Sunday 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം നാല്)


കുഞാവയും ഷാജിയും നാട്ടിലേക്ക് പോവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പക്ഷെ തോല്‍വി ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞത് പോലെ കാര്‍പ്പറ്റുകള്‍ കഴുകാന്‍ ഇനിയും ബാക്കി. ആര്‍ക്കും ആദ്യത്തെ ഉഷാര്‍ ഒന്നും ഇല്ല.

അന്ന് ഇശാ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും ഇറങ്ങി കട തുറക്കാനായി റോഡരികിലൂടെ നടന്നുവരുമ്പോള്‍ ഖഫീലിന്റെ കാഡിലാക്ക് കടയുടെ മുന്നിലേക്ക് ഒഴുകിയിറങ്ങുന്നത് കണ്ടു. ഓടി എത്തുമ്പോഴേക്കും രണ്ടുപേരും ഗേറ്റ് തുറന്നു കോമ്പൌണ്ടില്‍ കയറിയിരുന്നു. കടയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണെങ്കിലും ഇടതു വശത്തുള്ള ഗേറ്റിനു അടിയിലൂടെ കൈ ഇട്ടു ആ ഇരുമ്പിന്റെ കുറ്റി പൊന്തിച്ചാല്‍ ഗേറ്റ് തുറക്കാം. അത് നമ്മുടെ പ്രേം നസീറിനും ഗോവിന്ദന്‍ കുട്ടിക്കും അറിയാമായിരുന്നു.

അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നത് കൊണ്ട് അകത്തുണ്ടായിരുന്നവര്‍ക്ക് ഇരുന്നിരുന്ന പൊസിഷനില്‍ നിന്നും മാറുവാന്‍ പറ്റിയില്ല. ലത്തി ഒരു ബീഡിയും വലിച്ച് (ഏതെന്കിലും മലബാറിയുടെ കടയില്‍ നിന്നും തപ്പി പിടിച്ചു കൊണ്ടുവരും ബീഡി!) നമ്മുടെ നാട്ടില്‍ പോര്‍ട്ടര്‍മാര്‍ ഇരിക്കുന്നത് പോലെ തലയില്‍ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു കെട്ടി മുണ്ടും മടക്കിക്കുത്തി ഇരിക്കയായിരുന്നു. ഷാജിയും കുഞാവയും കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന ബ്ലാങ്കട്ടുകളുടെ മുകളില്‍ സുഖ നിദ്രയിലും. കട ധൃതിയില്‍ തുറന്നു വാണിംഗ് കൊടുക്കാനായി ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു.

ലത്തി അവന്റെ ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞു ഇരിക്കയായിരുന്നത് കൊണ്ട് നോ പ്രോബ്ലം. മറ്റു രണ്ടു പേരും “ഗുരുതരമായ” തെറ്റ് ആണല്ലോ ചെയ്തിരിക്കുന്നത്! മൂന്നു പേരെയും വരിയായി നിറുത്തി. കുന്നുകൂടി കിടക്കുന്ന കാര്‍പറ്റിലേക്കും കുഞാവയുടെയും ഷാജിയുടെയും ദയനീയമുഖങ്ങിലെക്കും മാറി മാറി നോക്കിയ സലാഹിന്റെ മുഖം ചുവന്നു തുടുത്തു. ആദ്യം നിന്നിരുന്ന കുഞാവയുടെ കരണക്കുറ്റി നോക്കി ആഞ്ഞുവീശി. എന്തോ ഒരു ആവേശത്തില്‍ തടുക്കാന്‍ ആഞ്ഞ എന്റെ കയ്യില്‍ തട്ടിയിട്ടും പാവം കുഞ്ഞാവ രണ്ടു വട്ടം കറങ്ങി നിലത്തിരുന്നുപോയി. രണ്ടാമതും അടിക്കനോങ്ങിയ ഖഫീലിന്റെ മുന്നിലേക്ക്‌ ഞാന്‍ കയറി നിന്നു. എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കൈ എന്തോ തന്നത്താന്‍ താഴ്ന്നു. കയ്യില്‍ അടി തട്ടിയ വേദനയാലോ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികസത്താലോ എന്റെ കണ്ണില്‍ നിന്നും കുടുകുടെ വെള്ളം ചാടുന്നുണ്ടായിരുന്നു. അത് കൊണ്ടായിരിക്കണം!

ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ഓഫീസില്‍ പോയിരുന്നു പതിവ് പോലെ സുലൈമാനിയും സിഗരറ്റുമായി ഗുസ്തി തുടങ്ങി. ഇനി എന്തായിരിക്കും സംഭവിക്കുക? ഞങ്ങള്‍ നാലുപേരും മുഖത്തോടുമുഖം നോക്കിയിരുന്നു. “യാ സിറാജ്”! എന്നെ തന്നെ! എവിടുന്നോ കിട്ടിയ ഒരു പിടി ധൈര്യവും സംഭരിച്ചു ഞാന്‍ ഓഫീസിലേക്ക് നടന്നു.

“എന്തിനു നീ അങ്ങനെ പെരുമാറി?” അടി തടയാന്‍ മുന്നില്‍ കയറി നിന്നത് എന്തിനെന്ന് ചോദ്യം! “നാട്ടില്‍ നിന്നും വരുമ്പോള്‍ അവരുടെ വീട്ടുകാര്‍ എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്‌ അത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്!” “ഓക്കേ..നോ പ്രോബ്ലം. ബാക്കിയുള്ള കാര്‍പ്പറ്റ് കൂടി തീര്‍ത്തിട്ടു അവര്‍ പൊക്കോട്ടെ. പക്ഷെ ടിക്കറ്റ്‌ സ്വന്തമായി എടുക്കുകയാണെങ്കില്‍ മാത്രം”. അങ്ങനെ അത് തീരുമാനമായി!

വന്നു ഒരു മാസത്തിനുള്ളില്‍ തന്നെ ഷാജിയും ഇണ്ടാവയും നാട്ടിലേക്ക്! നാട്ടുകാരും ബന്ധുക്കാരും കുറെയേറെ സാധനങ്ങള്‍ വാങ്ങിക്കൊടുത്തത് കൊണ്ട് പോക്കും രാജകീയം! പോകുന്ന സമയത്ത് അവര്‍ എന്നെ അന്വേഷിചിട്ടുണ്ടാവണം. നിസ്ക്കാരം കഴിഞ്ഞിട്ടും ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തണുപ്പുകാലം! ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനത്തെ തണുപ്പ്. കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി അവിടത്തെ ഐസ് പോലത്തെ വെള്ളത്തില്‍ കുളിച്ച ആളാണ് ഞാന്‍! ആ എന്നോടാനോടാനോനാനോടാ തണുപ്പിന്റെ കളി!

പക്ഷെ സ്റ്റാഫ്‌ കുറവായത് കൊണ്ട് സൂപ്പര്‍വൈസര്‍ക്ക് തുണി കഴുകാന്‍ ഇറങ്ങേണ്ടി വന്നു! കഴുകിയ ഡ്രസ്സുകള്‍ ഫൈനല്‍ റൌണ്ട് കഴുകാനായി ഒരു വലിയ ടബ്ബില്‍ വെള്ളം തലേ ദിവസം തന്നെ നിറച്ചിടുമായിരുന്നു. ദിവസത്തിലെ ആദ്യത്തെ പ്രാവശ്യം കൈ ഒന്ന് മുങ്ങി കിട്ടണം. പിന്നെ തണുപ്പ് നോ പ്രോബ്ലം! പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൈകള്‍ രണ്ടും വേനല്‍ക്കാലത്ത് വിണ്ടു കീറി കിടക്കുന്ന നെല്‍പ്പാടം പോലെയായി. വെള്ള വസ്ത്രങ്ങള്‍ വേഗത്തില്‍ വെളുക്കാന്‍ ഉപയോഗിക്കുന്ന ക്ലോറക്സ്‌ തട്ടി മുറിവുകള്‍ പഴുത്തു. കുറച്ചു ദിവസം രണ്ടു കൈപ്പത്തിയിലും തുണി ചുറ്റി ഗ്ലൌസ്‌ ഇട്ടായിരുന്നു വാഷിംഗ്! എങ്കിലും കൈമുട്ടോളം ഉള്ള ഗ്ലൌസിനുള്ളിലൂടെ ക്ലോരക്സ് വെള്ളം മുറിവില്‍ തട്ടുമ്പോള്‍ “അനിര്‍വചനീയമായ ഒരു അനുഭൂതിയായിരുന്നു”! രാത്രിയില്‍ ഡെറ്റോള്‍ വെള്ളം കൊണ്ട് മുറിവുകള്‍ കഴുകുമ്പോഴും അതേ അനുഭൂതി തന്നെ! തുണികള്‍ കഴുകിയെടുക്കുമ്പോള്‍ പലപ്പോഴും ഓര്‍ത്തു..ഉമ്മയെയും വീട്ടില്‍ ജോലിക്ക് വന്നിരുന്ന ചന്ദ്രിക ചേച്ചിയേയും.. പിന്നീട് എപ്പോഴോ മുറിവുകള്‍ ഉണങ്ങി!

ക്രൂരനായ ഖഫീലിന്റെ കയ്യില്‍ നിന്ന് ഓടിയൊളിച്ചു രക്ഷപ്പെട്ടു വന്ന കാക്കു എന്ന് വിളിക്കുന്ന മലപ്പുറത്തുകാരന്‍ സൈതുക്ക വരുന്ന വരെ ബീക്കോം ഫാസ്റ്റ് ക്ലാസില്‍ പാസാവാത്ത ഞാന്‍, ഈ സൂപ്പര്‍വൈസര്‍... അലക്കല്‍ തുടര്‍ന്നു!

പ്രൊമോഷന്‍ കിട്ടിയത് ലത്തിയുടെ കൂടെ വണ്ടിയില്‍ ഹോസ്പിറ്റലിലെ കഴുകുവാനുള്ള തുണികള്‍ എടുക്കുവാന്‍ പോകുവാന്‍ ആയിരുന്നു. വിദ്യാഭ്യാസം കുറവായത് കൊണ്ട് എല്ലായ്പ്പോഴും എണ്ണത്തില്‍ കുറവോ കൂടുതലോ വന്നിരുന്നത് കൊണ്ടാണ് സൂപ്പര്‍വൈസരെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഇട്ടത്.

ആദ്യത്തെ ദിവസം മറക്കില്ല! അല്ലെങ്കില്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന സംഭവങ്ങള്‍ മറക്കാന്‍ സാധിക്കില്ലല്ലോ? സുമേസിയിലുള്ള ആശുപത്രിയില്‍ എത്തി. ലത്തിക്ക് പരിചയമുള്ളത് കൊണ്ട് നേരെ അഴുക്ക് തുണികള്‍ കൂട്ടിയിടുന്ന സ്റ്റോറില്‍ ചെന്ന് എല്ലാം എണ്ണി തിട്ടപ്പെടുത്തി കെട്ടുകള്‍ ആക്കി വെച്ചു. അവനും കൂടെയുണ്ട് സഹായത്തിന്! കഴിഞ്ഞില്ലേ പോകാം എന്ന് പറഞ്ഞ എന്നോട് “ഇക്കാ... ഒരു സ്റ്റോര്‍ കൂടി ബാക്കി ഉണ്ടെന്നു” പറഞ്ഞു അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി. ചെറിയ സ്റ്റോര്‍ ആണ്. ഇവിടെ കൂട്ടിയിടുന്ന തുണികള്‍ ഓപ്പറേഷന്‍ തിയറ്ററിലെതാണ്. ഇക്ക വരണ്ട. ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞ ലത്തിയെ അവഗണിച്ചു ഞാനും ഉള്ളിലെത്തി തുണികള്‍ എണ്ണിത്തുടങ്ങി. എണ്ണുന്നതിനിടയില്‍ കയ്യില്‍ എന്തോ തടഞ്ഞപ്പോള്‍ പെട്ടെന്ന് കൈ വലിച്ചു. “അത്” കയ്യില്‍ ഒട്ടിപ്പിടിചിരിക്കുന്നു. ഇത്ര വലിയ ബബിള്‍ഗമോ? ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. നല്ല ചുവന്ന നിറത്തില്‍ ഒരു ഇറച്ചിക്കഷണം! ഏതെങ്കിലും മിസരി ഡോക്റ്റര്‍ രോഗി അറിയാതെ മുറിച്ചെടുത്തതായിരിക്കും..ലത്തി പിറുപിറുത്തു! എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി! അതാ വരുന്നു അന്ന് രാവിലെ കഴിച്ച പട്ടാണി റൊട്ടി! അഴുക്ക് തുണികള്‍ ആയത് കൊണ്ട് ചര്‍ദ്ദിക്കാന്‍ വേറെ സ്ഥലം നോക്കി പോവേണ്ടി വന്നില്ല! അതോടു കൂടി രോഗം വന്നാല്‍ കൂടി ആശുപത്രിയിലേക്ക് പോവില്ലായിരുന്നു.

2 comments:

ഷമീര്‍ തളിക്കുളം said...

പ്രവാസ കൂട്ടില്‍ നിന്നും രക്ഷപെട്ട കുഞാവക്കും ഷാജിക്കും പിന്നീടെന്തു സംഭവിച്ചു...? അവര്‍ നാട്ടില്‍ സ്ഥിരമാക്കിയോ..? അതോ വീണ്ടു പ്രവാസത്തിലേക്ക് മടങ്ങിയോ...?

സിറാജ്'ക്ക,
തുടരുക... ഓരോ 'എപ്പിഡോസും' രസകരമായ വായനാസുഖം നല്‍ക്കുന്നു...! എഴുത്തിന്റെ മര്‍മ്മം അറിയുന്നവര്‍ക്കെ അതിനു കഴിയൂ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു വരെയുള്ള ഭാഗങ്ങളെല്ലാം വായിച്ചു.
നന്നായിട്ടുണ്ട്