Sunday, 24 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം അഞ്ച്)


സൌദി അറേബ്യയിലെ ആദ്യത്തെ പെരുന്നാള്‍! ബാവക്ക തലേ ദിവസം പോയതാണ് കൂട്ടുകാരുമൊത്ത്‌ “പത്തിരി പരത്താന്‍”, സ്പെഷ്യല്‍ പെരുന്നാള്‍ ചീട്ടുകളി! കാക്കുവും ലത്തിയും അവരുടെ സ്വന്തക്കാരുടെ റൂമിലേക്ക്‌ പോയി! പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു ഒന്നും ചെയ്യാനില്ലാതിരുനത് കൊണ്ട് വെറുതെ ഓരോന്നോര്‍ത്തു കിടന്നു. നാട്ടിലെ പെരുന്നാളും വാപ്പയും ഉമ്മയും ഇക്കയും അനുജന്മാരും മനസ്സില്‍ ഓടിയെത്തി.

തലേ ദിവസം രാത്രി  തന്നെ ഉമ്മ പത്തിരി പരത്തി വെച്ചിട്ടുണ്ടാകും. പുത്തന്‍ ഡ്രെസ്സും ഇട്ടു, വാപ്പ ഒരു ചെറിയ കഷണം പഞ്ഞിയില്‍ പുരട്ടി തരുന്ന അത്തര്‍ ചെവിക്കുള്ളില്‍ തിരുകി വെച്ച് പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തു വെക്കാന്‍ ഉമ്മയെ ഓര്‍മപ്പെടുത്തിയിട്ടാണ് ഇറങ്ങുക. ദൂരെ നിന്നും നല്ല ഈണത്തില്‍ പള്ളിയില്‍ നിന്നും തക്ബീര്‍ വിളി കേള്‍ക്കാം. നിസ്കാരം കഴിഞ്ഞു ഖുതുബ (പ്രസംഗം) വേഗം അവസാനിപ്പിക്കാത്ത ഖത്തീബിനെ (പള്ളിയിലെ ഇമാം) മനസ്സില്‍ പ്രാകി. തേങ്ങാപ്പാലില്‍ കുതിര്‍ന്ന പത്തിരി പോത്തിറച്ചിയും കൂട്ടി ഒരു പിടി പിടിക്കുന്ന രംഗം ആണ് മനസ്സില്‍. പ്രസംഗം ഒന്നും തലയില്‍ കയറില്ല. തൊട്ടടുത്തിരുന്ന ഗഫൂറും സിറാജുവും മീറ്റിങ്ങിനു സമയമായെന്നു കണ്ണ് കൊണ്ട് അടയാളം തന്നപ്പോള്‍ പതുക്കെ എണീറ്റ് പുറത്തേക്കു നടന്നു. അന്ന് ഏതു സിനിമക്ക് പോകണം എന്ന് തീരുമാനിക്കാന്‍ ആണ് ഈ മീറ്റിംഗ്! വീട്ടില്‍ തിരിച്ചെത്തി പത്തിരിയും ഇറച്ചിക്കറിയുമായി യുദ്ധം നടത്തുമ്പോഴേക്കും ഉമ്മ ഉച്ചക്കുള്ള  ബിരിയാണിപ്പണിയിലേക്ക് കടന്നിട്ടുണ്ടാകും!

വാതില്‍ ആരോ തുറക്കുന്ന ശബ്ദം നാട്ടില്‍ നിന്നും സൌദിയിലേക്ക് തന്നെ തിരിച്ചെത്തിച്ചു. ബാവക്ക കയ്യിലുള്ള പൈസ തീര്‍ന്നപ്പോള്‍ അടുത്ത കെട്ട് എടുക്കാന്‍ വന്നതാണ്. പോവുബോള്‍ പറഞ്ഞു. ഊണ് കഴിക്കാന്‍ ആള് ഉണ്ടാവില്ല എന്ന്. അപ്പോഴാണ്‌ ഊണിന്റെ കാര്യം ഓര്‍ത്തത്! വിശക്കുന്നുണ്ടല്ലോ. പെരുന്നാള്‍ ആയത് കൊണ്ട് ഹോട്ടല്‍ മുടക്കം. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റും ഇനി നാല് മണിക്കേ തുറക്കൂ..

അടുക്കളയില്‍ ഒന്നും ഇല്ല! ബാവക്കാടെ റൂമില്‍ എത്തി നോക്കി. ഒരു പായ്ക്കറ്റ് ബ്രെഡും ജാമും കിട്ടി! ഒരു സുലൈമാനിയും ഉണ്ടാക്കി റൂമില്‍ വന്നിരുന്നു. പെരുന്നാള്‍.....ബ്രെഡില്‍ ജാം പുരട്ടി ആദ്യത്തെ കടി കടിക്കുമ്പോഴേക്കും വായില്‍ ഉപ്പുരസം കലര്‍ന്നിരുന്നു!

പെരുന്നാളായിട്ട് വീട്ടിലേക്കു ഫോണ്‍ വിളിക്കണം. തലേ ദിവസം വാങ്ങി വെച്ചിരുന്ന കോയിന്‍ നിറച്ച പ്ലാസ്റ്റിക്‌ കവറുമായി ബൂത്തിലേക്ക് നടന്നു. അമ്പതു റിയാലിന് നാല്പത്തിഎട്ടു കോയിന്‍ ആണ് കിട്ടുക. പോകുന്ന വഴിക്ക് പറയാനുള്ള കള്ളങ്ങള്‍ മനസ്സില്‍ കരുതി വെച്ചു. പുതിയ ഡ്രസ്സ്‌ എടുത്തതും ബിരിയാണി കഴിച്ചതും അടക്കം. പടച്ചവന്‍ സഹായിച്ചു. നുണ പറയേണ്ടി വന്നില്ല.  ബൂത്തിനടുത്തെത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്ക്! പിന്നെ വിളിക്കാം. തിരിച്ചു പോന്നു.   

തിരിച്ച് കഥയിലേക്ക്‌...ഇച്ചിരെ ഉത്തരവാദിത്വക്കുറവിന്റെ അസുഖം ഉണ്ടായിരുന്ന ബാവക്ക കാരണം അറബി ഭാഷ മുഴുവനുമല്ലെങ്കിലും നിത്യോപയോഗത്തിനു വേണ്ടവ വിചാരിച്ചതിലും വേഗം പഠിച്ചു. സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന വന്ദ്യവയോധികനായ ശങ്കരമേനോന്‍ മാഷും നാഗ്പൂരിലെ ജീവിതവും ഹിന്ദിയും എളുപ്പമാക്കി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ ഇന്ഗ്ലീഷും കൂടെക്കൂടി.

നല്ല നിലയില്‍ നടന്നു പോന്നിരുന്ന ആ സ്ഥാപനം നശിപ്പിക്കാന്‍ പതിവ് പോലെ രണ്ടു മലയാളികള്‍ എത്തി. അവര്‍ വന്നതിനു ശേഷം ബാക്കി ഉള്ള ഉത്തരവാദിത്വവും കൂടി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞു ബാവക്ക അവരുടെ കൂടെ കൂടി. അവസാനം ഇല്ലാത്ത വിസ കച്ചവടം നടത്തി ബാവക്ക നാട്ടിലേക്ക് മുങ്ങി. പോവുമ്പോള്‍ സ്പോണ്‍സര്‍ക്ക് രണ്ടു മാസത്തെ “വായ്ക്കുരി” കുടിശ്ശികയും എന്റെ ഏഴു മാസത്തെ ശമ്പളവും ഉണ്ടായിരുന്നു. നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത വിസയുടെ ലക്ഷക്കണക്കിന് രൂപ വേറെയും.

കുരുത്തക്കേട് കയ്യിലുണ്ടായിരുന്നെന്കിലും കസ്റ്റമേഴ്സിനെ കയ്യിലാക്കിയിരിക്കുന്ന ബാവക്ക പോയപ്പോള്‍ കമ്പനി നഷ്ട്ടതിലേക്ക് മൂക്ക് കുത്തി. കോണ്ട്രാക്റ്റ് ജോലികള്‍ നഷ്ട്ടപ്പെട്ടു. പിന്നെ പിന്നെ ശമ്പളം പോയിട്ട് അന്നന്നത്തെ അന്നത്തിനുള്ള റിയാലിന് കാത്തിരിപ്പായി. സ്പോണ്സര്‍മാരും തിരിഞ്ഞു നോക്കാതായി.

ഡ്രൈവറുടെ ആവശ്യം ഇല്ലാതിരുന്നത് കൊണ്ട് ലത്തീഫ് നാട്ടിലേക്ക് പോയി. അങ്ങിനെയിരിക്കെയാണ് ഒരു ദിവസം അയാള്‍, ഭാസ്ക്കരന്‍ ഞങ്ങളുടെ കൂടെ എത്തിപ്പെടുന്നത്. കാലത്ത് കട തുറന്നപ്പോഴാണ് ആളെ കണ്ടത്. മുടിയും താടിയും മാസങ്ങളോളം വൃത്തിയാക്കാതെ ഒരു പേക്കോലം. നാട്ടുകാരും വീട്ടുകാരും മരിച്ചു എന്ന് വിശ്വസിച്ചിരുന്ന ഭാസ്കരന്‍ ഒരു കാട്ടറബിയുടെ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയുകയായിരുന്നു. തല്ക്കാലം ഭക്ഷണവും തങ്ങാന്‍ ഒരിടവും അതായിരുന്നു അപേക്ഷ. .

അന്ന് രാത്രി അയാളുടെ കഥ കേട്ടപ്പോള്‍ ഞങ്ങളുടെ അനുഭവങ്ങള്‍ ഒന്നുമല്ലായിരുന്നു. നാട്ടില്‍ അത്യാവശ്യം ചുറ്റുപാടുള്ള ആളായിരുന്നു. നല്ല ഒരു വിസ കിട്ടിയപ്പോള്‍ കയറിപ്പോന്നു. ചെന്ന് പെട്ടത് “മസറ” എന്ന് പറയുന്ന പച്ചക്കറിത്തോട്ടത്തില്‍. സ്ഥലം എവിടെ ആണെന്ന് അയാള്‍ക്കും അറിയില്ല. ആഴ്ചയിലൊരിക്കല്‍ അറബി കൊണ്ട് വരുന്ന ഉണങ്ങിയ കുബ്ബൂസും വെള്ളവും ആണ് ജീവന്‍ നില നിറുത്താനുള്ള ഒരേ ഒരുപാധി. നാട്ടിലേക്ക്‌ പതിവായി കത്തുകള്‍ എഴുതി അറബിയുടെ കയ്യില്‍ കൊടുത്തിരുന്നു. ശമ്പളം മാസാമാസം അയാളുടെ കയ്യില്‍ കൊടുത്തിരുന്ന അഡ്രസില്‍ നാട്ടിലേക്ക് അയക്കുന്നുണ്ടാവും എന്നാണു കരുതിയിരുന്നത്. എങ്കിലും ഒരു ദിവസം കുബ്ബൂസ് എടുക്കാന്‍ പോയപ്പോള്‍ എല്ലാ അത് വരെ അയച്ച എല്ലാ കത്തുകളും ഡാഷ് ബോഡില്‍ നിന്നും കിട്ടിയതോടെ ആ പതിവ് നിറുത്തി. ശമ്പളവും എത്തിയിരിക്കാന്‍ വഴിയില്ലെന്നും മനസ്സിലായി. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി ഇറങ്ങി നടന്ന ഭാസ്കരന്‍ വഴിയില്‍ കണ്ട ഒരു വണ്ടിയില്‍ കയറി അടുത്തുള്ള ചെറിയ ഒരു പട്ടണത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും കടക്കാരന്‍ അറേഞ്ച് ചെയ്തു കൊടുത്ത ഫ്രീസര്‍ ഉള്ള വണ്ടിയില്‍ കയറി, ബോര്ടരില്‍ ഈതിയപ്പോള്‍ വണ്ടിയുടെ ഉള്ളിലുണ്ടായിരുന്ന ഫ്രീസറില്‍ കയറി ഒളിച്ചിരുന്നാണ് റിയാദില്‍ എത്തുന്നത്‌. ബോര്ടരില്‍ എന്തെങ്കിലും കാരണവശാല്‍ താമസിച്ചിരുന്നു എങ്കില്‍...നല്ല ഒരു ഫ്രഷ്‌ പീസായി വടിയായി മരവിച്ചു വണ്ടിക്കുള്ളില്‍ ഇരുന്നേനെ ആള്‍.

അങ്ങേരു പറഞ്ഞ കഥകള്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച ബിന്യാമിന്റെ “ആട് ജീവിതം” എന്നാ നോവല്‍ ഒറ്റയിരിപ്പിനു വായിച്ചപ്പോള്‍ ഭാസ്ക്കരന്‍ ആയിരുന്നു മനസ്സില്‍! അയാല്‍ പറഞ്ഞതെല്ലാം ശരിയായിരിക്കാമെന്നും തോന്നി. നാട്ടില്‍ പോകുന്ന കാക്കുവിന്റെ ഒഴിവില്‍ അങ്ങനെ ഭാസ്കരന്‍ ജോലി തുടങ്ങി..

ഒരു മാസത്തിനു ശേഷം....കാക്കു നാട്ടിലേക്ക് പോകുന്നു. ഒരു റൂമില്‍ രണ്ടു വര്‍ഷം. വല്ലാത്തൊരു അറ്റാച്ച്മെന്റ് ആയിരുന്നു. വലിയ പെരുന്നാളിന് ഇത്തയേം മക്കളേം കൊണ്ട് വീട്ടില്‍ പോകാന്‍ എന്ന് കാക്കുവിനെ കൊണ്ട് സത്യം ചെയ്യിച്ചു ഞാന്‍.

കാക്കു പോകുമ്പോള്‍ ഒരു കവറില്‍ വാപ്പാക്കുള്ള കത്തും പെരുന്നാള്‍ പൈസയായി മുന്നൂറ്റി അമ്പതു റിയാലും ഒരു കവറിലാക്കി കൊടുത്തു. കാക്കു കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു. “പെരുന്നാള്‍ ആവാനോന്നും ഞാന്‍ കാത്തു നില്‍ക്കില്ല. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോയി വാപ്പായേം ഉമ്മായേം കണ്ടു നീ പറഞ്ഞു തന്നത് പോലെ സുഖമാണ്...അല്ലലില്ലാതെ ജീവിക്കുന്നു എന്ന് പറഞ്ഞു ആശ്വസിപ്പിക്കാം എന്നാ ഉറപ്പും തന്നു.

പടച്ചവന്റെ കൃപയാല്‍ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും കാക്കുവിന് എന്റെ വീട്ടിലേക്കുള്ള വഴി കണ്ടു പിടിക്കാന്‍ സാധിച്ചില്ല. ആത്മാര്‍ത്ഥ സ്നേഹത്തിന് ഏറ്റ ആദ്യത്തെ പ്രഹരങ്ങളില്‍ ഒന്ന്!   

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം നാല്)


കുഞാവയും ഷാജിയും നാട്ടിലേക്ക് പോവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പക്ഷെ തോല്‍വി ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞത് പോലെ കാര്‍പ്പറ്റുകള്‍ കഴുകാന്‍ ഇനിയും ബാക്കി. ആര്‍ക്കും ആദ്യത്തെ ഉഷാര്‍ ഒന്നും ഇല്ല.

അന്ന് ഇശാ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും ഇറങ്ങി കട തുറക്കാനായി റോഡരികിലൂടെ നടന്നുവരുമ്പോള്‍ ഖഫീലിന്റെ കാഡിലാക്ക് കടയുടെ മുന്നിലേക്ക് ഒഴുകിയിറങ്ങുന്നത് കണ്ടു. ഓടി എത്തുമ്പോഴേക്കും രണ്ടുപേരും ഗേറ്റ് തുറന്നു കോമ്പൌണ്ടില്‍ കയറിയിരുന്നു. കടയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണെങ്കിലും ഇടതു വശത്തുള്ള ഗേറ്റിനു അടിയിലൂടെ കൈ ഇട്ടു ആ ഇരുമ്പിന്റെ കുറ്റി പൊന്തിച്ചാല്‍ ഗേറ്റ് തുറക്കാം. അത് നമ്മുടെ പ്രേം നസീറിനും ഗോവിന്ദന്‍ കുട്ടിക്കും അറിയാമായിരുന്നു.

അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നത് കൊണ്ട് അകത്തുണ്ടായിരുന്നവര്‍ക്ക് ഇരുന്നിരുന്ന പൊസിഷനില്‍ നിന്നും മാറുവാന്‍ പറ്റിയില്ല. ലത്തി ഒരു ബീഡിയും വലിച്ച് (ഏതെന്കിലും മലബാറിയുടെ കടയില്‍ നിന്നും തപ്പി പിടിച്ചു കൊണ്ടുവരും ബീഡി!) നമ്മുടെ നാട്ടില്‍ പോര്‍ട്ടര്‍മാര്‍ ഇരിക്കുന്നത് പോലെ തലയില്‍ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു കെട്ടി മുണ്ടും മടക്കിക്കുത്തി ഇരിക്കയായിരുന്നു. ഷാജിയും കുഞാവയും കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന ബ്ലാങ്കട്ടുകളുടെ മുകളില്‍ സുഖ നിദ്രയിലും. കട ധൃതിയില്‍ തുറന്നു വാണിംഗ് കൊടുക്കാനായി ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു.

ലത്തി അവന്റെ ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞു ഇരിക്കയായിരുന്നത് കൊണ്ട് നോ പ്രോബ്ലം. മറ്റു രണ്ടു പേരും “ഗുരുതരമായ” തെറ്റ് ആണല്ലോ ചെയ്തിരിക്കുന്നത്! മൂന്നു പേരെയും വരിയായി നിറുത്തി. കുന്നുകൂടി കിടക്കുന്ന കാര്‍പറ്റിലേക്കും കുഞാവയുടെയും ഷാജിയുടെയും ദയനീയമുഖങ്ങിലെക്കും മാറി മാറി നോക്കിയ സലാഹിന്റെ മുഖം ചുവന്നു തുടുത്തു. ആദ്യം നിന്നിരുന്ന കുഞാവയുടെ കരണക്കുറ്റി നോക്കി ആഞ്ഞുവീശി. എന്തോ ഒരു ആവേശത്തില്‍ തടുക്കാന്‍ ആഞ്ഞ എന്റെ കയ്യില്‍ തട്ടിയിട്ടും പാവം കുഞ്ഞാവ രണ്ടു വട്ടം കറങ്ങി നിലത്തിരുന്നുപോയി. രണ്ടാമതും അടിക്കനോങ്ങിയ ഖഫീലിന്റെ മുന്നിലേക്ക്‌ ഞാന്‍ കയറി നിന്നു. എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കൈ എന്തോ തന്നത്താന്‍ താഴ്ന്നു. കയ്യില്‍ അടി തട്ടിയ വേദനയാലോ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികസത്താലോ എന്റെ കണ്ണില്‍ നിന്നും കുടുകുടെ വെള്ളം ചാടുന്നുണ്ടായിരുന്നു. അത് കൊണ്ടായിരിക്കണം!

ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ഓഫീസില്‍ പോയിരുന്നു പതിവ് പോലെ സുലൈമാനിയും സിഗരറ്റുമായി ഗുസ്തി തുടങ്ങി. ഇനി എന്തായിരിക്കും സംഭവിക്കുക? ഞങ്ങള്‍ നാലുപേരും മുഖത്തോടുമുഖം നോക്കിയിരുന്നു. “യാ സിറാജ്”! എന്നെ തന്നെ! എവിടുന്നോ കിട്ടിയ ഒരു പിടി ധൈര്യവും സംഭരിച്ചു ഞാന്‍ ഓഫീസിലേക്ക് നടന്നു.

“എന്തിനു നീ അങ്ങനെ പെരുമാറി?” അടി തടയാന്‍ മുന്നില്‍ കയറി നിന്നത് എന്തിനെന്ന് ചോദ്യം! “നാട്ടില്‍ നിന്നും വരുമ്പോള്‍ അവരുടെ വീട്ടുകാര്‍ എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്‌ അത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്!” “ഓക്കേ..നോ പ്രോബ്ലം. ബാക്കിയുള്ള കാര്‍പ്പറ്റ് കൂടി തീര്‍ത്തിട്ടു അവര്‍ പൊക്കോട്ടെ. പക്ഷെ ടിക്കറ്റ്‌ സ്വന്തമായി എടുക്കുകയാണെങ്കില്‍ മാത്രം”. അങ്ങനെ അത് തീരുമാനമായി!

വന്നു ഒരു മാസത്തിനുള്ളില്‍ തന്നെ ഷാജിയും ഇണ്ടാവയും നാട്ടിലേക്ക്! നാട്ടുകാരും ബന്ധുക്കാരും കുറെയേറെ സാധനങ്ങള്‍ വാങ്ങിക്കൊടുത്തത് കൊണ്ട് പോക്കും രാജകീയം! പോകുന്ന സമയത്ത് അവര്‍ എന്നെ അന്വേഷിചിട്ടുണ്ടാവണം. നിസ്ക്കാരം കഴിഞ്ഞിട്ടും ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു.

തണുപ്പുകാലം! ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനത്തെ തണുപ്പ്. കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി അവിടത്തെ ഐസ് പോലത്തെ വെള്ളത്തില്‍ കുളിച്ച ആളാണ് ഞാന്‍! ആ എന്നോടാനോടാനോനാനോടാ തണുപ്പിന്റെ കളി!

പക്ഷെ സ്റ്റാഫ്‌ കുറവായത് കൊണ്ട് സൂപ്പര്‍വൈസര്‍ക്ക് തുണി കഴുകാന്‍ ഇറങ്ങേണ്ടി വന്നു! കഴുകിയ ഡ്രസ്സുകള്‍ ഫൈനല്‍ റൌണ്ട് കഴുകാനായി ഒരു വലിയ ടബ്ബില്‍ വെള്ളം തലേ ദിവസം തന്നെ നിറച്ചിടുമായിരുന്നു. ദിവസത്തിലെ ആദ്യത്തെ പ്രാവശ്യം കൈ ഒന്ന് മുങ്ങി കിട്ടണം. പിന്നെ തണുപ്പ് നോ പ്രോബ്ലം! പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൈകള്‍ രണ്ടും വേനല്‍ക്കാലത്ത് വിണ്ടു കീറി കിടക്കുന്ന നെല്‍പ്പാടം പോലെയായി. വെള്ള വസ്ത്രങ്ങള്‍ വേഗത്തില്‍ വെളുക്കാന്‍ ഉപയോഗിക്കുന്ന ക്ലോറക്സ്‌ തട്ടി മുറിവുകള്‍ പഴുത്തു. കുറച്ചു ദിവസം രണ്ടു കൈപ്പത്തിയിലും തുണി ചുറ്റി ഗ്ലൌസ്‌ ഇട്ടായിരുന്നു വാഷിംഗ്! എങ്കിലും കൈമുട്ടോളം ഉള്ള ഗ്ലൌസിനുള്ളിലൂടെ ക്ലോരക്സ് വെള്ളം മുറിവില്‍ തട്ടുമ്പോള്‍ “അനിര്‍വചനീയമായ ഒരു അനുഭൂതിയായിരുന്നു”! രാത്രിയില്‍ ഡെറ്റോള്‍ വെള്ളം കൊണ്ട് മുറിവുകള്‍ കഴുകുമ്പോഴും അതേ അനുഭൂതി തന്നെ! തുണികള്‍ കഴുകിയെടുക്കുമ്പോള്‍ പലപ്പോഴും ഓര്‍ത്തു..ഉമ്മയെയും വീട്ടില്‍ ജോലിക്ക് വന്നിരുന്ന ചന്ദ്രിക ചേച്ചിയേയും.. പിന്നീട് എപ്പോഴോ മുറിവുകള്‍ ഉണങ്ങി!

ക്രൂരനായ ഖഫീലിന്റെ കയ്യില്‍ നിന്ന് ഓടിയൊളിച്ചു രക്ഷപ്പെട്ടു വന്ന കാക്കു എന്ന് വിളിക്കുന്ന മലപ്പുറത്തുകാരന്‍ സൈതുക്ക വരുന്ന വരെ ബീക്കോം ഫാസ്റ്റ് ക്ലാസില്‍ പാസാവാത്ത ഞാന്‍, ഈ സൂപ്പര്‍വൈസര്‍... അലക്കല്‍ തുടര്‍ന്നു!

പ്രൊമോഷന്‍ കിട്ടിയത് ലത്തിയുടെ കൂടെ വണ്ടിയില്‍ ഹോസ്പിറ്റലിലെ കഴുകുവാനുള്ള തുണികള്‍ എടുക്കുവാന്‍ പോകുവാന്‍ ആയിരുന്നു. വിദ്യാഭ്യാസം കുറവായത് കൊണ്ട് എല്ലായ്പ്പോഴും എണ്ണത്തില്‍ കുറവോ കൂടുതലോ വന്നിരുന്നത് കൊണ്ടാണ് സൂപ്പര്‍വൈസരെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഇട്ടത്.

ആദ്യത്തെ ദിവസം മറക്കില്ല! അല്ലെങ്കില്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ആദ്യമായി നടക്കുന്ന സംഭവങ്ങള്‍ മറക്കാന്‍ സാധിക്കില്ലല്ലോ? സുമേസിയിലുള്ള ആശുപത്രിയില്‍ എത്തി. ലത്തിക്ക് പരിചയമുള്ളത് കൊണ്ട് നേരെ അഴുക്ക് തുണികള്‍ കൂട്ടിയിടുന്ന സ്റ്റോറില്‍ ചെന്ന് എല്ലാം എണ്ണി തിട്ടപ്പെടുത്തി കെട്ടുകള്‍ ആക്കി വെച്ചു. അവനും കൂടെയുണ്ട് സഹായത്തിന്! കഴിഞ്ഞില്ലേ പോകാം എന്ന് പറഞ്ഞ എന്നോട് “ഇക്കാ... ഒരു സ്റ്റോര്‍ കൂടി ബാക്കി ഉണ്ടെന്നു” പറഞ്ഞു അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി. ചെറിയ സ്റ്റോര്‍ ആണ്. ഇവിടെ കൂട്ടിയിടുന്ന തുണികള്‍ ഓപ്പറേഷന്‍ തിയറ്ററിലെതാണ്. ഇക്ക വരണ്ട. ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞ ലത്തിയെ അവഗണിച്ചു ഞാനും ഉള്ളിലെത്തി തുണികള്‍ എണ്ണിത്തുടങ്ങി. എണ്ണുന്നതിനിടയില്‍ കയ്യില്‍ എന്തോ തടഞ്ഞപ്പോള്‍ പെട്ടെന്ന് കൈ വലിച്ചു. “അത്” കയ്യില്‍ ഒട്ടിപ്പിടിചിരിക്കുന്നു. ഇത്ര വലിയ ബബിള്‍ഗമോ? ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. നല്ല ചുവന്ന നിറത്തില്‍ ഒരു ഇറച്ചിക്കഷണം! ഏതെങ്കിലും മിസരി ഡോക്റ്റര്‍ രോഗി അറിയാതെ മുറിച്ചെടുത്തതായിരിക്കും..ലത്തി പിറുപിറുത്തു! എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി! അതാ വരുന്നു അന്ന് രാവിലെ കഴിച്ച പട്ടാണി റൊട്ടി! അഴുക്ക് തുണികള്‍ ആയത് കൊണ്ട് ചര്‍ദ്ദിക്കാന്‍ വേറെ സ്ഥലം നോക്കി പോവേണ്ടി വന്നില്ല! അതോടു കൂടി രോഗം വന്നാല്‍ കൂടി ആശുപത്രിയിലേക്ക് പോവില്ലായിരുന്നു.

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം മൂന്ന്)


പുറംലോകം കണ്ടിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. പള്ളിയില്‍ പോകുന്ന സമയം മാത്രം ഒരു ആശ്വാസം! ആയിടെയായി പള്ളിയില്‍ ഇരിക്കാന്‍ ഇഷ്ട്ടം കൂടിയോ? മടുത്തിരിക്കുന്നു. കുഞാവയും ഷാജിയും നാട്ടിലേക്ക് തന്നെ തിരിച്ചു പോണമെന്ന വാശിയിലാണ്. അവരുടെ ബന്ധുക്കളൊക്കെ മിക്കവാറും ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്‍റെ ഒരു എളാപ്പ മാത്രമെ എന്‍റെ അറിവില്‍ അവിടെ സൌദിയില്‍ ഉള്ളൂ. ഇവിടെ ഒരു വിളിപ്പാടകലെ കിടക്കുന്ന എളാപ്പ എന്നാ ആ സാധനത്തെ ഒരു പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഈ പത്ത് വര്‍ഷവും നേരില്‍ കണ്ടിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു!

ഞാനും ലത്തിയും പ്രാരാബ്ധക്കാരാണ്! വാപ്പാടെ ബിസിനസ് ഒക്കെ മോശം. ജ്യേഷ്ട്ടന്‍ മെഡിസിന് പഠിക്കുന്നു. അനുജന്മാരും മുതിര്‍ന്നിട്ടില്ല. ഉത്തരവാദിത്വം ഉണ്ട്. എങ്ങിനെയും പിടിച്ചു നിന്നെ പറ്റൂ. ലത്തിയും വലിയ ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. എത്ര ദുഃഖം ഉണ്ടെങ്കിലും ലത്തി വാ തുറന്നാല്‍ നമ്മള്‍ ചിരിച്ചിരിക്കും. തമാശക്കാരനാണ്. നാട്ടില്‍ അവനെ വിളിക്കുന്നത്‌ “തീവണ്ടി തയ്യ്‌” എന്നാണ്. ഒരു ദിവസം ഒരു സഞ്ചിയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരാള്‍ ചോദിച്ചു. എങ്ങോടാ പുള്ളേ പോണ്? ഒരു തീവണ്ടീടെ തയ്യ്‌ വാങ്ങാനാ!

അന്ന് ഉച്ച മുതല്‍ ഷാജിയും ഇണ്ടാവയും പെട്ടെന്ന് ഒരു മിന്നല്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഇനി പണിയെടുക്കുന്നില്ല! എത്രയും പെട്ടെന്ന് നാട്ടിലേക്ക്. അതാണ്‌ ഉറച്ച തീരുമാനം.  

വൈകുന്നേരമായപ്പോള്‍ ബാവക്ക പറഞ്ഞറിഞ്ഞു ഖഫീല്‍ വരുന്നു. അപ്പോള്‍ ഷാജിയുടെയും കുഞ്ഞാവയുടെയും (ഇണ്ടാവ എന്നാ ഞങ്ങള്‍ വിളിക്ക്യാ) കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവും.

പടച്ചോനെ..എങ്ങിനെ ഉണ്ടായിരിക്കും ഈ സാധനം? അലാവുദ്ദീനും അത്ഭുത വിളക്കിലും പണ്ടത്തെ കഥകളിലും വായിച്ചറിഞ്ഞ പോലെയുള്ള ആളുകള്‍ ആവുമോ? കാത്തിരുന്നു. ഇശാ നിസ്കാരം കഴിഞ്ഞപ്പോള്‍ അവരെത്തി. ഖഫീല്‍ അല്ല ഖഫീല്‍മാര്‍! അദീബും സലാഹും...രണ്ടാളും പങ്കു കച്ചവടക്കാരാണ്. കൌണ്ടറില്‍ തന്നെ ഉണ്ടായിരുന്ന ഞാന്‍ ഏന്തിവലിഞ്ഞു നോക്കി.

ഒരു ബല്ലിക്കാട്ടെ കാര്‍ ഒഴുകി വന്നു. കാഡിലാക്‌ ആണെന്ന് ബാവക്ക പറഞ്ഞു. നമ്മുടെ നാട്ടിലെ മുതലാളിമാരെ പോലെ കാറിനെ പിന്‍സീറ്റില്‍ രണ്ടു കയ്യും വിരിച്ചു പിടിച്ചു ഇരിക്കുന്നുണ്ടാവും എന്ന് പ്രതീക്ഷിച്ചു നിന്നിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ചുള്ളന്‍ ചെക്കന്മാര്‍ കാറില്‍ നിന്നും ചാടിയിറങ്ങി.

അദീബ് – ഉയരം കുറഞ്ഞ നമ്മടെ പ്രേംനസീര്‍ തന്നെ! സലാഹ് – ഗോവിന്ദന്‍കുട്ടികുട്ടിയും. സ്വഭാവവും അത് തന്നെ എന്ന് പിന്നീട് മനസ്സിലായി! രണ്ടു പേരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍. അമേരിക്കയിലാണത്രേ പഠിച്ചത്.

പുതിയ ആളുകളെ വിളിപ്പിച്ചു. ഇംഗ്ലീഷില്‍ ആണ് സംസാരം. പാസ്പോര്‍ട്ട് നോക്കി പേര് വിളിച്ചു. സ്കൂളില്‍ മാഷമ്മാര് പേര് വിളിക്കുമ്പോ പറേണ പോലെ ഹാജര്‍ എന്ന് പറയണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ബാവക്ക അറബിയില്‍ ആണ് അവരോടു സംസാരിക്കുന്നത്. അതുകൊണ്ട് ഭാഗ്യത്തിന് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നെ പറ്റി സ്പെഷ്യല്‍ ആയി എന്തോ പറഞ്ഞു കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് മാത്രം ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടി! ലത്തിക്ക് ഒരു തലയാട്ടും മറ്റു രണ്ടാള്‍ക്കും ഉഗ്രന്‍ രണ്ടു മൂളലും ആയിരുന്നു അഭിവാദ്യങ്ങള്‍!

വേറെ ഒന്നും സംസാരിച്ചില്ല. സുലൈമാനിക്കും സിഗരറ്റിനും ഒരു ഒഴിവും ഉണ്ടായിരുന്നില്ല. മീഡിയേറ്റര്‍ ആയ എന്നെ വിളിച്ചു പിണങ്ങി നില്‍ക്കുന്ന രണ്ടാളോടും സംസാരിപ്പിച്ചു. ഒത്തുതീര്‍പ്പ് ഉണ്ടായില്ല. അന്ത്യശാസനം കിട്ടി. നാളെ ഒരു ലോഡ്‌ കാര്‍പറ്റ് വരുന്നു കഴുകാന്‍. മൂന്ന് ദിവസത്തിനുള്ളില്‍ കഴുകി അവസാനിപ്പിച്ചാല്‍ അവര്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ പോകാം. മഅസ്സലാമ പറഞ്ഞു പ്രേം നസീറും ഗോവിന്ദന്‍കുട്ടിയും പോയി.

പിറ്റേ ദിവസം കാര്പറ്റുകള്‍ എത്തി. മൂന്ന് ദിവസം അല്ല ഒരു മാസം വേണ്ടി വരുമായിരുന്നു അത് തീര്‍ക്കാന്‍. മഷീന്‍ ഒന്നുമില്ല. ഒക്കെ മാനുവല്‍ ആണ്. വെള്ളമൊഴിച്ചു സോപ്പിട്ട് കഴുകി മുകളില്‍ പിടിച്ചിട്ടുള്ള ഇരുമ്പ് ബാറിലേക്ക് കയറ്റി ഇടണം. വെള്ളം നനഞ്ഞ കാര്‍പറ്റ് പൊറോട്ടക്ക് മാവ് കുഴച്ച പോലെയാണ് കിടക്കുന്നത്! എല്ലാ ദിവസവും രാത്രി ഏറെ വൈകിയും ഞങ്ങള്‍ സര്‍ക്കസ്‌ തുടര്‍ന്നു. ശരീരം ആസകലം ഒടിഞ്ഞു നുറുങ്ങിയ വേദനയായിരുന്നു. ആ ഒരാഴ്ച നാടിനെയോ വീടിനേയോ ഓര്‍ക്കാന്‍ നേരം കിട്ടിയില്ല എന്നതാണ് സത്യം! ഇനിയും കിടക്കുന്നു മൂന്ന് ദിവസം കൂടി കഴുകാനുള്ള കാര്പറ്റുകള്‍ ബാക്കി.

അന്ന് ഇശാ നിസ്കാരത്തിനു കൂടി പോവാതെ ഞങ്ങള്‍ പണിയില്‍ ആയിരുന്നു. നിസ്കാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ഗേറ്റില്‍  ആരോ മുട്ടുന്ന ശബ്ദം! ആരായിരിക്കും? പടച്ചോനെ മുത്തവ എന്നും പറഞ്ഞു ഹരിഹര്‍നഗര്‍ സിനിമയില്‍ മുകേഷ്‌ തോമസ്കുട്ടീ വിട്ടോടാ എന്ന സ്റ്റെപ്പില്‍ നിന്ന ബാവക്കാനെ പിന്നെ മഷി ഇട്ടു നോക്കിയിട്ടും കണ്ടില്ല!

വാതിലിലെ മുട്ട് ചവിട്ടു ആയി മാറിയിരിക്കുന്നു. രണ്ടും കല്‍പ്പിച്ചു വിറയ്ക്കുന്ന കരങ്ങളോടെ ഗേറ്റ് തുറന്നു. സലാം പറയാനൊന്നും അപ്പോള്‍ തോന്നിയില്ല. രണ്ടു മൂന്ന് അറബി വസ്ത്രധാരികള്‍ അകത്തേക്ക് ഇടിച്ചു കയറി. ഉള്ളിലേക്ക് നടന്നു. ഏറ്റവും പിന്നില്‍ കടന്ന ആളുടെ കൈകളില്‍ എന്‍റെ നെഞ്ചിലെ രോമമടക്കം കൂട്ടിപ്പിടിച്ച ഷര്‍ട്ടിനുള്ളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു!

കടയുടെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ബാവക്കയെയും അവര്‍ പൊക്കി. പൊക്കുന്ന വഴിക്ക് ഒരെണ്ണം കൊടുത്തോ എന്നൊരു സംശയം! പട്ടിക്ക് ഏറു കിട്ടിയപോലെയുള്ള ഒരു സമണ്ട് ആയിരുന്നു ആ തോന്നലിനു ആധാരം!

എല്ലാവരെയും വരിയായി ഇടിവണ്ടിക്കുള്ളില്‍ കയറ്റി. അപ്പോഴേക്കും പള്ളിയില്‍ നമസ്കാരം കഴിഞ്ഞിരുന്നത് കൊണ്ട് വണ്ടിക്കടുത്തു ആളുകളും ഉണ്ടായിരുന്നു. കൊലപാതകക്കേസില്‍ പിടികൂടിയ ജയില്പുള്ളികളെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ഒരു പ്രതീതിയായിരുന്നു. തൊട്ടടുത്ത മുത്തവ ഓഫീസില്‍ എത്തി. ഒരു പത്ത് മിനിറ്റ്‌ ക്ലാസ്‌. അത് കഴിഞ്ഞു ഒപ്പും ഇടീച്ചു ഒരു വാണിങ്ങും തന്നു പോക്കൊളാന്‍ പറഞ്ഞു. ഏതായാലും ആ സംഭവത്തിന്‌ ശേഷം റൂമില്‍ നിസ്ക്കരിക്കല്‍ ഒഴിവാക്കി!

ഒരു മുതവ കഥ കൂടി പറഞ്ഞു ഇന്നത്തെ “തോന്നിവാസം” (തോന്നിവാസം എന്നാ വാക്കിന് എന്‍റെ പ്രിയ സ്നേഹിതന്‍ നാമൂസിനോട് കടപ്പാട്!) അവസാനിപ്പിക്കാം. പറഞ്ഞു കേട്ട കഥ ആണേ! ആരും കാര്യമായിട്ടു എടുക്കരുതെ! സിനിമാഗാനം വെയ്ക്കുന്നത് മമ്നൂ (നിരോധനം) ആയിരുന്നു. അയാള്‍ ഉച്ചക്ക് പാട്ട് കേട്ടിരിക്കുമ്പോള്‍ ആണ് മുത്തവമാര്‍ കയറി വന്നത്. പെട്ടെന്നായത് കൊണ്ട് പാട്ട് നിറുത്താനും പറ്റിയില്ല പാവത്തിന്. ഒരു പഴയ മലയാള സിനിമാഗാനം..”ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിനു പോയി..രാജ കൊട്ടാരത്തില്‍ വിളിക്കാതെ...”.

ദേഷ്യത്തോടെ മുതവ ആ മനോഹര ഗാനത്തിന്റെ അര്‍ഥം ചോദിച്ചു. ഗാന പ്രേമി തനിക്കറിയാവുന്ന അറബിയില്‍ വിശദീകരിച്ചു കൊടുത്തു.

“ഈശ്വരനോരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ – ദൈവം ഫീ റൊ സദീക്‌ ബൈത്..ഫീ..അക്കല്‍..ഹുവ മാഫി കലാം”

അര്‍ഥം മനസ്സിലായത്‌ കൊണ്ടോ മനസ്സിലാവാത്തത് കൊണ്ടോ ചെവിടടക്കം ഒരടി ആയിരുന്നു ഫലം! അദ്ദേഹം ഊഹിച്ചത് ഇങ്ങനെ ആയിരിക്കാം. പടച്ചോന്‍ കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനു പോയി..വിളിക്കാതെ! ആര്‍ക്കായാലും വരില്ലേ ദേഷ്യം!

Tuesday, 12 April 2011

ഓര്‍മക്കുറിപ്പുകള്‍ (സൗദി അറേബ്യന്‍ കാണ്ഡം രണ്ട്)


സുബ്ഹി ബാങ്ക് കൊടുത്തു. പക്ഷെ നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. ഗള്‍ഫ്‌ നാട്ടിലെ ആദ്യത്തെ ദിവസം. ഐശ്വര്യമായി തന്നെ ആയിക്കോട്ടെ. മസ്ജിദ്‌ തൊട്ടടുത്ത്‌ തന്നെ. നമ്മുടെ നാട്ടിലെ പോലെ അല്ല. സാമാന്യം നല്ല ആളുകള്‍ ഉണ്ട് നിസ്ക്കരിക്കാന്‍. നിസ്കാരം കഴിഞ്ഞു റൂമില്‍ എത്തി. എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു.

ഒരു ചായ കിട്ടിയിരുന്നെങ്കില്‍......വീട്ടില്‍ മക്കള്‍ എണീറ്റത് മണത്തറിഞ്ഞു ചായ കൊണ്ട് വന്നു തന്നിരുന്ന പ്രിയപ്പെട്ട ഉമ്മായെ ഓര്മ വന്നു! രക്ഷയില്ല. കിച്ചനിലേക്ക് നടന്നു. പൊടിയും പഞ്ചസാരയും കണ്ടു ഭാഗ്യം! ചായ കുടിക്കുമ്പോള്‍ തോന്നി ഒരു ന്യൂസ്‌ പേപ്പറും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്...

ഏഴു മണിക്ക് ജോലി തുടങ്ങണം. ഒരു വലിയ ലാണ്ടറി (ഡ്രൈ ക്ലീനിംഗ് ഷോപ്പ്) ആണ്. പക്ഷെ അത് ഒരു ഒന്നൊന്നര ലാണ്ടറി തന്നെ ആയിരുന്നു. പത്തു പതിനഞ്ച് വാഷിംഗ് മഷീനുകള്‍ നിരന്നിരിക്കുന്നു. സ്റ്റാര്‍ വാര്‍സ് സിനിമയിലെ പോലെയുള്ള റോബോട്ടുകളെ പോലെ മൂന്നു കാല്‍ ഉള്ളവ. ഉണ്ണിയേട്ടന്‍റെ കൊപ്രമില്ലിലെ മിഷ്യന്‍ ഓര്മ വന്നു. വേറെയും വലിയ മഷീനുകള്‍ അടുത്തടുത്തായി.. വാഷിങ്ങിനു ഷാജിയും കുഞാവയും. ലത്തി ഡ്രൈവര്‍ ആണ്. ബീക്കോം ഫസ്റ്റ് ക്ലാസ്സില്‍ പാസാവാത്ത നമ്മള് സൂപ്പര്‍വൈസറും!

ഒരു മല പോലെ വെള്ള തുണികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിലെ മൊത്തം ബെഡ്, പില്ലോ, ടേബിള്‍ ഷീറ്റുകളും മറ്റും ആണ്. അത് കൂടാതെ കമ്പനിയുടെ സ്വന്തം കൌണ്ടറില്‍ വരുന്നത് വേറെ. പഴയ സ്റ്റാഫുകള്‍ അത് സോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ പുതിയ ആളുകള്‍ക്ക് മൂന്നു ദിവസം ഒക്കെ നോക്കി പഠിക്കാനുള്ള പ്രോബെഷനരി പിരീഡ്. അത് കഴിഞ്ഞാല്‍ കമ്പനിയുടെ സ്വന്തം ആളുകള്‍ അല്ലാത്ത, ഞങ്ങളെക്കാള്‍ രണ്ടിരട്ടി ശമ്പളം കൊടുക്കുന്ന  പഴയ സ്റ്റാഫിനെ പിരിച്ചു വിടും (ശമ്പളത്തെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ!). ഒക്കെ തൂത്ത് നിലം പരിശാക്കാനല്ലേ ഞങ്ങള്‍ എത്തിയിരിക്കണേ...

ബാവക്ക കടയുടെ ഷട്ടര്‍ പൊക്കുന്ന ശബ്ദം കേട്ട് അകത്തു കൂടി തന്നെ അങ്ങോട്ട്‌ നടന്നു. അതിനുള്ളിലും രണ്ടു മൂന്നു മഷീനുകള്‍. ഒരോന്നിന്റെ മുകളിലും ചെറിയ വള്ളം തല തിരിച്ചു വെച്ചപോലെ എന്തോ ഉണ്ട്. വസ്ത്രങ്ങള്‍ ഇസ്തിരി ഇടാനുള്ള സ്റ്റീം മഷീന്നുകള്‍ ആണത്. ഒക്കെ കൂടി നേരത്തെ പറഞ്ഞ സ്റ്റാര്‍ വാര്‍സ് സ്റ്റൈല്‍ തന്നെ!

കസ്റ്റമേഴ്സ് വന്നു തുടങ്ങി. തലേ ദിവസം ക്ലീന്‍ ചെയ്യാന്‍ കൊടുത്ത ഡ്രെസ്സുകള്‍ വാങ്ങാനുള്ള വരവാണ്. ഭാഷ ഒരു പ്രശ്നം തന്നെ. ആകെകൂടി അറിയാവുന്നത് മാമുക്കോയയുടെ “അസ്സലാമുഅലൈക്കും...വ അലൈക്കുമുസ്സലാം” ആണ്. ഇതിനിടക്ക്‌ കാലത്തെ പ്രാതല്‍.. പട്ടാണി റൊട്ടിയും ഫൂലും. ആ വലിയ റൊട്ടിയുടെ ചുറ്റും എല്ലാവരും വട്ടമിട്ടിരുന്നു യുദ്ധത്തിലേര്‍പ്പെട്ടു.

ളുഹര്‍ ബാങ്ക് കൊടുത്തു. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി ബാവയ്ക്ക കടയില്‍ ഇരുന്നു. ബാവക്ക വകയിലെ ഒരു അമ്മായിയുടെ മകനാണ്. അന്നത്തെ രണ്ടായിരം റിയാല്‍ ആണ് വിസക്കായി അറബി ആവശ്യപ്പെട്ടത് എന്നാണു ബാവക്ക പറഞ്ഞറിഞ്ഞത്! പള്ളിയില്‍ പോണ്ടേ ഇക്കാ? ഇക്ക ഒന് തലയാട്ടി. പോണം എന്നോ പോണ്ട എന്നും അര്‍ത്ഥമാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടെ പുറത്തു നിന്നും ഒരു ശബ്ദം. “അസ്സലാഹ്..അസ്സലാഹ്”. ഒന്ന് കൂടി താഴ്ന്നു ഇരുന്നു ബാവക്ക മിണ്ടരുത് എന്ന് ആംഗ്യം കാട്ടി! കര്‍ട്ടന്റെ മറവിലൂടെ പതുക്കെ വെളിയിലേക്ക് നോക്കി ഒരു ചുവപ്പ് ജി എം സി വണ്ടി. മുത്ത്വവയുടെ വണ്ടി ആണ്. ഒന്ന് രണ്ടു പ്രാവശ്യം കൂടി സലയുടെ കാര്യം ഓര്‍മിപ്പിച്ചു വണ്ടി അകന്നു പോയി. എന്തിനാ ഈ കള്ളത്തരം കാണിക്കണേ..പള്ളിയില്‍ പോയാ പോരെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു...ചോദിച്ചില്ല! മനസ്സ്  വായിച്ചറിഞ്ഞ പോലെ ബാവക്ക പിറുപിറുത്തു. പുറത്തധികം കറങ്ങി നടക്കണ്ട. അക്കാമ ഇല്ലാത്തതാ. ഐ ഡി കാര്‍ഡിന്റെ പേരാണ് അക്കാമ. റൂമില്‍ നിസ്ക്കരിച്ചു.

ഉച്ച ഭക്ഷണത്തിനായി രണ്ടു മണിക്ക് കട അടച്ചു. ഇനി അസര്‍ കഴിഞ്ഞേ തുറക്കൂ. ഉച്ചക്ക് പച്ചരി പോലെയുള്ള അരി കൊണ്ട് ചോറും ചിക്കന്‍ കറിയും. കറി ആരാണാവോ വെച്ചത്? ചിക്കന്റെ അഞ്ചാറ് പീസുകള്‍ വെള്ളത്തില്‍ തെളിഞ്ഞു കാണാം. പനി പിടിച്ചു ക്ഷീണിച്ച കോഴി ആണെന്ന് തോന്നുന്നു. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ പാറകള്‍ തെളിഞ്ഞു കാണുന്നതു ഓര്മ വന്നു ആ കറിയും കഷണങ്ങളും കണ്ടപ്പോള്‍.

അസറിന് ശേഷം ബാവക്ക താക്കോല്‍ എടുത്തു തന്നു കട തുറക്കാന്‍. പത്തു പതിനഞ്ച് താക്കോലുകള്‍ തൂങ്ങിക്കിടക്കുന്ന ആ താക്കോല്‍ കൂട്ടം കയ്യില്‍ കിട്ടിയപ്പോള്‍ ഒരു അഹങ്കാരം തോന്നിയോ? കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു കാലത്തേക്കെങ്കിലും ഈ താക്കോല്‍ കൂട്ടം സ്വന്തമാകുമെന്നു അന്ന് വിചാരിച്ചിരുന്നുവോ?

ഇപ്പോഴാണ് കടയിലെ തിരക്ക് കണ്ടറിഞ്ഞത്. നില്‍ക്കാനോ ഇരിക്കാനോ നേരം കിട്ടിയില്ല. പാക്ക്‌ ചെയ്യാനും ബില്ല് വാങ്ങി സാധനങ്ങള്‍ എടുത്തു കൊടുക്കാനും തുടങ്ങി ഈ സൂപ്പര്‍വൈസര്‍!
മഗരിബ് ബാങ്ക്. അസറിന് കാണാതിരുന്ന മുത്തവമാരുടെ പേടകം പൂര്‍വാധികം ശക്തിയോടു കൂടി തുടര്‍ച്ചയായി ചുറ്റുന്നുണ്ടായിരുന്നു. നിസ്കാരത്തിനു ശേഷം കടയില്‍ തിരക്കോട് തിരക്കായി. ഇശാ ബാങ്ക് കൊടുത്തപ്പോള്‍ ആണ് ഒന്ന് കുറഞ്ഞത്.

ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ എത്തിയിട്ട്. നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോയി. നിസക്കരിക്കാന്‍ കുറച്ചു നേരം ബാക്കിയുണ്ടായിരുന്നു. മലയാളികള്‍ ഒന്ന് രണ്ടു പേരെ കണ്ടു. തൊട്ടടുത്ത്‌ ബൂഫിയ നടത്തുന്ന ഹംസക്ക. “ഫ്രീലാന്‍സ് പ്ലംബര്‍മാരായ” സലാംക്ക, കീരിക്കാടന്‍ അബ്ദുള്ളക്ക, ഇരുമ്പ് സൈതു. നിസ്കാരം കഴിഞ്ഞു കടയിലെത്തി. പിന്നെ കാര്യമായ തിരക്കൊന്നും ഉണ്ടായില്ല.

പിന്നെയും രസം പോലത്തെ കോഴിക്കറിയും കുബ്ബൂസും. അപ്പോള്‍ ഇതാണ് കുബ്ബൂസ്! ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ പറഞ്ഞു മാത്രം കേട്ടിട്ടുള്ള സാധനം. വാട്ടവെള്ളക്കറിയും കൂട്ടി കഴിക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു രുചിയും തോന്നിയില്ല.

രാത്രിയായി! കുളി കഴിഞ്ഞു. എല്ലാവരും സിനിമ കാണാന്‍ ഇരുന്നു. ബാവക്കാടെ ആണ് ടീവി. ആള്‍ ബത്ത എന്നാ സ്ഥലത്ത് പോയി ഒരാഴക്കലെക്കുള്ള സീഡിയുമായി വരും. സിനിമ കാണാന്‍ എന്തോ ഒരു ഉഷാര് തോന്നിയില്ല. കട്ടിലിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറി! വെറുതെ കണ്ണടച്ച് കിടന്നു.

പകലിന്റെ തിരക്കില്‍ നാടും വീടും മറന്നുപോയിരുന്നു. വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞു വാപ്പയും ഉമ്മയും മക്കളും കുറച്ചു നേരം ഒരുമിച്ചു ഇരുന്നു അന്നത്തെ വിശേഷങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. ഒരു വിങ്ങല്‍ നെഞ്ചിനുള്ളില്‍ നിന്നും വന്നു ചങ്കില്‍ തടഞ്ഞിരുന്നു. കണ്ണുനീര്‍ അടക്കി നിറുത്താനായില്ല. ഏങ്ങിയെങ്ങിക്കരഞ്ഞു. മനസ്സിനോരാശ്വാസം!

ഒരു ദിവസം കൂടി എരിഞ്ഞടങ്ങി.

(തുടരും.....സഹിച്ചേ പറ്റൂ!)

സ്നേഹത്തോടെ സ്വന്തം സിറൂസ്!

Saturday, 26 March 2011

ഓര്‍മക്കുറിപ്പുകള്‍ (സൌദി അറേബ്യന്‍ കാണ്ഡം) ഒന്ന്


ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള ഒരു രാത്രി. വിറയാര്‍ന്ന കാലുകള്‍ വിമാനത്തിന്‍റെ പടിയില്‍ നിന്നും നിലത്ത് തൊട്ടു. ഏതു കാലാണാവോ ആദ്യം നിലത്ത് കുത്തിയത്? വലതോ അതോ ഇടതോ? ഓര്‍മയില്ല..പക്ഷെ പിന്നീടുള്ള സംഭവങ്ങള്‍ കുത്തിയത് ഇടതു കാല്‍ തന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്നവ ആയിരുന്നു.

റിയാദ്‌ വിമാനത്താവളം. ഞങ്ങള്‍ നാല് പേര്‍. മൂന്നു ആലുവക്കാരും ഞാനും (തൃശ്ശൂര്‍). കൂട്ടത്തില്‍ ഇച്ചിരി വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മറ്റു മൂന്നുപേരെയും നേര്‍വഴിക്ക് നയിക്കാന്‍ എന്നെ ആയിരുന്നു അവരുടെ ബന്ധുക്കള്‍ തിരഞ്ഞെടുത്തത്. ഷാജി, കുഞ്ഞാവ, ലത്തീഫ്. വിമാനമിറങ്ങി മുന്നേ പോകുന്ന ആടുകളുടെ പിന്നാലെ ഞങ്ങളും കൂടി. ദോഷം പറയരുതല്ലോ. അറക്കാന്‍ കൊണ്ടുവന്ന ആടുകളോടുള്ളത് പോലെയുള്ള നല്ല പെരുമാറ്റം പോലീസുകാരുടെ. പിച്ചക്ക് വന്ന തെണ്ടിയോടെന്ന പോലെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് തട്ടിപ്പറിച്ച് മുഖത്തേക്കും പാസ്പോര്ട്ടിലെക്കും നോക്കി എന്തോ അലറിയ കൌണ്ടറിലെ കറുത്ത് തടിച്ച പെണ്ണുമ്പിള്ള. രണ്ടു ഡപ്പി കണ്മഷി വാരിത്തേച്ച അവരുടെ പേടിപ്പിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രമേ കാണാനുള്ളൂ. ഒന്നും മനസ്സിലാവാതെ കയ്യിലുള്ള അരക്കിലോ പേപ്പര്‍ സമക്ഷം മുമ്പാകെ വെച്ചു. അതില്‍ നിന്നും വിസയുടെ പേപ്പര്‍ എടുത്തതിനു ശേഷം ബാക്കിയൊക്കെ കൂടി ഒരേറ് വെച്ചു തന്നു!

പുറത്തു ബാവക്കയും കരീം അളിയനും കാത്തുനിന്നിരുന്നു. ആദ്യയാത്രയുടെ പകപ്പ് കൊണ്ടും കത്തിയും മുള്ളും ഏതു കയ്യിലാ പിടിക്കേണ്ടത് എന്നറിയാത്തത് കൊണ്ടും ഒന്നും കഴിക്കാതെയിരുന്ന ഞങ്ങള്‍ക്ക് കിട്ടി ഓരോ ബര്‍ഗറും പെപ്സിയും! ജീവിതത്തില്‍ ആദ്യമായി കാണുന്ന സാധനം. കഴുത്തറുത്ത ആടിന്‍റെ നാക്ക്‌ പോലെ ഒരു സാധനം രണ്ടു ബന്നിന്റെ ഇടയില്‍ വെച്ചത് ബര്‍ഗര്‍! ഉണ്ണിമോളുടെ ഫ്രോക്കിന്റെ അറ്റം പോലെ കുറെ ഇലത്തുണ്ടുകള്‍ നല്ല ഭംഗിയില്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്!  ഒരു കഷണം കഴിച്ചു..പിന്നെ ജീവിതത്തില്‍ ഒരിക്കലും ആ സാധനം കഴിച്ചിട്ടില്ല. പണ്ട് അശോകന്‍ ഡോക്റ്ററുടെ ക്ലിനിക്കില്‍ നിന്നും ഏതു രോഗത്തിനും കിട്ടിയിരുന്ന “മിക്സ്ചര്‍” പോലെ ഒരു വാട്ട വെള്ളം – പെപ്സി...മുഴുവന്‍ കുടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഗള്‍ഫ്‌ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ നമ്മുടെ ഇപ്പോഴത്തെ പ്ലാച്ചിമട വെള്ളം തന്നെ!

പുറത്തിറങ്ങിയപ്പോഴാണ് ചൂടിന്റെ കാഠിന്യം മനസ്സിലായത്‌. വണ്ടി എത്തി. നമ്മുടെ ഓംനി പോലത്തെ ഒരു വണ്ടി..സീറ്റുകള്‍ ഒന്നും ഇല്ല! വണ്ടിക്കുള്ളില്‍ പഴയ അഞ്ചാറ് കാനുകള്‍ ചിതറിക്കിടക്കുന്നു. താഴെ ഇരുന്നു. പോകുന്ന വഴികളില്‍ വെളിച്ചത്തിന്‍റെ മായാജാലങ്ങള്‍! വലിയ കെട്ടിടങ്ങള്‍. കൂട്ടുകാര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവത്തില്‍ ഇരുന്നു.

കുറെ ദൂരം ഓടിയിരിക്കണം. റിയാദിലെ അസീസിയ, അവിടെയാണ് ജോലിസ്ഥലം. ബാങ്ക് വിളിക്കുന്നു. സമയം നോക്കി പത്തു മണി. ഈ നേരത്ത് ഏതാണാവോ നിസ്കാരം. ബാവയ്ക്ക പറഞ്ഞു ഇശാ ബാങ്ക് കൊടുത്തു എന്ന്. അപ്പോഴാണ്‌ സമയ വ്യത്യാസം ശ്രദ്ധിച്ചത്.

വണ്ടി നിന്നു. തൊട്ടടുത്ത്‌ എവിടന്നോ പള്ളിയില്‍ ഇമാമിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. നിസ്കാരം തുടങ്ങിയിരിക്കുന്നു. ബാവക്ക വണ്ടിയില്‍ നിന്നും ഇറങ്ങി. ചുണ്ടില്‍ ചൂണ്ടുവിരല്‍ വെച്ചു ശ്..ശ്..എന്ന് ശബ്ദം ഉണ്ടാക്കി. അങ്ങോട്ടുമിങ്ങോട്ടും നോക്കി വണ്ടിയില്‍ നിന്നും ഇറങ്ങി യുദ്ധഭൂമിയില്‍ പട്ടാളക്കാര്‍ ഓടുന്ന പോലെ ഇരുട്ടിന്‍റെ മറവു പറ്റി വലിയ ഒരു ഗേറ്റിനടുത്തേക്ക് ഓടി. ധൃതിയില്‍ ഗേറ്റ് തുറന്ന് പോയപോലെ തന്നെ തിരിച്ചു വന്നു. ഞങ്ങളോടും അങ്ങനെ ഓടി ഗേറ്റിനുള്ളിലേക്ക് ഓടിക്കോളാന്‍ പറഞ്ഞു. നാലുപേരും മുഖത്തോടുമുഖം നോക്കി. ഇവിടെ പട്ടാളത്തില്‍ ആണോ ജോലി എന്ന് ലത്തീഫ്‌ ആണോ പിറു പിറുത്തത്? അകത്തു കടന്നതിനു ശേഷം ഗേറ്റ് അടച്ചു കുറ്റിയിട്ടു. കുറച്ചു ദിവസങ്ങള്‍ക്കകം ഈ മിലിട്ടറി ആക്ഷന്റെ കാര്യം മനസ്സിലായി. മുത്തവ്വ എന്നാ മതകാര്യ പോലീസിനെ പേടിച്ചായിരുന്നു എന്ന്!

റൂമിലെത്തി. ഇതാണ് മോനെ റൂം! ചെറിയ റൂമില്‍ അഞ്ചു കട്ടിലുകള്‍. ഓരോ കട്ടിലിനും മൂന്നു നില വീതം. വേറെയും ഉണ്ടായിരുന്നു മൂന്നു നാല് ആളുകള്‍. ഡ്രസ്സ്‌ മാറുവാന്‍ ബാഗ് തുറന്നു. കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടി. ഉമ്മ തന്ന അച്ചാറും തോര്‍ത്തും ലുങ്കിയും ആണ് ഏറ്റവും മുകളില്‍. പിന്നെ സ്നേഹനിധിയായ ഇക്ക കൂട്ടികൊണ്ടുപോയി വാങ്ങിത്തന്ന ബ്രഷ്, പേസ്റ്റ്‌, ഡ്രെസ്സുകള്‍. അധികം നോക്കി നിന്നില്ല. ലുങ്കി എടുത്തു അതിലെ സ്റ്റിക്കര്‍ ഇളക്കി കളഞ്ഞു ഉടുത്തു. പെണ്ണുങ്ങളുടെ ഒര്‍ഗണ്ടി സാരി പോലെ വിരിഞ്ഞു നില്‍ക്കുന്നു ലുങ്കി!

രാത്രി കുളിക്കാതെ ഉറക്കം വരില്ല. ബാത്ത്‌റൂമിലേക്ക് നടന്നു. തോര്‍ത്തുടുത്തു ഷവറിനു കീഴിലേക്ക് നിന്നു പൈപ്പ്‌ തുറന്നു. ഒരു നിലവിളിയോടെ ഓടിമാറി. വെള്ളം അപ്പോഴും നല്ല ചൂടുണ്ടായിരുന്നു. മൂക്കിലേക്ക് തുളച്ചു കയറുന്ന ക്ലോറിന്റെ മണം. ക്രിക്കറ്റ്‌ കളിയും ജിമ്മും കഴിഞ്ഞു വന്നു നാട്ടിലെ കിണറു വെള്ളത്തില്‍ കുളിക്കുന്നതിന്റെ സ്വര്‍ഗീയ സുഖം ഓര്‍ത്തു. കുളി കഴിഞ്ഞു തുവര്‍ത്തിയപ്പോഴേക്കും പിന്നെയും വിയര്ത്തിരുന്നു.

അങ്ങനെ ബീക്കോം പഠിച്ചെങ്കിലും ഫസ്റ്റ് ക്ലാസില്‍ പാസ്സാവാത്ത സൂപ്പര്‍വൈസര്‍ ആയി വന്ന ഞാനും സ്‌കൂളില്‍ പഠിച്ച കൂട്ടുകാരും ഒരേ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. കട്ടിലിലെ മൂന്നാം നിലയിലെ ഫ്ലാറ്റ് തന്നെ കിട്ടി.

കുടുംബത്തിലെ ആദ്യത്തെ കടല് കടക്കുന്ന ഭാഗ്യവാനെ യാത്രയാക്കാന്‍ ഒരു പാട് ബന്ധുക്കളും വന്നിരുന്നു. ആശംസകളും കുറെ കാഷും കിട്ടി. ജീവിതത്തില്‍ ആദ്യമായി ഗാന്ധിത്തല കണ്ടതും കൈകൊണ്ടു തൊട്ടതും അന്നായിരുന്നു..അന്ന് ഗള്‍ഫില്‍ ഉണ്ടായിരുന്ന ഖാദര്‍ എളാപ്പാടെ വക ആയിരുന്നു ഒരിക്കലും മറക്കാത്ത ആ സമ്മാനം! അദേഹം ഇന്നില്ല.

ഉറക്കം വരുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. മോനെ വിഷമിപ്പിക്കാതിരിക്കാന്‍, വീട്ടില്‍ നിന്നും ഇറങ്ങാനുള്ള സമയമായപ്പോള്‍ ഒരു എങ്ങലോടെ കവിളത്ത് മുത്തം തന്നു കരയുന്ന മുഖം എന്നെ കാണിക്കാതെ തിരിഞ്ഞു നടന്ന ഉമ്മ, യാത്ര പറയുമ്പോള്‍ വിങ്ങിപ്പൊട്ടി കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോകുന്ന മകനെ കെട്ടിപ്പിടിച്ച വാപ്പ, ഗൌരവക്കാരനായ, സ്നേഹം പുറത്തു കാണിക്കാത്ത..നീ വന്നെ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു മുറിയുടെ വാതിലടച്ചു കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടിയ എന്റെ, ഇക്ക ഗള്‍ഫിലേക്ക് പോകുന്നു എന്ന് മാത്രം അറിയാവുന്ന അനുജന്മാര്‍... എല്ലാവരും കണ്ണിനു മുന്നില്‍ തന്നെ.

കുഞാവയുടെയും ലത്തീഫിന്റെയും കൂര്‍ക്കം വലികള്‍ക്കിടയില്‍ എപ്പോഴോ മയങ്ങിപ്പോയി. ഒരു ദിവസം...ആദ്യത്തെ ദിവസം...കഴിയുന്നു. ഒരു പ്രവാസിയുടെ ജീവിതം തുടങ്ങുന്നു....

തുടരും....സമയം കിട്ടുമ്പോള്‍....

സ്നേഹത്തോടെ സിറൂസ്... 

Wednesday, 9 March 2011

വിരിയാത്ത പൂവ്


പടച്ചോനെ..സമയം എത്ര ആയിട്ടുണ്ടാവും? കോളേജിലേക്കുള്ള ബസ്‌ പോയിട്ടുണ്ടാവുമോ? ചാടി എഴുന്നേറ്റു. പല്ല് തേച്ചു വേഗം കുളിച്ചു റെഡി ആയി. ചായ കുടിക്കാനുള്ള ഉമ്മാടെ വിളി “ഇപ്പൊ വരാ ഉമ്മാ” എന്നാ മറുപടിയോടെ കാന്‍സല്‍ ചെയ്തു ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു!

നിങ്ങളുടെ ആകാംഷയോടെ ഉള്ള നോട്ടം എനിക്ക് മനസ്സിലായി! ഒന്നാമത് കോളേജില്‍ പോവുന്ന ഈ ചങ്ങായി എങ്ങനെ “ഇപ്പൊ വരും” എന്നല്ലേ! രണ്ടാമത് ബസില്‍ പോവുന്നതിനു ഇവന്‍ എന്തിനാ വണ്ടി സ്റ്റാര്‍ട്ട് ആക്കണേ എന്നും!

ഉത്തരം പറയാം. കോളജില്‍ പോവുന്നത് ഞാനല്ല! ഏകദേശം അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഒരു പെങ്കൊച്ച് ആണ്. സ്റ്റാര്‍ട്ട് ചെയ്ത വണ്ടി എന്‍റെ പ്രിയപ്പെട്ട റാലി സൈക്കിളും! ദിവസേന ബസ്‌ സ്റ്റോപ്പ്‌ വരെ കൊണ്ടാക്കി കൊടുക്കാന്‍ അവളുടെ വാപ്പ എല്പ്പിച്ചതൊന്നുമല്ല എന്നെ..പിന്നെ? അതാണ്‌ ഉരുമീസ്‌!

തലേദിവസം മനസ്സില്‍ ആലോചിച്ചു അവളോട്‌ പറയാന്‍ ഉറപ്പിച്ച കാര്യങ്ങള്‍ ഒന്നു കൂടി ഉരുവിട്ട് പഠിച്ചു! ഈ പഠിത്തം ഡിഗ്രിക്ക് പഠിച്ചിരുന്നെങ്കില്‍ പാസ്സാവാന്‍ നാല് കൊല്ലം വേണ്ടി വരില്ലായിരുന്നു!

സൈക്കിള്‍ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു! വളവു തിരിഞ്ഞപ്പോള്‍ ഫുട്ബോള്‍ പ്രാക്ട്ടീസും കഴിഞ്ഞു സെന്‍ററില്‍ നിന്നിരുന്ന അനിയന്‍റെ വക റണ്ണിങ്ങ് കമന്ററി..പതുക്കെ പോയാ മതി..ഉരുണ്ടു പിരണ്ടു വീഴണ്ടാ.. ആ വളവു തിരഞ്ഞെ ഉള്ളൂ...

കണ്ടു ഞാന്‍....... ആരെയോ പ്രതീക്ഷിച്ച് എന്ന പോലെ ഇച്ചിരി പതുക്കെയാണ് നടത്തം. തുടങ്ങി തായമ്പക! പരീക്ഷക്ക്‌ പറയാനുള്ളതൊക്കെ ഒരാവര്‍ത്തി കൂടി മനസ്സില്‍ ഒരുവിട്ടു! അടുത്തെത്തി....കണ്ണുകള്‍ തമ്മില്‍ ഒരു ആക്സിടന്റ്റ്‌ നടന്നു. ഒരു മിന്നല്‍പിണര്‍! ബലൂണിന്‍റെ കാറ്റ് പോയ പോലെ ശൂ.....ഒക്കെ പോയി. കാണാപാഠം പഠിച്ചു വെച്ചതൊക്കെ പമ്പേം എരുമേലീം കടന്നു കാട്ടിലോളിച്ചു!

അങ്കത്തില്‍ തോറ്റ ചേകവരെ പോലെ സൈക്കിളിന്റെ ഗിയര്‍ മാറ്റി മുന്നോട്ടു കുതിച്ചു. അടുത്തയിനം ബസിനു മുന്നില്‍ വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു അടുത്ത സ്റ്റോപ്പില്‍ ചെന്ന് നിന്ന് മുകളിലേക്ക് നോക്കി നില്‍ക്കുക എന്നതാണ്! സ്കൂള്‍ കുട്ടികള്‍ കയരാനുള്ളത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ഇചിരീശേ നേരം ഉണ്ടാവും. ആ ഗാപ്പില്‍ അടുത്ത സ്റൊപ്പിലേക്ക്.

മൂന്നു കിലോമീറ്റര്‍ ദൂരത്തിലെ കഠിനാധ്വാനവും കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വീട്ടിലെത്തിയപ്പോള്‍ പലഹാരത്തിന് പകരം ഉമ്മാടെ വായീന്നു വയര് നിറച്ചും കിട്ടി! എവിടെ പോയിരുന്നെടാ എന്ന ചോദ്യത്തിന് അനിയന്‍റെ ഹൃദയംഗമമായ സപ്പോര്‍ട്ടും കിട്ടി. അധ്വാനിക്കാന്‍ പോയതാ ഉമ്മാ...ആരോഗ്യം കൂടുതല്‍ അവനായത് കൊണ്ട്..നമ്മള്‍ ക്ഷമിച്ചു. നമ്മളാരാ മ്യാന്‍!

ഈ കലാപരിപാടികള്‍ ഈ ചാനലില്‍ തന്നെ പുനസംപ്രേഷണം ഉണ്ടാകും. വൈകുന്നേരം കോളേജ്‌ വിടുന്ന സമയത്ത്.

ഇങ്ങനെ ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും എന്തെങ്കിലും സംസാരിക്കാനുള്ള തന്റേടവും അത്ര തന്നെ വലിപ്പത്തില്‍ രണ്ടു കാലിലും തഴമ്പും ഉണ്ടായി സൈക്കിള്‍ ചവുട്ടിയിട്ടു!

ഹായ്..ഹോയ്‌..സുഖം..അതെ..ഇതായിരുന്നു പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങള്‍! കറക്ട് സമയം ആണെന്ന് രണ്ടു പേര്‍ക്കും അറിയാമായിരുന്നു എങ്കിലും ഏറ്റവും നീളമുള്ള ചോദ്യം..”ഇന്ന് നേരം വൈകിയോ” എന്നായിരുന്നു. എല്ലാ ദിവസവും രാത്രി മിനക്കെട്ടിരുന്ന് പഠിച്ചിരുന്നു എങ്കിലും...എന്‍റെ നിര്‍ഭാഗ്യമോ ആ കൊച്ചിന്റെ ഭാഗ്യമോ ഒന്നും വെളിച്ചം കണ്ടില്ല.

മൂന്നു വര്‍ഷം...ഒന്നുമൊന്നും മിണ്ടാതെ അങ്ങനെ തന്നെ - ഹായ്..ഹോയ്‌..സുഖം – കടന്നു പോയി!
സൌദിയിലേക്ക് പോകാന്‍ വിസ വന്നു! ബന്ധുക്കളോട് യാത്ര പറയാന്‍ എന്ന കണ്സെഷനില്‍ വീട്ടില്‍ നിന്നിറങ്ങി..പ്രിയപ്പെട്ട സൈക്കിള്‍ എടുത്തു. ഒന്ന്...രണ്ടു...മൂന്നു...നാല്..എത്ര റൌണ്ട് ആ വീടിനു മുന്നിലൂടെ പോയി എന്ന് ഇന്നും എണ്ണാന്‍ പറ്റിയിട്ടില്ല. ചിലപ്പോള്‍ ഈ മൂന്നു വര്‍ഷം ഞാന്‍ ചവുട്ടി ഉണ്ടാക്കിയ അത്രയും ആ രാത്രി അതിലെ കറങ്ങിയിട്ടുണ്ടാവും.

അപ്പോഴും ജയന്‍റെ സിനിമയിലെ പാട്ടിലൂടെ തന്നെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. “കണ്ണും കണ്ണും...തമ്മില്‍ തമ്മില്‍..കഥകള്‍ കൈമാറും അനുരാഗമേ”..

സൌദിയിലേയും ജീവിതത്തിന്റെയും കഷ്ട്ടപ്പാടുകള്‍ക്കിടയില്‍ ഈ ഇഷ്ട്ടം താലോലിക്കാനും നട്ടു വളര്‍ത്താനും സമയം ഉണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു വരുമ്പോഴേക്കും വാപ്പയും ഉമ്മയും ഒരു പെണ്‍കുട്ടിയെ കണ്ടു എല്ലാം ഉറപ്പിച്ചു വെച്ചിരുന്നു.

ഇതേ വരെ പറഞ്ഞിട്ടില്ലാത്ത ആ ഇഷ്ട്ടത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

വാൽകക്ഷണം: കല്യാണം കഴിയുന്ന സമയത്ത് ഞങ്ങള്‍ അവിടെയുള്ള സ്ഥലം വിട്ടു വേറെ ഒരു ഗ്രാമത്തിലേക്ക് ചേക്കേറിയിരുന്നു. ഈ ഇഷ്ട്ടത്തിന്റെ കാര്യവും ബീവിയോടു പറഞ്ഞിരുന്നു. പഴയ അയല്‍വാസികളെ സന്ദര്‍ശിക്കാന്‍ പോയ കൂട്ടത്തില്‍ പുതുമണവാട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു പഴയ ലിവറിനെ കാണാന്‍ പോയിരുന്നു. അറിഞ്ഞു..കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്‍റെ വീട്ടില്‍ ആണെന്ന്!

Sunday, 6 March 2011

എന്റെ സത്യാന്വേഷണ പരീക്ഷ!


എസ് എന്‍ ടാക്കീസില്‍ സിനിമ മാറിയ ദിവസം! മൂന്നു മണിക്കാ മാറ്റിനി. രണ്ടേ കാലിന് റെക്കോഡ്‌ വെച്ചു. 

"സുനേനാ... സുനേനാ ....
ആ....ജ്  ഇന്നസാരോം കോ തും ദേഖോ....." 

ദാസേട്ടന്റെ  എട്ട് ഹിന്ദിപ്പാട്ട് കഴിഞ്ഞാല്‍ "ന്യൂസ് റീല്‍" തുടങ്ങും! പിന്നെ സില്‍മേം. 

സില്‍മക്ക് പോവാനുള്ള അപ്ലിക്കേഷന്‍ ഉമ്മ വഴി വാപ്പാക്ക് സമര്‍പ്പിച്ചു. പരൂഷക്കാലം ആയതുകൊണ്ട് പരുഷമായ ഒരു നോട്ടമായിരുന്നു മറുപടി. ഉമ്മ വാക്കൌട്ട് നടത്തി. 

"ന്തായി മ്മാ??"  

"പോയി ഇരുന്നു പഠിക്കടാ" !

മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം! പതുക്കെ വാപ്പാടെ അടുത്തു കൂടി! ഊണ് കഴിഞ്ഞു ഒരു സിസര്‍ ഫില്‍റ്ററും പിടിപ്പിച്ചു ഇരിക്ക്യാ വാപ്പ. കസേരയുടെ ഒരറ്റത്ത് പതുക്കെ കൂടി. നെഞ്ചിലെ രണ്ടു മൂന്നു നരച്ച രോമങ്ങള്‍ പറിച്ചു തുടങ്ങിയപ്പോഴേ വാപ്പക്ക് സംഗതി പിടുത്തം കിട്ടി! നാലാമത്തെ രോമത്തില്‍ കൈ വെച്ചപ്പോഴേക്കും വാപ്പാടെ ഗൌരവം ഒന്ന് അയഞ്ഞു.

"എന്താ മോനേ? പഠിച്ച് കഴിഞാ?"
"മ്മ്മ്മ്മം..." കമ്പ്ലീറ്റ്‌ പഠിച്ചു വാപ്പാ"

ആദ്യ പരൂഷ മലയാളം ആണ്. എപ്പോ പഠിക്കാന്‍ പറഞ്ഞാലും തുടങ്ങുന്നത് ആദ്യത്തെ പദ്യം ആയത് കൊണ്ട് അത് കണ്ണ് കെട്ടി കിണറ്റില്‍ കൊണ്ടിട്ടാലും പാടും! നല്ല രീതിയില്‍ പാടി കേള്‍പ്പിച്ചു. 

“കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകര്‍ണ്ണാന്തമായ്‌ തെക്ക് വടക്ക് നീളെ 
അന്യോന്ന്യമംബാശിവര്‍ നീട്ടിവിട്ട 
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം!”

“മ്മ്മ്മ്മ്മം! പോക്കറ്റീന്ന്‍ പൈസ എടുത്തോ. വന്നിട്ട് ഇരുന്നു പഠിക്കണം ട്ടാ ..!" 

ഷര്‍ട്ടും ട്രൌസറും മാറ്റി പൈസ എടുക്കാന്‍ വാപ്പാടെ റൂമിലേക്ക്‌. മുറിയിലെ അരണ്ട വെളിച്ചത്തില്‍ ഹാങ്കറില്‍ തൂങ്ങിക്കിടന്ന രണ്ടു പോക്കറ്റ്‌ ഉള്ള ട്രൌസര്‍ കണ്ടു. ഫ്രൂട്സ് മൊത്തക്കച്ചവടക്കാരനായ വാപ്പ ഓരോ ദിവസത്തെയും കളക്ഷന്‍ രണ്ടു പോക്കറ്റിലുമായി കുത്തി നിറച്ചിട്ടുണ്ടാവും.

ടിക്കറ്റ്‌ ചാര്‍ജ്‌ രണ്ടു രൂപ & അമ്പത് പൈസ കപ്പലണ്ടിക്ക്! അതാണ്‌ കണക്ക്. ലൈറ്റിടാതെ പോക്കറ്റില്‍ കയ്യിട്ട എന്‍റെ കൈകളില്‍ തടഞ്ഞത് അമ്പതിന്റെ ഒറ്റ നോട്ട്! ഇരുട്ടത്ത് എവിടെയോ ഒളിച്ചു നിന്ന "ശൈത്താന്‍" എന്‍റെ ദേഹത്ത് കൂടി! വിറയ്ക്കുന്ന കൈകളോടെ അമ്പതിന്റെ കൂടെ മൂന്നു രൂപ വേറെയും എടുത്തു. അമ്പതു രൂപ ട്രൌസറിന്റെ പോക്കറ്റിലെക്ക് താഴ്ത്തി കയ്യിലുള്ള മൂന്നു രൂപ വാപ്പാക്ക് കാണിച്ചു കൊടുത്തു. 

വൈകീട്ടത്തെക്കുള്ള പലഹാരപ്പണിയില്‍ ആയിരുന്ന ഉമ്മാടെ അഴുക്ക് പുരണ്ട സാരിത്തുമ്പില്‍ മുഖം ഒന്ന് തുടച്ചു. 

സൈക്കിളിന്റെ സ്റ്റാന്റ്‌ തട്ടുമ്പോ വിളിച്ചു പറഞ്ഞു.  "മ്മാ .. പൂവാട്ടാ!" 

ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി. ഈ അമ്പതു രൂപയും കൊണ്ട് നാളെ സ്കൂളില്‍ എത്തുമ്പോള്‍ ഞാന്‍ രാജാവാ. പ്രിന്‍സും ഷാനുവും ജോയിയും തോമാസും... ഒക്കെറ്റിനും വയറു വേദന എടുത്തു പണ്ടാരമടങ്ങും!  അക്കാളിന്റെ കയ്യില്‍ നിന്നും തേന്‍കുഴമ്പും ചുക്കുണ്ടയും, ഐസ്പ്രൂട്ട് വിക്കണ സായ്‌വിന്റെ കയ്യീന്ന് വയറ്  നിറയെ സേമിയ ഐസും. ഹോ! ആലോചിക്കാന്‍ കൂടി വയ്യ!

സിനിമാ ടാക്കീസിലെ പാട്ട് അടുത്ത് കേട്ട് തുടങ്ങി. 

"കാ കരൂം ... സജ്.... നീ...
ആയേ ന ബാലമ്..!

വളവു തിരിഞ്ഞാല്‍ ടാക്കീസായി. കളിക്കൂട്ടുകാരനായ ജോയ്സനെ വിളിച്ചാലോ സിനിമക്ക്? പണക്കാരനായ വിവരം പറയണ്ട! സൈക്കിള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു തിരിച്ചു. വീടിനു തൊട്ടടുത്താണ് ജോയ്സന്റെ വീട്.

സൈക്കിളില്‍ എന്‍റെ സ്പീഡ്‌ പ്രസിദ്ധമാണ്. റോഡില്‍ പിരണ്ടു വീണു ഒരു കൂട്ടുകാരന്‍റെ കയ്യൊടിച്ചതും മറ്റൊരു ആത്മാര്‍ത്ഥന്‍റെ പകുതി മീശ റോഡില്‍ ഉരഞ്ഞു കാണാതായി പോയതും (നന്ദന്‍... അവന്‍ ഇന്നില്ല! സ്വര്‍ഗത്തില്‍ ഇരുന്നു ചിരിക്കുന്നുണ്ടാവും!) നാട്ടില്‍ പ്രസിദ്ധമാണ്!

ജോയ്സനെ വിളിക്കാന്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അര മണിക്കൂര്‍ കൂടിയേ ഉള്ളോ സിനിമ തുടങ്ങാന്‍. ഇച്ചിരി നേരം വൈകിയാലും നോ കുഴപ്പം. ഇന്ത്യന്‍ ന്യൂസ്‌ റീല്‍ ഉണ്ടാവ്വോലോ!

വാപ്പാടെ ചിരിക്കുന്ന മുഖം മനസ്സിലെ സ്ക്രീനില്‍ തെളിഞ്ഞു. അതും 70 എം എം സ്ക്രീന്‍! പെട്ടെന്നൊരു നിമിഷം....!  സൈക്കിള്‍ നീങ്ങുന്നില്ല! ഞാന്‍ സകല ശക്തിയാര്‍ജിച്ചു ചവുട്ടിയിട്ടും ഒരിഞ്ചു പോലും! ആകെ വിയര്‍ത്തിരിക്കുന്നു. വായിലെ വെള്ളം വറ്റി വരണ്ടു. ഇത്ര ചെറുപ്പത്തിലെ ഹാര്‍ട്ട് അറ്റാക്ക് ഒക്കെ വരോ? 

നെഞ്ചില്‍ ഇടതു വശത്തായി ആണ് പ്രശനം. വല്ലാത്ത ഭാരം. സൈക്കിളില്‍ നിന്നിറങ്ങി നെഞ്ചിലൊന്ന് തലോടി. പോക്കറ്റില്‍ എന്തോ തടഞ്ഞു. അത് തന്നെ... ആ പുത്തന്‍ അമ്പതു രൂപ! ഭാരം അതിന്റെ തന്നെ! 

പടച്ചോനെ ...! എന്താണ് ഞാനീ ചെയ്തത്? കുറുമ്പ് കാണിച്ചാലും ദേഷ്യം വരാത്ത, തല്ലാത്ത, എന്തും വാങ്ങിത്തരുന്ന എന്‍റെ പൊന്നു വാപ്പാട്....! നുണ പറഞ്ഞു, കളവ്‌ കാണിച്ചു. ഇനീപ്പോ എന്ത് ചെയ്യും? 

വീടിന്‍റെ പുറകു വശത്തെ വഴിയിലൂടെ സൈക്കിള്‍ ഉന്തി മെല്ലെ നടന്നു. ജബ്ബാറിന്റെ വീട്ടില്‍ സൈക്കിള്‍ വെച്ച്‌ വീടിനു പിന്നിലെ പൊളിഞ്ഞു കിടക്കുന്ന മതില്‍ ചാടി അടുക്കള വഴി അകത്തേക്ക് കയറി. വാപ്പ ഉമ്മറത്ത്‌ തന്നെ ഉണ്ട്. ഉമ്മ അടുക്കളയിലും.

വാപ്പാടെ മുറിയില്‍ കയറി ആ "നശിച്ച" അമ്പതു രൂപ പോക്കറ്റിനകത്തെക്ക് തന്നെ തിരുകി വെച്ചു. ആരും കാണാതെ പിന്‍വശത്ത് കൂടി സൈക്കിള്‍ എടുത്തു ടാക്കീസിലേക്ക്.

സൈക്കിളിനും എനിക്കും ഭാരം കുറവ്! പറക്കുകയായിരുന്നു ഞാന്‍! ജോയ്സനെ വിളിക്കാന്‍ നിന്നില്ല. വിളിച്ചിട്ട് കാര്യമില്ലല്ലോ. മൂന്നു രൂപയെ ഉള്ളൂ കയ്യില്‍.

ടാക്കീസില്‍ അവസാനത്തെ റെക്കോഡ്‌ വെച്ചിരുന്നു!

"ദില്‍ കെ തുക്ക്ടെ.. തുക്ക്ടെ  കര്‍ക്കെ .
മുസ്കുരാക്കെ ചല്‍ ദിയെ..!"

തുക്ക്ടെ തുക്ക്ടെ ആയിപ്പോയെനേ! ദൈവം കാത്തു!!!