Sunday 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം മൂന്ന്)


പുറംലോകം കണ്ടിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. പള്ളിയില്‍ പോകുന്ന സമയം മാത്രം ഒരു ആശ്വാസം! ആയിടെയായി പള്ളിയില്‍ ഇരിക്കാന്‍ ഇഷ്ട്ടം കൂടിയോ? മടുത്തിരിക്കുന്നു. കുഞാവയും ഷാജിയും നാട്ടിലേക്ക് തന്നെ തിരിച്ചു പോണമെന്ന വാശിയിലാണ്. അവരുടെ ബന്ധുക്കളൊക്കെ മിക്കവാറും ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്‍റെ ഒരു എളാപ്പ മാത്രമെ എന്‍റെ അറിവില്‍ അവിടെ സൌദിയില്‍ ഉള്ളൂ. ഇവിടെ ഒരു വിളിപ്പാടകലെ കിടക്കുന്ന എളാപ്പ എന്നാ ആ സാധനത്തെ ഒരു പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഈ പത്ത് വര്‍ഷവും നേരില്‍ കണ്ടിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു!

ഞാനും ലത്തിയും പ്രാരാബ്ധക്കാരാണ്! വാപ്പാടെ ബിസിനസ് ഒക്കെ മോശം. ജ്യേഷ്ട്ടന്‍ മെഡിസിന് പഠിക്കുന്നു. അനുജന്മാരും മുതിര്‍ന്നിട്ടില്ല. ഉത്തരവാദിത്വം ഉണ്ട്. എങ്ങിനെയും പിടിച്ചു നിന്നെ പറ്റൂ. ലത്തിയും വലിയ ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. എത്ര ദുഃഖം ഉണ്ടെങ്കിലും ലത്തി വാ തുറന്നാല്‍ നമ്മള്‍ ചിരിച്ചിരിക്കും. തമാശക്കാരനാണ്. നാട്ടില്‍ അവനെ വിളിക്കുന്നത്‌ “തീവണ്ടി തയ്യ്‌” എന്നാണ്. ഒരു ദിവസം ഒരു സഞ്ചിയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരാള്‍ ചോദിച്ചു. എങ്ങോടാ പുള്ളേ പോണ്? ഒരു തീവണ്ടീടെ തയ്യ്‌ വാങ്ങാനാ!

അന്ന് ഉച്ച മുതല്‍ ഷാജിയും ഇണ്ടാവയും പെട്ടെന്ന് ഒരു മിന്നല്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഇനി പണിയെടുക്കുന്നില്ല! എത്രയും പെട്ടെന്ന് നാട്ടിലേക്ക്. അതാണ്‌ ഉറച്ച തീരുമാനം.  

വൈകുന്നേരമായപ്പോള്‍ ബാവക്ക പറഞ്ഞറിഞ്ഞു ഖഫീല്‍ വരുന്നു. അപ്പോള്‍ ഷാജിയുടെയും കുഞ്ഞാവയുടെയും (ഇണ്ടാവ എന്നാ ഞങ്ങള്‍ വിളിക്ക്യാ) കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവും.

പടച്ചോനെ..എങ്ങിനെ ഉണ്ടായിരിക്കും ഈ സാധനം? അലാവുദ്ദീനും അത്ഭുത വിളക്കിലും പണ്ടത്തെ കഥകളിലും വായിച്ചറിഞ്ഞ പോലെയുള്ള ആളുകള്‍ ആവുമോ? കാത്തിരുന്നു. ഇശാ നിസ്കാരം കഴിഞ്ഞപ്പോള്‍ അവരെത്തി. ഖഫീല്‍ അല്ല ഖഫീല്‍മാര്‍! അദീബും സലാഹും...രണ്ടാളും പങ്കു കച്ചവടക്കാരാണ്. കൌണ്ടറില്‍ തന്നെ ഉണ്ടായിരുന്ന ഞാന്‍ ഏന്തിവലിഞ്ഞു നോക്കി.

ഒരു ബല്ലിക്കാട്ടെ കാര്‍ ഒഴുകി വന്നു. കാഡിലാക്‌ ആണെന്ന് ബാവക്ക പറഞ്ഞു. നമ്മുടെ നാട്ടിലെ മുതലാളിമാരെ പോലെ കാറിനെ പിന്‍സീറ്റില്‍ രണ്ടു കയ്യും വിരിച്ചു പിടിച്ചു ഇരിക്കുന്നുണ്ടാവും എന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ചുള്ളന്‍ ചെക്കന്മാര്‍ കാറില്‍ നിന്നും ചാടിയിറങ്ങി.

അദീബ് – ഉയരം കുറഞ്ഞ നമ്മടെ പ്രേംനസീര്‍ തന്നെ! സലാഹ് – ഗോവിന്ദന്‍കുട്ടികുട്ടിയും. സ്വഭാവവും അത് തന്നെ എന്ന് പിന്നീട് മനസ്സിലായി! രണ്ടു പേരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍. അമേരിക്കയിലാണത്രേ പഠിച്ചത്.

പുതിയ ആളുകളെ വിളിപ്പിച്ചു. ഇംഗ്ലീഷില്‍ ആണ് സംസാരം. പാസ്പോര്‍ട്ട് നോക്കി പേര് വിളിച്ചു. സ്കൂളില്‍ മാഷമ്മാര് പേര് വിളിക്കുമ്പോ പറേണ പോലെ ഹാജര്‍ എന്ന് പറയണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ബാവക്ക അറബിയില്‍ ആണ് അവരോടു സംസാരിക്കുന്നത്. അതുകൊണ്ട് ഭാഗ്യത്തിന് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നെ പറ്റി സ്പെഷ്യല്‍ ആയി എന്തോ പറഞ്ഞു കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് മാത്രം ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടി! ലത്തിക്ക് ഒരു തലയാട്ടും മറ്റു രണ്ടാള്‍ക്കും ഉഗ്രന്‍ രണ്ടു മൂളലും ആയിരുന്നു അഭിവാദ്യങ്ങള്‍!

വേറെ ഒന്നും സംസാരിച്ചില്ല. സുലൈമാനിക്കും സിഗരറ്റിനും ഒരു ഒഴിവും ഉണ്ടായിരുന്നില്ല. മീഡിയേറ്റര്‍ ആയ എന്നെ വിളിച്ചു പിണങ്ങി നില്‍ക്കുന്ന രണ്ടാളോടും സംസാരിപ്പിച്ചു. ഒത്തുതീര്‍പ്പ് ഉണ്ടായില്ല. അന്ത്യശാസനം കിട്ടി. നാളെ ഒരു ലോഡ്‌ കാര്‍പറ്റ് വരുന്നു കഴുകാന്‍. മൂന്ന് ദിവസത്തിനുള്ളില്‍ കഴുകി അവസാനിപ്പിച്ചാല്‍ അവര്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ പോകാം. മഅസ്സലാമ പറഞ്ഞു പ്രേം നസീറും ഗോവിന്ദന്‍കുട്ടിയും പോയി.

പിറ്റേ ദിവസം കാര്പറ്റുകള്‍ എത്തി. മൂന്ന് ദിവസം അല്ല ഒരു മാസം വേണ്ടി വരുമായിരുന്നു അത് തീര്‍ക്കാന്‍. മഷീന്‍ ഒന്നുമില്ല. ഒക്കെ മാനുവല്‍ ആണ്. വെള്ളമൊഴിച്ചു സോപ്പിട്ട് കഴുകി മുകളില്‍ പിടിച്ചിട്ടുള്ള ഇരുമ്പ് ബാറിലേക്ക് കയറ്റി ഇടണം. വെള്ളം നനഞ്ഞ കാര്‍പറ്റ് പൊറോട്ടക്ക് മാവ് കുഴച്ച പോലെയാണ് കിടക്കുന്നത്! എല്ലാ ദിവസവും രാത്രി ഏറെ വൈകിയും ഞങ്ങള്‍ സര്‍ക്കസ്‌ തുടര്‍ന്നു. ശരീരം ആസകലം ഒടിഞ്ഞു നുറുങ്ങിയ വേദനയായിരുന്നു. ആ ഒരാഴ്ച നാടിനെയോ വീടിനേയോ ഓര്‍ക്കാന്‍ നേരം കിട്ടിയില്ല എന്നതാണ് സത്യം! ഇനിയും കിടക്കുന്നു മൂന്ന് ദിവസം കൂടി കഴുകാനുള്ള കാര്പറ്റുകള്‍ ബാക്കി.

അന്ന് ഇശാ നിസ്കാരത്തിനു കൂടി പോവാതെ ഞങ്ങള്‍ പണിയില്‍ ആയിരുന്നു. നിസ്കാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ഗേറ്റില്‍  ആരോ മുട്ടുന്ന ശബ്ദം! ആരായിരിക്കും? പടച്ചോനെ മുത്തവ എന്നും പറഞ്ഞു ഹരിഹര്‍നഗര്‍ സിനിമയില്‍ മുകേഷ്‌ തോമസ്കുട്ടീ വിട്ടോടാ എന്ന സ്റ്റെപ്പില്‍ നിന്ന ബാവക്കാനെ പിന്നെ മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല!

വാതിലിലെ മുട്ട് ചവിട്ടു ആയി മാറിയിരിക്കുന്നു. രണ്ടും കല്‍പ്പിച്ചു വിറയ്ക്കുന്ന കരങ്ങളോടെ ഗേറ്റ് തുറന്നു. സലാം പറയാനൊന്നും അപ്പോള്‍ തോന്നിയില്ല. രണ്ടു മൂന്ന് അറബി വസ്ത്രധാരികള്‍ അകത്തേക്ക് ഇടിച്ചു കയറി. ഉള്ളിലേക്ക് നടന്നു. ഏറ്റവും പിന്നില്‍ കടന്ന ആളുടെ കൈകളില്‍ എന്‍റെ നെഞ്ചിലെ രോമമടക്കം കൂട്ടിപ്പിടിച്ച ഷര്‍ട്ടിനുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു!

കടയുടെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ബാവക്കയെയും അവര്‍ പൊക്കി. പൊക്കുന്ന വഴിക്ക് ഒരെണ്ണം കൊടുത്തോ എന്നൊരു സംശയം! പട്ടിക്ക് ഏറു കിട്ടിയപോലെയുള്ള ഒരു സമണ്ട് ആയിരുന്നു ആ തോന്നലിനു ആധാരം!

എല്ലാവരെയും വരിയായി ഇടിവണ്ടിക്കുള്ളില്‍ കയറ്റി. അപ്പോഴേക്കും പള്ളിയില്‍ നമസ്കാരം കഴിഞ്ഞിരുന്നത് കൊണ്ട് വണ്ടിക്കടുത്തു ആളുകളും ഉണ്ടായിരുന്നു. കൊലപാതകക്കേസില്‍ പിടികൂടിയ ജയില്പുള്ളികളെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ഒരു പ്രതീതിയായിരുന്നു. തൊട്ടടുത്ത മുത്തവ ഓഫീസില്‍ എത്തി. ഒരു പത്ത് മിനിറ്റ്‌ ക്ലാസ്‌. അത് കഴിഞ്ഞു ഒപ്പും ഇടീച്ചു ഒരു വാണിങ്ങും തന്നു പോക്കൊളാന്‍ പറഞ്ഞു. ഏതായാലും ആ സംഭവത്തിന്‌ ശേഷം റൂമില്‍ നിസ്ക്കരിക്കല്‍ ഒഴിവാക്കി!

ഒരു മുതവ കഥ കൂടി പറഞ്ഞു ഇന്നത്തെ “തോന്നിവാസം” (തോന്നിവാസം എന്നാ വാക്കിന് എന്‍റെ പ്രിയ സ്നേഹിതന്‍ നാമൂസിനോട് കടപ്പാട്!) അവസാനിപ്പിക്കാം. പറഞ്ഞു കേട്ട കഥ ആണേ! ആരും കാര്യമായിട്ടു എടുക്കരുതെ! സിനിമാഗാനം വെയ്ക്കുന്നത് മമ്നൂ (നിരോധനം) ആയിരുന്നു. അയാള്‍ ഉച്ചക്ക് പാട്ട് കേട്ടിരിക്കുമ്പോള്‍ ആണ് മുത്തവമാര്‍ കയറി വന്നത്. പെട്ടെന്നായത് കൊണ്ട് പാട്ട് നിറുത്താനും പറ്റിയില്ല പാവത്തിന്. ഒരു പഴയ മലയാള സിനിമാഗാനം..”ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി..രാജ കൊട്ടാരത്തില്‍ വിളിക്കാതെ...”.

ദേഷ്യത്തോടെ മുതവ ആ മനോഹര ഗാനത്തിന്റെ അര്‍ഥം ചോദിച്ചു. ഗാന പ്രേമി തനിക്കറിയാവുന്ന അറബിയില്‍ വിശദീകരിച്ചു കൊടുത്തു.

“ഈശ്വരനോരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ – ദൈവം ഫീ റൊ സദീക്‌ ബൈത്..ഫീ..അക്കല്‍..ഹുവ മാഫി കലാം”

അര്‍ഥം മനസ്സിലായത്‌ കൊണ്ടോ മനസ്സിലാവാത്തത് കൊണ്ടോ ചെവിടടക്കം ഒരടി ആയിരുന്നു ഫലം! അദ്ദേഹം ഊഹിച്ചത് ഇങ്ങനെ ആയിരിക്കാം. പടച്ചോന്‍ കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനു പോയി..വിളിക്കാതെ! ആര്‍ക്കായാലും വരില്ലേ ദേഷ്യം!

1 comment:

ഷമീര്‍ തളിക്കുളം said...

പത്തു വര്‍ഷത്തെ അനുഭവ കഥകള്‍ വായനക്കായി പങ്കുവെക്കുമ്പോള്‍ വരികളിലെ നര്‍മ്മം ഞങ്ങളില്‍ നോവുപടര്‍ത്തുന്നു....!
സിറാജ്'ക്ക,
ഇനിയും എഴുതണം...
തീര്‍ച്ചയായും വായനക്കാര്‍ ഇവിടെ കാത്തിരിക്കുന്നു.....!