Tuesday 6 December 2011

ഓര്‍മക്കുറിപ്പുകള്‍ - സൌദി അറേബ്യന്‍ കാണ്ഡം – ഏഴ്


നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത! എന്റെ പാസ്പോര്‍ട്ട് കാണാനില്ല! ഖഫീലിന്റെ ഓഫീസില്‍ എല്ലായിടത്തും അന്വേഷിച്ചു..നൊ രക്ഷ! ഇനി പേപ്പറില്‍ പരസ്യം കൊടുക്കണം..അതും കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷമേ പാസ്പോര്‍ട്ട് കിട്ടൂ. ജോലിയെടുക്കാനൊന്നും ഒരു ഉഷാര്‍ തോന്നിയില്ല! ശരീരം മാത്രമേ ഇവിടെ ഉള്ളൂ. മനസ് നാട്ടിലാണ്. പേപ്പറില്‍ പരസ്യം കൊടുത്തു ഒരു മാസം  കഴിഞ്ഞപ്പോള്‍ ഖഫീലിന്‍റെ ഓഫീസിലെ ഡ്രൈവര്‍ നജീബ് പറഞ്ഞറിഞ്ഞു. പാസ്പോര്‍ട്ട് ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ഖഫീലിന്റെ ഏതോ ഒരു ഇളകുന്ന ഷെല്‍ഫിന് അട വെച്ചിരിക്കയായിരുന്നു എന്റെ പാസ്പോര്‍ട്ട്! അങ്ങനെ പഴയ പാസ്പോര്‍ട്ടില്‍ തന്നെ എക്സിറ്റ്‌ അടിച്ചു കിട്ടി! ഇനി നാട്ടിലേക്ക്...


ബോംബെ (മുംബൈ ആയിട്ടില്ല!) വഴിക്കാ യാത്ര. ഒറ്റയ്ക്ക് പോയാ കളസം വരെ കിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്ന പൊന്നാനിക്കാരന്‍ റൗഫ്‌ ഇക്കയും പ്ലംബര്‍ സലാംക്കയെയും കൂട്ടിനു കിട്ടി. ആകെയുള്ള മൂവായിരത്തി അഞ്ഞൂറില്‍ ആയിരത്തി അഞ്ഞൂറ് രൂപ മൂന്നു അഞ്ഞൂറിന്റെ നോട്ടുകളാക്കി പാന്റിന്റെ ബക്കിളിനടുത്തുള്ള കള്ള പോക്കറ്റില്‍ ഒളിപ്പിച്ചു. ബാക്കി ഒരു കവറിലിട്ട് വീട്ടിലെ തന്നെ അഡ്രസ്‌ എഴുതി പെട്ടിയില്‍ മറ്റു കത്തുകളുടെ കൂടെയും.

സൗദി എയര്‍ലൈന്‍സ്! കഴിഞ്ഞ ഇരുപതു വര്ഷം യാത്ര ചെയ്തതില്‍ ഇത്രയും സുഖകരമായി പോയി വന്ന ഫ്ലൈറ്റ് വേറെ ഉണ്ടാവില്ല. കണ്ണിനു കുളിര്‍മയേകാന്‍ എയര്‍ഹോസ്റ്റസ് ആയി തരുണീമണികള്‍ ഉണ്ടായിരുന്നെങ്കിലും വായിനോക്കികള്‍ക്ക്‌ ആശ്വാസത്തിനു വകയുണ്ടായിരുന്നില്ല! വെല്‍ ഡ്രെസ്ട്!

ക്യാപ്റ്റന്‍റെ സ്റ്റഡി ക്ലാസ്സില്‍ നിന്നും വിമാനം നിലത്ത് തൊടാന്‍ നാലര മണിക്കൂര്‍ വേണമെന്ന് മനസ്സിലായി. കുറെ നേരം വിമാനം പോകുന്ന വഴിയും ദൂരവും കാണിച്ചിരുന്ന ടീവിയില്‍ നോക്കിയിരുന്നു. മനസ്സിന്റെ വേഗത്തിനൊത്ത് ഫ്ലൈറ്റ് പോകുന്നില്ല എന്ന് തോന്നിയപ്പോള്‍ സീറ്റ് പിന്നിലേക്ക്‌ തള്ളി ഒന്ന് കണ്ണടച്ചു. പിറകില്‍ ആയിരുന്നു സീറ്റ്‌. ഉറക്കം വന്നില്ല. നല്ല ഇരമ്പല്‍ ശബ്ദം.

ഫ്ലൈറ്റ് എത്തുന്നതിനു മുന്നേ ഇടയ്ക്കിടെ ഞാന്‍ പലപ്പോഴും നാട്ടിലെത്തി. ഫോട്ടോകളിലൂടെ മാത്രം കണ്ടിട്ടുള്ള പുതിയ രണ്ടു അംഗങ്ങള്‍ കൂടിയുണ്ട് വീട്ടില്‍. ഉമ്മ കഴിഞ്ഞു ആദ്യമായി ഞങ്ങളുടെ വീട്ടില്‍ എത്തിയ പെണ്തരിയായ ഇത്തയും (ഇക്കയുടെ ഭാര്യ) അടുത്ത ജെനെരെഷനിലെ ആദ്യത്തെ അംഗം കുക്കുമോളും. മൂന്നു വര്‍ഷത്തിനു ശേഷം മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാന്‍ പോകുന്നു. പിന്നെ നിക്കാഹ് കഴിക്കാന്‍ പോകുന്ന ഇതേ വരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയും!

ജനലിലൂടെ പുറത്തേക്കു നോക്കി. താഴെ പൊട്ടുകള്‍ പോലെ എന്തോ തിളങ്ങുന്നത് മാത്രം കാണാം. കടലിനു മുകളിലൂടെയാണ് യാത്ര. പലതും ആലോചിച്ച കൂട്ടത്തില്‍ ഈ സാധനം താഴെ പോയാല്‍, തറവാട്ടില്‍ വിരുന്നു പോകുമ്പോള്‍ കുളക്കരയില്‍ നിന്നും സോപ്പ് പെട്ടിയുടെ മൂടി കൊണ്ട് വെള്ളം കോരി കുളിക്കുന്ന ഞാന്‍ (നീന്തല്‍ അറിഞ്ഞുകൂടാ!) എന്ത് ചെയ്യും എന്നും ആലോചിച്ചു. പിന്നെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ ഞാന്‍ അത്ഭുതകരമായി രക്ഷപ്പെടുമെന്നും ആശ്വസിച്ചു!

എത്താറായി! കുറച്ചു ദൂരെ ഇരുന്നിരുന്ന റൗഫ്‌ ഇക്കാടും സലാംക്കാടും വെയിറ്റ് ചെയ്യണേ എന്ന് ഓര്‍മിപ്പിച്ചു സീറ്റില്‍ വന്നിരുന്നു. ക്യാപ്റ്റന്‍ ചേട്ടന്‍ പിന്നെയും താങ്ക്യൂവും ഇനിയും ആ ഫ്ലൈറ്റില്‍ വന്നാല്‍ ഒരപകടവും കൂടാതെ നാട്ടിലെത്തിക്കമെന്നും വാഗ്ദാനം ചെയ്യുന്നതൊന്നും കേള്‍ക്കാന്‍ നമ്മുടെ ആളുകള്‍ക് ക്ഷമ ഉണ്ടായിരുന്നില്ല. വിമാനം നില്‍ക്കുന്നതിനു മുന്നേ തന്നെ എല്ലാവരും ചാടിയെഴുന്നേറ്റു.

ഇറങ്ങി! ഇനിയാണത്രെ ഏറ്റവും വലിയ കടമ്പ..കസ്റ്റംസ്‌! ആകെ കൂടിയുള്ള ഇലക്ട്രോണിക്സ് സാധനം ഇക്കാക്കും അനിയന്മാര്‍ക്കും വേണ്ടി കരുതിയ കാസിയോയുടെ നാല് പോക്കറ്റ്‌ ഡയറി ആയിരുന്നു. ലഗേജും എടുത്തു അവരുടെ കൂടെ തന്നെ നടന്നു. പക്ഷെ കൌണ്ടറിനു അടുത്തെത്തിയപ്പോള്‍ പണ്ടേതോ ഇംഗ്ലീഷ് സിനിമയില്‍ കണ്ട അമ്മയെയും മക്കളെയും വേര്‍ത്തിരിച്ചു വിടുന്ന പട്ടാളക്കാരെ പോലെ കുറച്ചു പോലീസുകാര്‍ ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും പിരിച്ചു വിട്ടു. മൂന്നാളും മൂന്നു വഴിക്ക്. ഒന്ന് അറച്ചുനിന്നതിനു ശേഷം അവരുടെ കൂടെ പോകാന്‍ നിന്ന എന്നെ കോളറില്‍ പിടിച്ചു തള്ളിയ പോലീസുകാരന്‍ മുന്നില്‍ കണ്ട കൌണ്ടര്‍ ചൂണ്ടിക്കാട്ടി. വരുന്നത് വരട്ടെ! പേടിച്ചാനെങ്കിലും മുന്നോട്ടു നടന്നു.

അവിടെ മൂന്നു പോലീസുകാര്‍ ഉണ്ടായിരുന്നു. എന്തോ ചോദിച്ചപ്പോള്‍ അത്യാവശ്യം ഹിന്ദി പറയുമായിരുന്ന എന്റെ വായില്‍ നിന്ന് ജ്യൂസ് കഴിഞ്ഞ ഗ്ലാസിലെ സ്ട്രോയില്‍ നിന്നും വരുന്ന ശബ്ദം പോലെ എന്തോ ഒന്ന് വന്നു! എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ തന്നെ അവന്മാര്‍ക്ക് ഞാന്‍ പുതുമോടി ആണെന്ന് പിടികിട്ടിയിരിക്കണം! രണ്ടു കസ്റ്റംസുകാര്‍ രണ്ടു വശത്തും വന്നു നിന്ന് തോളില്‍ കൈ വെച്ച് മൂന്നാമാനോട് പറഞ്ഞു. ഇവനെ നമുക്ക് ഗോഡവുണില്‍ കൊണ്ട് പോകാം. പാന്റിലൂടെ ഇച്ചിരി പോയോ എന്നൊരു സംശയം! പെട്ടെന്ന് മൂന്നാമന്‍ എന്റെ മുന്നില്‍ വന്നു നിന്ന് ഒരു മാന്ത്രിക വിദ്യ കാണിച്ചു തന്നു. വളരെ കൃത്യമായി ചൂണ്ടു വിരലും നടുവിരലും കൂട്ടിപ്പിടിച്ച് നേരെ എന്റെ സമ്പാദ്യത്തില്‍ പാതി ഭാഗവും ഇരിക്കുന്ന കള്ളപോക്കറ്റിലേക്ക്! പൊങ്ങിവന്ന അയാളുടെ വിരലുകള്‍ക്കിടയില്‍ രണ്ടു അഞ്ഞൂറിന്റെ നോട്ടും പോന്നു! ഈ പന്നീടെ കയ്യില്‍ വല്ല ഫെവിക്കോളും തേച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നാ അത്ഭുതത്തിലും ആകെ ഉള്ളതും പോയല്ലോ എന്നുള്ള സങ്കടത്തിലും നില്‍ക്കുമ്പോള്‍ അങ്ങേരുടെ മുഖത്ത് കണ്ട ചിരി! !@#$#%*^*(&%%*!

പിന്നെ കണ്ണിലൂടെ വന്നത് ചോരയായിരുന്നു! വാവിട്ട് തന്നെ കരഞ്ഞു. മൂന്നു മാസമാണ് ലീവ്! കയ്യില്‍ ഉള്ള “ജോര്‍ജുട്ടി” കൂടി പോയാല്‍ എന്ത് ചെയ്യും? കരച്ചില്‍ കണ്ടു പേടിച്ചോ അതോ ദയ തോന്നിയോ ആ ലോലഹൃദയന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് മടക്കി തന്നു പോക്കൊളാന്‍ പറഞ്ഞു. പിന്നെയും ചുറ്റിപ്പറ്റി നിന്നു..വല്ലതും കിട്ടിയാലോ? പക്ഷെ അയാളുടെ ക്രൂരമായ നോട്ടം കണ്ടപ്പോള്‍ വേറെ വല്ലതും കിട്ടുന്നതിനു മുന്നേ തടിയെടുക്കുന്നതാണ് പുത്തി എന്ന് തോന്നി! പതുക്കെ അടുത്ത കൌണ്ടറിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ പത്തിരുപതു പ്രാവശ്യം നാട്ടില്‍ പോയി വന്നിട്ടുള്ള, എനിക്ക് ധൈര്യമായി കൂടെ വന്ന റൗഫ്‌ ഇക്ക ഞാന്‍ കരഞ്ഞതിനെക്കാളും ഉച്ചത്തില്‍ കരയുന്നു! ആശ്വാസമായി!

അബദ്ധം പറ്റിയതോന്നും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയില്ല! പുറത്തു കടന്നു അടുത്ത ടെര്‍മിനലിലേക്ക്.....

നാട്ടിലേക്കുള്ള ഫ്ലൈറ്റ്! കോഴിക്കൊട്ടെക്കാണ്. സൌദി എയര്‍ലൈന്‍സിനെക്കാളും അടുപ്പം തോന്നി ആ ഫ്ലൈറ്റിനോട്! ഒന്നര മണിക്കൂര്‍ യാത്ര. ഒന്നര ദിവസം പോലെ തോന്നി.

അല്‍പ സമയത്തിനകം ലാന്‍ഡ്‌ ചെയ്യുമെന്ന് ക്യാപ്റ്റന്റെ അറിയിപ്പ് കേട്ടപ്പോള്‍ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ അഴിക്കുന്ന ശബ്ദം അവിടവിടെയായി കേള്‍ക്കാമായിരുന്നു! വിമാനം ഒന്ന് ചരിഞ്ഞു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്ന്! തെങ്ങുകളും കുന്നുകളും ഓടിട്ട വീടുകളും! എവിടെ നോക്കിയാലും പച്ചപ്പ്! ടയര്‍ റണ്‍വേയില്‍ തട്ടിയതായി തോന്നിയപ്പോള്‍ തന്നെ എഴുനേറ്റു ഓടിയാലോ എന്ന് തോന്നി. ബിസ്മി പറഞ്ഞു കാല്‍ നിലത്ത് വെച്ചപ്പോള്‍ മൂന്നു വര്ഷം മുന്നേ സൌദിയില്‍ ഇറങ്ങിയ പോലെ സംശയം ഒന്നും ഉണ്ടായില്ല. വലതു കാല്‍ തന്നെ!

ബോംബെയില്‍ സിംഹത്തിന്റെ മടയില്‍ നിന്നും ശിക്കാരിനിരയായി വന്നത് കൊണ്ട് ഇവിടത്തെ എമാന്മാരില്‍ നിന്നും ശല്യം ഒന്നും ഉണ്ടായില്ല. ഫോറിന്‍ മണിയോ സിഗരറ്റോ സ്പ്രേയോ ഉണ്ടോ എന്ന് ചോദിച്ചു പിന്നാലെ കൂടിയ ആളുകളുടെ ശല്യം അല്ലാതെ!

പുറത്തിറങ്ങി. വീട്ടിലേക്കു എത്തിക്കോളാം..കൂടെ പരിചയമുള്ള ആളുകള്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നത് കൊണ്ട് വീട്ടില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. മൂന്നാളും കൂടി ഷെയര്‍ ആയി ഒരു വണ്ടി വിളിച്ചു!

മഴ പെയ്യുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ എത്തി! മൂന്നു വര്ഷം മുന്നേ സൌദിയിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ സ്വന്തം വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ എനിക്ക് ആ വീട്ടില്‍ തിരിച്ചു ചെല്ലാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല! ബിസിനസില്‍ നഷ്ട്ടം വന്ന വാപ്പയുടെ കടങ്ങള്‍ വീട്ടുവാന്‍ ആ വീട് വിറ്റപ്പോള്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു താമസം. ആ വീട് ആണെങ്കില്‍ ഒരു ഏകദേശ രൂപമേ എനിക്കുണ്ടായിരുന്നുള്ളൂ.

ഇക്ക അടയാളമായി പറഞ്ഞ ബാബുരാജ് കഫെ കണ്ടു! അതിനു എതിര്‍വശത്തായി എന്‍റെ വീട്! റൗഫ്‌ ഇക്കായോടും സലാമിക്കയോടും യാത്ര പറഞ്ഞ് (വീട്ടില്‍ കയറി ചായ കുടിക്കാനോന്നും നിന്നില്ല. അവരും വേണ്ടപ്പെട്ടവരെ കാണുന്നതിനുള്ള തിരക്കില്‍ ആയിരുന്നല്ലോ!)

കാറില്‍ നിന്നും ഇറങ്ങി ലഗേജും എടുത്തു മുറ്റത്ത്‌ വെച്ച് കോളിംഗ് ബെല്‍ അടിച്ചു! ആരായിരിക്കും വാതില്‍ തുറക്കുക?

No comments: