട്ടും നോക്കി! ഭാഗ്യം ആരും കണ്ടില്ല. കാരണം മറ്റൊന്നുമല്ല. ഈ ഇന്‍റര്‍ നാഷണല്‍ ചായയടി കണ്ടു പുയ്യാപ്ലക്ക് ഗള്‍ഫില് ചായയടിക്കല്‍ ആണെന്ന് ആരെങ്കിലും വിചാരിച്ചാലോ എന്നായിരുന്നു ഭയത്തിന്റെ മൂല കാരണം!

ഈ സമയമത്രയും എന്റെ ഹൂറിയെ ഒരു നോക്ക് കാണാനോ ഒരു വാക്ക് മിണ്ടാനോ  സാധിച്ചില്ല എന്നാ സങ്കടം തീര്‍ക്കാന്‍ എന്‍റെ ജിം മാമയുടെ സഹായം തേടി! രണ്ടാള്‍ വീതിയുള്ള മാമാടെ കൂടെ അകത്തേക്ക് ചെന്നപ്പോള്‍ തിടമ്പ് വെച്ച ആനയെ കണ്ടു വഴിയില്‍ നിന്നും ആളുകള്‍ അരികിലേക്ക് ഒതുങ്ങി മാറുന്ന പോലെ ബന്ധുക്കള്‍ വഴിയോതുങ്ങി എങ്കിലും ആരും മീറ്റിംഗ് പ്ലേസ് വിട്ടു പോവാന്‍ സന്മനസ് കാണിച്ചില്ല! എന്ത് ചെയ്യാന്‍? ഹൂറിയുടെ ബന്ധുക്കള്‍ ആ കുറച്ചു സമയത്തേക്ക് എന്‍റെ ശത്രുക്കളായി മാറി!  അത്രേം ആളുകളുടെ ഇടയില്‍ നിന്ന് എന്തൂട്ട് സംസാരിക്കാന്‍? യാത്രയും പറഞ്ഞു തിരിച്ചു പോന്നു!

അങ്ങനെ ഞാന്‍ എന്നും കിനാവിന്റെ തേരില്‍ യാത്ര തുടങ്ങി! പക്ഷെ തേരില്‍ നിന്നും യാത്ര വിമാനത്തിലേക്ക് മാറാന്‍ അധികം കാത്തു നിന്നില്ല. രണ്ടര മാസം കഴിഞ്ഞപ്പോ തിരിച്ചുള്ള വണ്ടി സ്റ്റാര്‍ട്ട് ആക്കി!

തിരിച്ചു സൌദിയിലേക്ക് പോവുമ്പോള്‍ ശനിയും ഞായറും കഴിഞ്ഞു തിങ്കള്‍ കാലത്ത് സ്കൂളില്‍ പോകാനിറങ്ങിയ കുട്ടികളുടെ മനസ്സായിരുന്നു. കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി പോകാന്‍ നേരത്ത് ഉമ്മാ എനിക്ക് പനി ഉണ്ടോന്നു നോക്ക്യേ... എന്ന് പറയുമ്പോള്‍ ഉമ്മ ചിരിച്ചു കൊണ്ട് (മൂഡ്‌ ശരിയാണെങ്കില്‍!) പനീയൊന്നും ഇല്ല എന്നും പറഞ്ഞു സാരിത്തുമ്പ് കൊണ്ട് മുഖത്തെ പൌഡര്‍ ഒന്ന് കൂടി തൂത്ത് യാത്രയാക്കുന്നതു ഓര്‍മ വന്നു.. ഇനീപ്പോ പനി വന്നാലും രക്ഷയില്ലല്ലോ? പോയല്ലേ പറ്റൂ...

പിന്നെയും ബോംബേയില്‍.. എയര്‍പ്പോര്‍ട്ട് ഫീസും അടച്ചു എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ട് വാങ്ങി നോക്കിയ മാഡം കമ്പ്യൂടരില്‍ കുറെ നേരം പരതി! ഓരോ പ്രാവശ്യവും എന്തോ ചെക്ക് ചെയ്ത് ശരിയാവാതെ വന്നപ്പോള്‍ ഒരു കുറ്റവാളിയെ പോലെ എന്റെ മുഖത്തേക്കും പാസ്പോര്ട്ടിലെക്കും മാറി മാറി നോക്കുന്നത് കണ്ടു.  പടച്ചോനെ.. ഇവിടെ ഇനി എന്താണാവോ പ്രശ്നം? അവര്‍ അടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ചു എന്തോ പറഞ്ഞു. തമിഴില്‍ ആയിരുന്നു.  അയാള്‍ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കുറച്ചകലെ നിന്നിരുന്ന ത്രീ സ്റ്റാറുകാരന്റെ അടുത്ത് പോയി അയാളെയും കൂട്ടിക്കൊണ്ടു വന്നു. കൌണ്ടറില്‍ നിന്നും ഒരു മൂലയിലേക്ക് മാറ്റി നിറുത്തി എന്നെ ചോദ്യം ചെയ്ത് തുടങ്ങി! നാട്ടില്‍ പോയി ആകെ കൂടി ചെയ്താ ഒരു കാര്യം പെണ്ണ് കാണാന്‍ പോയി എന്നതാണ്. അത് ബോംബെയില്‍ വല്ല കുറ്റമോ മറ്റോ ആണാവോ!

എപ്പോ പോയി, എപ്പോ വന്നു, എന്ന് വന്നു, എന്തിനു വന്നു എന്നാ ചോദ്യങ്ങള്‍ക്ക് ശേഷം അയാള്‍ പറഞ്ഞു... ഈ പാസ്പോര്‍ട്ട് കാണാതെ പോയതാണല്ലോ? പിന്നെ എങ്ങനെ ആ പാസ്പോര്‍ട്ടില്‍ തന്നെ ഇവിടെ എത്തി? പാസ്പോര്‍ട്ട് കാണാതായ പഴയ കഥ അദേഹത്തിന് വിവരിച്ചു കൊടുത്തു. ഈ പാസ്പോര്‍ട്ടില്‍ തന്നെയാണ് ഇവിടെ വന്നത് എന്നും പറഞ്ഞു. സംഗതി പാസ്പോര്‍ട്ട് കാണാതായപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും തിരിച്ചു കിടിയപ്പോള്‍ കമ്പ്ലൈന്റ്റ്‌ “വാപ്പസ്” ചെയ്തില്ലത്രേ! അവിടെ എത്തി ആദ്യമേ തന്നെ ആ ഇഷ്യൂ ക്ലിയര്‍ ആക്കുവാന്‍ ഉപദേശിച്ചു അദേഹം നടന്നകന്നു.

പിന്നെയും കൌണ്ടരിനടുത്തു വന്ന എന്നോട് അതെ വരെ ആംഗലേയ ഭാഷ മാത്രം സംസാരിച്ചിരുന്ന ആ പെണ്ണുമ്പിള്ള മുഖത്ത് നോക്കാതെ പറഞ്ഞു.  “കുറച്ചു അപ്പുറത്ത് പോയി ഒരു  അയ്ന്നൂറ്‌ രൂപാ നോട്ട് മടക്കി പാസ്പോര്ട്ടിനുള്ളില്‍ വെച്ച് കൊണ്ട് വരാന്‍!” അതും നല്ല ചെന്തമിഴില്‍! സാറിനോട് പറഞ്ഞു ഒക്കെ ക്ലിയര്‍ ആക്കിയല്ലോ എന്ന് പറഞ്ഞെങ്കിലും തിരിച്ചു പോണമെന്കില്‍ പറഞ്ഞത് പോലെ ചെയ്യാന്‍ പറഞ്ഞു അടുത്തയാളെ വിളിച്ചു.

കുറച്ചപ്പുറത്ത് പോയി ഒരു പച്ച നോട്ട് പാസ്പോര്ട്ടിനുള്ളില്‍ തിരുകി വെച്ച് കൊടുത്തപ്പോള്‍ കര്‍മ നിരതയായ ആ ദുഷ്ട്ട വേറെ ഒരു ചോദ്യവും കൂടാതെ സ്റ്റാമ്പ്‌ എടുത്തു ഒറ്റ ഇടി.. ഠിം!

ഈ ഫ്ലൈറ്റ്‌ എന്തിനാ ഇത്ര സ്പീഡില്‍ പോണേ? കുറെ കറങ്ങിയിട്ടു പോയാ മതിയായിരുന്നു! അവിടെ എത്തീട്ടു പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല്യാലോ.  പറഞ്ഞിട്ട് കാര്യമില്ല. ഫ്ലൈറ്റ്‌ സമയത്തിന് തന്നെ എത്തി!

എമിഗ്രേഷനില്‍..... മൂന്നു വര്ഷം മുന്നത്തെ ആവര്‍ത്തനം! പുറത്തു കടന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തെതില്‍ നിന്നൊരു വ്യത്യാസം മാത്രം. പാട്ട വണ്ടിക്കു പകരം രഹീംക്ക ഉണ്ടായിരുന്നു.

രാത്രി ഉറക്കം വന്നില്ല! ഓര്‍ത്തങ്ങനെ കിടന്നു. അങ്ങനെ എനിക്കും കിട്ടിയല്ലോ ഇഷ്ട്ടപ്പെടാനും സ്നേഹിക്കാനും ഒരാള്‍! നിറങ്ങളുള്ള സ്വപ്‌നങ്ങള്‍... എന്റെ മാത്രം സ്വന്തം. പോരുന്നതിനു മുന്നേ കത്തെഴുതാനും ഫോണ്‍ ചെയ്യാനുമുള്ള പെര്‍മിഷന്‍ ഉപ്പാടെ കയ്യീന്ന് വാങ്ങിയിരുന്നു.

നേരം വെളുത്തു ജോലി തുടങ്ങി. ഇനി കടയുടെ ഉള്ളില്‍ ആണ് ഡ്യൂട്ടി. കസ്റ്റമര്‍ കെയറും സ്റ്റീം മഷീന്‍ ഓപ്പറേറ്ററും!

കീരിക്കാടന്‍ അബ്ദുള്ളക്ക നാട്ടില്‍ പോണു അന്ന് വൈകീട്ട്. ഒരു കത്ത് കൊടുത്തു വിട്ടാലോ? ഹേയ്! അത് ശരിയാവോ? എന്താ ശരിയാവായക? എഴുതി... ഒന്ന് സീനുവിനും ഒന്ന് വീട്ടിലേക്കും! പക്ഷെ ഇപ്രാവശ്യം എന്തോ കൂടുതല്‍ പേജുകള്‍ സീനാക്ക് ആയിരുന്നു.

നാട്ടില്‍ പോയ ആള്‍ പിറ്റേ ദിവസം തന്നെ പോസ്റ്റ്‌ ചെയ്താല്‍ കറക്റ്റ്‌ മൂന്നാം നാള്‍ കത്ത് കിട്ടും! നാലാമത്തെ ദിവസം ആയപ്പോഴേക്കും ഒരു ഇരിക്കപ്പൊറുതി ഇല്ല. നേരെ വാഹിദ്‌ക്കാടെ റൂമിലേക്ക്‌ നടന്നു. അവിടത്തെ വല്യെ ഒരു പുള്ളിയാ വാഹിദ്ക്ക! ആളുടെ റൂമിലെ അന്ന് ഐ എസ് ഡി ഉള്ളൂ... വീട്ടില്‍ ഫോണില്ല. തൊട്ടടുത്ത് താമസിക്കുന്ന കുഞ്ഞുമ്മാടെ വീട്ടില്‍ ആണ് ഫോണ്‍. ആദ്യം ഒന്ന് വിളിച്ചു പറഞ്ഞു. കുഞ്ഞുമ്മാ... സീനാനെ ഒന്ന് വിളിക്കോ.. സിറാജ് ആണ് സൌദിയില്‍ നിന്നും. കുഞ്ഞുമ്മാക്ക് ആളെ മനസ്സിലായി. കട്ട് ചെയ്തു വിളിക്കാന്‍ പറഞ്ഞു.

അഞ്ച് നിമിഷത്തിന് ശേഷം വിളിച്ചപ്പോള്‍ ആദ്യത്തെ റിംഗ് മുഴുവനാകുന്നതിന് മുന്നേ അപ്പുറത്ത് കിളിനാദം! തമ്മില്‍ തമ്മില്‍ എന്താ വിളിക്കണ്ടേ എന്നൊന്നും പറഞ്ഞുറപ്പിച്ചിട്ടില്ല അന്ന്. (ഇന്നത്തെ കാലമായിരുന്നെന്കില്‍ ടാ..പോടാ...എന്നൊക്കെ ഇച്ചിരി ഷുഗര്‍ ചേര്‍ത്ത് വിളിക്കാമായിരുന്നു). സലാം പറഞ്ഞതിന് ശേഷം എന്താണ് വിശേഷം എന്ന പതിവ് ചോദ്യം. സുഖന്നെ! ഇനീപ്പോ എന്താ ചോദിക്കാ എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അപ്പുറത്ത് നിന്നും മൊഴിഞ്ഞു. അതേയ്! ഇങ്ങള് നന്നായി പാട്ടൊക്കെ പാടുമെന്നു നസി പറഞ്ഞല്ലോ? പടച്ചോനെ! എളാപ്പാടെ മോള്‍ നസി. അവളും വെച്ച് പാര! ഹേയ്! അങ്ങനോന്നൂല്ല്യാ... നിക്കൊരു പാട്ട് പാടി തരോ? ഐ എസ് ഡി ആണല്ലോ പടച്ചോനെ.. ന്നാലും ആദ്യായിട്ട് ഒരു കാര്യം പറഞ്ഞിട്ട് എങ്ങനാ പറ്റില്ലാന് പറയാ?  വാഹിദ്‌ക്കാട് അഭിപ്രായം ചോദിച്ചു. അങ്ങോട്ട്‌ പാടിക്കൊടുക്കടാ എന്ന് ഉപദേശം. (അങ്ങേര്‍ക്കു പറയാലോ!). രണ്ടും കല്‍പിച്ചു അങ്ങ് പാടി, ഏറ്റവും ഇഷ്ട്ടപ്പെട്ട ആ ഗാനം..... മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ...... മുഴുവന്‍ പാടി കഴിഞ്ഞപ്പോഴേക്കും വിയര്‍ത്തിരുന്നു. ടെന്‍ഷന്‍ കാരണമാണോ അതോ വരാന്‍ പോകുന്ന ബില്ലിലെ തുക ആലോചിച്ചാണോ?

എന്തായാലും സന്തോഷമായി... രണ്ടാള്‍ക്കും! അതിന്റെ കൂടെ ഇത്രേം പെട്ടെന്ന് എന്റെ കത്ത് കിട്ടിയതില്‍ അത്ഭുതവും! മറുപടി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് മുതല്‍ കാത്തിരുപ്പായി. സ്നേഹപത്രവും കൊണ്ട് ഡ്രൈവര്‍ വരുന്നതും കാത്ത്........

 ആദ്യത്തെ കത്ത്! ഇന്‍ലാന്‍ഡ്‌ ആണ്! പെട്ടെന്ന് കീറി മുറിച്ചു.. കുനു കുനെ എഴുതിയിരിക്കുന്നു. ഒരാവര്‍ത്തി ഓടിച്ചു വായിച്ചു..... ഒന്നും മനസ്സില്‍ തടഞ്ഞില്ലെങ്കിലും. രണ്ടാമതും മൂന്നാമതും നാലാമതും വായിച്ചപ്പോഴാണ് എഴുത്ത് ഒന്ന് തെളിഞ്ഞു വന്നത്! പിന്നെ അടുത്ത കത്ത് വരുന്നത് വരെ ആ കത്ത് ഹൃദയത്തോട് ചേര്‍ന്ന് ഇരുന്നു ഷര്‍ട്ടിന്റെ പോക്കറ്റില്‍!

അന്ന് വൈകീട്ട് തന്നെ സാമഗ്രികള്‍ ഒക്കെ വാങ്ങി. മൂന്നു ലെറ്റര്‍ പാഡ്, ഒരു പാക്കറ്റ്‌ എയര്‍ മെയില്‍ കവര്‍, മൂന്നു പേന...റെയിനോള്‍ട്സ്!  രാത്രി മറുപടി എഴുതാന്‍ ഇരുന്നു..... എവിടെ നിന്ന് തുടങ്ങും? ശകുന്തള ചേച്ചിയേ മനസ്സില്‍ ധ്യാനിച്ച്‌ പ്രിയതമേ...പ്രിയതമേ...പ്രണയ ലേഖനം എങ്ങിനെ എഴുതണം എന്ന് മൂളി തുടങ്ങി! ബിസ്മില്ലാഹി റഹ്മാനി രഹീം..... എത്രയും സ്നേഹം നിറഞ്ഞ.......സംബോധനഎന്തെഴുതും? സീന...സീനു.. ഹേയ്... ഒരു ഇതില്ല! അവസാനം ഉറപ്പിച്ചു “ചീനു”! പിന്നെ മറ്റേ കൈ കൊണ്ട് എഴുതുന്ന കൈ പിടിക്കേണ്ടി വന്നു ഒന്ന് നിറുത്താന്‍......................!

കുറച്ചു ദിവസം കഴിഞ്ഞപ്പോ വാഹിദ്‌ക്ക വിളിച്ചു. ടാ..ഫോണിന്റെ ബില്ല് വന്നിട്ടുണ്ട്! പതിനേഴ് വര്ഷം മുന്നത്തെ (ഒരു റിയാലിന് അഞ്ച് രൂപയാണ് അന്ന്..) മുന്നൂറ്റി എണ്‍പത്തി മൂന്നു റിയാല്‍! ഒരു സ്നേഹ ഗാനത്തിന്റെ വില!