Wednesday 22 February 2012

സൌദി അറേബ്യന്‍ കാണ്ഡം – പതിനൊന്ന്!


അങ്ങനെ കത്തും മറുപടിയും അതിനു മറുപടിയും ആയി ദിവസങ്ങള്‍ നീങ്ങി. ഇടയ്ക്കു ഫോണ്‍ വിളിയും. ഐ എസ് ഡി ക്ക് ഭാരം കൂടുതല്‍ ആയിരുന്നത് കൊണ്ട് “ഹുണ്ടി കാള്‍” എന്ന് വിളിച്ചിരുന്ന അനധികൃത ഫോണ്‍ വിളിയിലേക്ക് ചുവടു മാറ്റി. അറുപതു റിയാല്‍ കൊടുത്താല്‍ ഇരുപതു മിനിറ്റ്‌ വിളിക്കാം. പക്ഷെ വിളി കഴിഞ്ഞാല്‍ പലപ്പോഴും ഇലക്ഷന്‍ പ്രചരണം കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകന്റെ തൊണ്ടക്കുഴി പോലെ ആവും! പിന്നെ ശരണം കോയിന്‍ ബൂത്ത്‌ ആയി. വ്യാഴാഴ്ച രാത്രി ഒരു കുട്ടി സഞ്ചി നിറയെ കോയിന്‍ വാങ്ങി വെക്കും. വെള്ളിയാഴ്ച സുബഹി കഴിഞ്ഞാ സഞ്ചിയും താങ്ങി ബൂത്തിലേക്ക്....

കത്തെഴുതാന്‍ മേശയൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ സ്യൂട്ട്കേസ് മടിയില്‍ വെച്ച് അതിനു മുകളില്‍ വെച്ചായിരുന്നു എഴുത്ത്. രാത്രി ആ പെട്ടി കട്ടിലിന്നടിയില്‍ നിന്ന് എടുക്കുമ്പോഴേ സഹമുറിയന്‍മാര്‍ പറയുമായിരുന്നു. മ്മ്മം ..അവന്‍ “മരുന്നും പെട്ടി” എടുത്തു...

വളരെ അടുത്ത ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക് പോകുന്നു. ചീനുവിന്റെ ബര്‍ത്ത്ഡേ ആണ്! എന്തെങ്കിലും സമ്മാനം കൊടുത്തു വിട്ടാലോ? കല്യാണം കഴിയാത്തത് കൊണ്ട് കുട്ടിക്ക് സമ്മാനം ഒന്നും കൊടുത്തയക്കാന്‍ പാടില്ലെന്ന് ഒരു പക്ഷം.  അന്ന് ഫോണ്‍ ചെയ്തപ്പോ ചോദിച്ചു... എന്താ ചീനുവിനു വേണ്ടി സിറുക്ക (അങ്ങനെയാണ് എന്നെ വിളിക്ക്യാ..) കൊടുത്തയക്കണ്ടേ എന്ന്? ആദ്യമൊക്കെ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ആവശ്യം പറഞ്ഞു! ഒരു വല്യെ കത്ത് മതി എന്ന്! ഹോ...ഇതാപ്പോ ഒരു വല്യെ കാര്യം? എത്ര പേജ് വേണ്ടി വരും? ഒരു പത്തു പേജ്! മതിയോ എന്ന് ഞാന്‍.. ന്നാ ഒരു ഇരുപതു പേജ് ആയിക്കോട്ടെ എന്ന് ചീനു....

ഒരു വാശി ആയിരുന്നു....എഴുതി...ഇരുന്നെഴുതി! ഹഹഹഹ.... മുപ്പത്തി അഞ്ച് പേജ്! നമ്മളോടാ കളി! അത് ഒരു എഴുത്ത് ആയിരുന്നില്ല! എന്റെ ഹൃദയം തന്നെ ആയിരുന്നു. ഇരുപത്തി മൂന്നു വര്‍ഷത്തെ ഒട്ടു മിക്കവാറും സംഭവങ്ങള്‍ ആ കത്തിലൂടെ കടന്നു പോയി. പണ്ടത്തെ പ്രേമവും, സിഗരറ്റ്‌ വലിയും, കോളേജ്‌ ജീവിതത്തില്‍ ഒരു പ്രാവശ്യം ഉണ്ടായ “വെള്ളമടിയും” എല്ലാം...

ആദ്യത്തെ പ്രേമം! അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ മൂന്നു മൂന്നര വര്‍ഷം സൈക്കിള്‍ ചവുട്ടി കാലില്‍ തയമ്പ് വന്ന പ്രേമം! അതിനു പ്രേമമെന്നു പേരിടാമോ എന്ന് എനിക്കറിയില്ല. ഇഷ്ട്ടമാനെന്നോ അല്ല എന്നോ പറയാനാവാതെ മിഴികളിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഒരു ഇഷ്ട്ടം. അത്രേ ഉണ്ടായിരുന്നുള്ളൂ... ജീവിതം കൈപ്പിടിയില്‍ ഒതുക്കാനുള്ള തത്രപ്പാടിലും ഗള്‍ഫ്‌ ജീവിതത്തിലെ കഷ്ട്ടപ്പാടിലും മനപ്പൂര്‍വ്വം മറന്നു പോയ ഒരു ഇഷ്ട്ടം. എങ്ങിനെ ആയിരുന്നാലും ആ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പേടിക്കാതെ വീട്ടിലിരിക്കാമായിരുന്നു. കാലത്തും വൈകീട്ടും സൈക്കിളില്‍ എസ്കോര്‍ട്ട് ഉണ്ടായിരുന്നല്ലോ!

വെള്ളമടി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു! അതും ഒരു രസകരമായ കോളേജ്‌ ജീവിതത്തിന്റെ ബാക്കിപത്രം.  പ്രിന്‍സിപ്പാളിന്റെ സ്പെഷ്യന്‍ പെര്‍മിഷന്‍ വാങ്ങി ഫൈനല്‍ ഇയര്‍ ബീക്കോം ടൂറിനു കോളേജിലെ വില്ലന്മാരായിരുന്ന ഞങ്ങളെയും കൂട്ടി! ഊട്ടിയിലെ തണുപ്പില്‍ കൂട്ടുകാര്‍ ഒരു കുപ്പി സംഘടിപ്പിച്ചു കൊണ്ടായിരുന്നു.......

ആ കത്ത് കിട്ടിയപ്പോഴുണ്ടായ സന്തോഷവും അത്ഭുതവും പിന്നീട് പറഞ്ഞപ്പോള്‍ മനതാരില്‍  ഞാന്‍ തെളിഞ്ഞു കണ്ടു ആ മുഖത്ത് വിരിഞ്ഞ പൂര്‍ണ ചന്ദ്രന്‍! ഒന്ന് രണ്ടു കാര്യങ്ങള്‍, വെള്ളമടി അടക്കം പിന്നെ പാരയായി വന്നു എന്നത് തുണി ഉടുക്കാത്ത സത്യം!

കത്തുകളും മറുപടിക്കത്തുകളുമായി ദിവസങ്ങള്‍ മാസങ്ങള്‍ പെട്ടെന്ന് കടന്നു പോയി.  അഞ്ചു മുതല്‍  പത്തു പേജ് വരെ ഇങ്ങോട്ടും പത്തു മുതല്‍ ഇരുപതു പേജ് വരെ അങ്ങോട്ടും...... വലത്തോട്ടു ചരിച്ചും ഇടത്തോട്ട് ചരിച്ചും എന്‍റെ എഴുത്തിന് കൂടുതല്‍ ഭംഗി വരുത്താന്‍ പല പരീക്ഷണങ്ങളും നടത്തി നടത്തി എന്റെ മലയാളം ഹാന്‍ഡ്‌ റൈറ്റിംഗ് മനോഹരമായി മാറി!!!

അന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി കാഷ്‌ കൊടുക്കുമ്പോള്‍ ആണ് ആ “സാധനം” ഞാന്‍ കണ്ടത്! കണക്ക് കൂട്ടുന്ന മിഷ്യന്റെ ഉള്ളില്‍ ഒരു റോള് പേപ്പര്‍! കണക്ക് അടിക്കുന്നതോടൊപ്പം ആ റോള്‍ ചുരുള്‍ നിവര്‍ന്നു വരുന്നു. മണ്ടക്കുള്ളില്‍ ഒരു ബള്‍ബ്‌ കത്തി! ഒരെണ്ണം വാങ്ങിയാലോ? അവിടെ അത് ലഭ്യമല്ലാത്തത് കൊണ്ട് അടുത്തുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും വാങ്ങി ഒരു റോള് പേപ്പര്‍!

ഹഹഹ...എന്തിനാ എന്നല്ലേ? ന്റെ ചീനുവിനു കത്തെഴുതാന്‍! ആ ഒരു റോള്‍ മുഴുവനും കുനുകുനാന്നു ഇരുന്നെഴുതി. രണ്ടു സൈഡിലും....!  ആ കത്ത് കിട്ടുന്ന ദിവസം കണക്കാക്കി ഞാന്‍ ഫോണ്‍ വിളിച്ചു.. എങ്ങനെയുണ്ട് കത്ത്? സന്തോഷവും കരച്ചിലും ഒക്കെ കൂടി കലര്‍ത്തി എന്തോ മറുപടി പറഞ്ഞു.

ഇതിനിടക്കാണ് കുന്നംകുളത്ത്കാരന്‍ രവിയെട്ടന്‍ ഞങ്ങളുടെ ഇടയില്‍ വന്നു പെടുന്നത്. ഖഫീലിന്റെ അടുത്തു നിന്നും രക്ഷപ്പെട്ടു വന്ന മറ്റൊരു നിര്‍ഭാഗ്യവാന്‍. മദ്ധ്യവയസ്കനായ രവിയേട്ടന് ചെയ്യാന്‍ പറ്റിയ ജോലിയൊന്നും കമ്പനിയില്‍ ഇല്ലാതിരുന്നത് കൊണ്ട് ചുറ്റുവട്ടത്തുള്ള പത്തിരുപതു മലയാളികളെ ചേര്‍ത്ത് എല്ലാവരുടെയും സഹായത്തോടെ ഒരു മെസ്സ് തുടങ്ങി രവിയെട്ടന്‍. അത്ര കൈപ്പുന്യമുള്ള കുക്ക് ആയിരുന്നില്ലെങ്കിലും കലക്കവെള്ളത്തിലെ ചിക്കന്‍ കഷണങ്ങളില്‍ നിന്നും ഞങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മോചനം നേടി.

രാത്രി ഞങ്ങളുടെ റൂമില്‍ നിലത്ത് ബെഡില്‍ ആണ് രവിയെട്ടന്‍ കിടക്കുക. കിടക്കേണ്ട താമസം പഴയ ഫാര്‍ഗോ ലോറി സ്റ്റാര്‍ട്ട് ആക്കി നിദ്രയിലെക്കുള്ള പ്രയാണം ആരംഭിക്കും രവിയെട്ടന്‍! ചില ദിവസങ്ങളില്‍ ആള്‍ പാലക്കാട് റൂട്ടില്‍ വെച്ച് പിടിക്കും. കുതിരാന്‍ കയറ്റം എത്തുമ്പോള്‍ ഗിയര്‍ മാറലും വളച്ചൊടിക്കലും ബ്രേക്ക്‌ ചവിട്ടലുമൊക്കെ ഞങ്ങള്‍ ലൈറ്റ്‌ ഓണ്‍ ആക്കി ഇരുന്നു കാണുമായിരുന്നു. ചില ദിവസം വണ്ടി പഞ്ചര്‍ ആവുകയോ ബ്രേക്ക്‌ ഡൌണ്‍ ആവുകയോ ചെയ്യുന്ന ദിവസം ആള്‍ “കള്ളനെ പിടിക്കാന്‍” പോകും! കള്ളന്റെ പിന്നാലെ ചില മൈനര്‍ തെറികളും പറഞ്ഞാണ്  ആള്‍ വെച്ച് പിടിക്കുന്നത്‌. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് ചിരിച്ചു ചിരിച്ചു വയര് വേദനയായിരിക്കും!

അന്ന് വെള്ളിയാഴ്ച! രഹീംക്കായുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യന്‍ - സബീഷ് – വിരുന്നു വന്നത്. അവന്റെ കഷ്ട്ടകാലത്തിനു നിദ്രയിലെക്കുള്ള വണ്ടി കേടാവുകയും പകരം കള്ളനെ പിടിക്കാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്ത ദിവസമായിരുന്നു രവിയെട്ടന്‍!!!!

എല്ലാവരും കൂടിയിരുന്നു പതിവുള്ള വ്യാഴാഴ്ച സിനിമയും കണ്ടു നേരം വൈകി കിടന്ന ഞങ്ങള്‍ ഒരു അലര്‍ച്ച കേട്ടാണ് ഞെട്ടി എണീറ്റത്! അലര്‍ച്ചയോടൊപ്പം ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന രവിയേട്ടന്റെ ശബ്ദവും.  തിടുക്കത്തില്‍ ലൈറ്റ് ഓണ്‍ ചെയ്തു നോക്കിയ ഞ്ഞങ്ങള്‍ സബീഷിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു നിക്കണ രവിയെട്ടനെയാണ് കണ്ടത്. കണ്ണടച്ച് നില്‍ക്കുന്ന രവിയെട്ടന്‍ സബീഷിന്റെ കൊരവള്ളിയില്‍ ഞെക്കിപ്പിടിച്ചു സന്തോഷത്തോടെ അലറുന്നുണ്ടായിരുന്നു.... കുറെ കാലമായി നായിന്റെ മോന്‍.. കക്കുവാന്‍ നടക്കുന്നു. പോലീസിനെ വിളിയെടാ.......! ഞങ്ങള്‍ മൂന്ന് പേര്‍ കൂടിയാണ് വിറകു കൊള്ളി പോലെയുള്ള രവിയെട്ടന്റെ കൈ ബലമായി വിടുവിച്ചത്. ഒരു ഒന്നൊന്നര പിടുത്തം തന്നെ ആയിരുന്നു അത്.  രണ്ടു ദിവസത്തേക്ക് ചുമയായിരുന്നു സബീഷിനു. രവിയേട്ടന്‍റെ പ്രധാന ജോലി അവനു ചുക്ക് വെള്ളം ഉണ്ടാക്കി കൊടുക്കലും!


ഇനി നാട്ടിലേക്ക് പോവാന്‍ ഒരു മാസമേ ബാക്കിയുള്ളൂ.. എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍! കത്തുകളിലൂടെ കൈ മാറിയ സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാവാന്‍.....

ആകെ അറുപത്തി അഞ്ചു കിലോയെ ഉണ്ടായിരുന്നുള്ളൂ.. തടി കൂട്ടുവാനായി ദിവസേന പാലും മുട്ടയും കഴിച്ചു തുടങ്ങി! കൂടെ പണ്ട് ജിമ്മില്‍ പോയിരുന്ന സമയത്തെ എക്സര്‍സൈസുകളും പൊടീ തട്ടിയെടുത്തു.  പാലിന്റെയും മുട്ടയുടെയും രവിയെട്ടന്‍ ഫ്രീ ആയി തരുന്ന സ്പെശ്യലിന്റെയും പെട്ടെന്നുള്ള “ആക്രമണം” എന്‍റെ ശരീരത്തിന് ഇഷ്ട്ടപ്പെടാഞ്ഞത് കൊണ്ട് കോഴിമുട്ടകള്‍ ഒക്കെ അതെ വലിപ്പത്തില്‍ മുഖക്കുരുവായി എന്‍റെ സുന്ദര വദനത്തില്‍ നിലയുറപ്പിച്ചു. ചുരുക്കി പറഞ്ഞാല്‍ വെള്ളം വറ്റിയ കിണറ്റിലെ പാറകള്‍ പോലെ ആയി എന്‍റെ മൊഖം!

സൌദിയില്‍ ആദ്യമായി പ്രഖാപിച്ച പൊതുമാപ്പ് അനുദിനം വഷളായി വരുന്ന ആരോഗ്യവും കുറഞ്ഞു വരുന്ന കണ്ണിന്റെ കാഴ്ചയും മാത്രം കൈ മുതലായുള്ള രവിയെട്ടനെ ഹൃദയ വേദനയോടെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ ഞങ്ങളെ  പ്രേരിപ്പിച്ചു.  ജീവനോടെയുണ്ടെങ്കില്‍ എന്‍റെ കല്യാണത്തിനു വരും എന്ന് വിതുംബിക്കൊണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞ രവിയെട്ടനെ എങ്ങനെ മറക്കാന്‍?

മാര്‍ച്ച് മുപ്പതു – ഞാന്‍ നാട്ടിലേക്ക് പോകുന്ന ദിവസം! നെടുമ്പാശ്ശേരി അന്നില്ലാത്തത് കൊണ്ട് കോഴിക്കോട്ടേക്ക് ആണ് യാത്ര! കഴിഞ്ഞ ബോബെ യാത്ര മനസ്സില്‍ ഉള്ളത് കൊണ്ട് കഴിയാവുന്നതും ബോംബെയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നത് പോലും പേടിയായിരുന്നു! എയര്‍പോര്‍ടട്ടില്‍ വെച്ച് പരിചയപ്പെട്ട രണ്ടു തൃശൂരുകാരുമായി ഷെയര്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ ടാക്സി വിളിച്ചു പുറപ്പെട്ടു!

നിര്‍ഭാഗ്യവശാല്‍ എനിക്ക് എന്‍റെ സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു!!!!! ആദ്യമായി ഗള്‍ഫിലേക്ക് പുറപ്പെട്ട സ്വന്തം വീട് വാപ്പയുടെ ബിസിനസ് തകര്‍ന്നത് മൂലം നഷ്ട്ടപ്പെട്ടിരുന്നല്ലോ! ലീവിന് വന്നു തിരിച്ചു പോയ വാടക വീടിനു പകരം ഇപ്പോള്‍ വരുന്നത് സ്വന്തം വീട്ടിലേക്കാണ്! ഇക്ക പണിത വീട്!

തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപത്തുള്ള ഹോട്ടലില്‍ ഇക്ക കാത്തു നിന്നിരുന്നു.  ഇക്കയുടെ മാരുതി കാറില്‍ വീട്ടിലേക്ക്....! തൃശ്ശൂര്‍ ടൌണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ മണ്ണുത്തിക്കടുത്തുള്ള മുളയം എന്ന പ്രകൃതി സുന്ദരമായ ഗ്രാമം!

വീട്ടിലെത്തി.......................................................!

ഫോട്ടോ കടപ്പാട് - ഹരിഷ് തച്ചോടി

2 comments:

MT Manaf said...

ഈ കാണ്ഡം ഇപ്പോഴാ കണ്ടത്...
തുടരുക
ഭാവുകങ്ങള്‍

Phayas AbdulRahman said...

ഞാനും ദിപ്പഴാ കണ്ടത്.. ഇന്യിപ്പൊ ഇതു ഒന്നേന്നു തുടങ്ങണമല്ലൊ..?? ഗൊച്ചു ഗള്ളാ.. ഊട്ടി.. തണുപ്പ്... കുപ്പി.. അപ്പൊ എങ്ങനാ കാര്യങ്ങള്‍..?? അപ്പൊഴാ കാണണ്ടെ..?? :P